ADVERTISEMENT

പുൽപള്ളി ∙ ഇക്കൊല്ലത്തെ കൊടുംവരൾച്ചയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ കൃഷിനാശമുണ്ടായതു മുള്ളൻകൊല്ലി പഞ്ചായത്തിലെ അതിർത്തി ഗ്രാമങ്ങളിലെന്ന് കൃഷിവകുപ്പ് റിപ്പോർട്ട്. 250 ഹെക്ടറിലെ കുരുമുളക് കൃഷിക്കു പുറമേ 150 ഹെക്ടറിലെ കമുക്, വാഴ, പച്ചക്കറി കൃഷികളും നശിച്ചു. കൃഷികൾ കരിഞ്ഞുണങ്ങിയതിനു പുറമേ വൻതോതിൽ ഉൽപാദന നഷ്ടമുണ്ട്. സർക്കാർ നിർദേശപ്രകാരം കൃഷി ഉദ്യോഗസ്ഥർ വരൾച്ച മേഖല സന്ദർശിച്ച് ജില്ലയിലെ നഷ്ടത്തിന്റെ കണക്കു തയാറാക്കി. മുള്ളൻകൊല്ലിയി‍ൽ വർഷങ്ങൾ പ്രായമുള്ള കുരുമുളകും കാപ്പിച്ചെടികളും ആദായമുള്ള കമുകും മറ്റു കൃഷികളും നശിച്ചു.

ശശിമല, ചണ്ണോത്തുകൊല്ലി, പാറക്കടവ്, കബനിഗിരി, കൊളവള്ളി എന്നിവിടങ്ങളിലാണു കൂടുതൽ നാശം. ജലസേചന സൗകര്യമില്ലാത്ത ഈ പ്രദേശങ്ങളിൽ കുടിക്കാനും വെള്ളമില്ല. കന്നുകാലി വളർത്തലും പ്രയാസത്തിലായി. വരൾച്ച മേഖലയിൽ മഴ ലഭിച്ചെങ്കിലും വാടിയുണങ്ങിയ കൃഷികൾ രക്ഷപെടില്ല. പ്രദേശത്തെ എല്ലാത്തരം വിളകളെയും അത്യുഷ്ണം കാര്യമായി ബാധിച്ചു. വരും വർഷങ്ങളിലും ഉല്‍പാദനക്കുറവുണ്ടാവും. ഈ പ്രശ്നത്തിനാണു കൂടുതൽ ഊന്നൽ നൽകുന്നതെന്നു തോട്ടങ്ങൾ സന്ദർശിച്ച ഉദ്യോഗസ്ഥർ വ്യക്തമാക്കി.

വരൾച്ചയെ തുടർന്നുള്ള കൃഷിനാശത്തിന്റെ കണക്കെടുക്കാനെത്തിയ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ശശിമലയിൽ നെല്ലാട്ട് തങ്കച്ചന്റെ സ്ഥലത്തെ നാശനഷ്ടങ്ങൾ വിലയിരുത്തുന്നു.
വരൾച്ചയെ തുടർന്നുള്ള കൃഷിനാശത്തിന്റെ കണക്കെടുക്കാനെത്തിയ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ശശിമലയിൽ നെല്ലാട്ട് തങ്കച്ചന്റെ സ്ഥലത്തെ നാശനഷ്ടങ്ങൾ വിലയിരുത്തുന്നു.

ഇക്കൊല്ലം സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ മഴ രേഖപ്പെടുത്തിയത് മുള്ളൻകൊല്ലിയിലായിരുന്നു. കർണാടകയോടു ചേർന്നുള്ള ഗ്രാമങ്ങളിലേക്കു കർണാടക കാലാവസ്ഥ കയറിവരുന്നു. അനിയന്ത്രിതമായ മരംമുറി തോട്ടങ്ങളെ ശുഷ്കമാക്കി. സൂര്യാതപം മണ്ണിലേക്ക് നേരിട്ട് പതിക്കുന്നത് മണ്ണിന്റെ ഘടനയ്ക്കും മാറ്റമുണ്ടാക്കി. കഴിഞ്ഞ മാസവും കൃഷി ഉദ്യോഗസ്ഥർ വരൾച്ചമൂലമുള്ള നഷ്ടങ്ങൾ വിലയിരുത്തി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനൊപ്പം ജില്ലയെ വരൾച്ച ബാധിതമായി പ്രഖ്യാപിക്കണമെന്ന ശുപാർശ നൽകിയെങ്കിലും നടപടിയുണ്ടായില്ല.

കൃഷിനാശമുണ്ടായ കർഷകർക്കു സഹായം ലഭ്യമാക്കാനുള്ള നടപടികൾ കൃഷിവകുപ്പ് സ്വീകരിച്ചെന്നും സർക്കാർ നിർദേശമുണ്ടായാൽ അപേക്ഷ സ്വീകരിച്ച് ഓരോ കൃഷിയിടത്തിലെയും നഷ്ടം വിലയിരുത്തുമെന്നും സംഘം അറിയിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫിസർ സി.കെ.അജിത് കുമാർ, കാർഷിക സർവകലാശാലാ സയന്റിസ്റ്റ് ദീപാറാണി, ഡപ്യൂട്ടി ഡയറക്ടർ സീമ, എഡിഎ എ.ടി.വിനോയ്, കൃഷി ഓഫിസർമാരായ ടി.എസ്.സുമിന, അനു ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ, സ്ഥിരംസമിതി അധ്യക്ഷൻ ഷിനു കച്ചിറയിൽ, അംഗം പി.കെ.ജോസ്, റെജി ഓലിക്കരോട്ട്, മനോജ് കടുപ്പിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com