പ്ലസ് വൺ സീറ്റ്: മുൻഗണന അക്കാദമിക മെറിറ്റിന്
Mail This Article
തിരുവനന്തപുരം ∙ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയവരുടെ എണ്ണം കഴിഞ്ഞവർഷത്തെക്കാൾ 3227 കൂടിയതോടെ പ്ലസ് വണിന് ഇഷ്ട സ്കൂളും ഇഷ്ട സ്ട്രീമും കിട്ടുന്നില്ലെന്ന പരാതിക്ക് ഇത്തവണയും സാധ്യത തള്ളാനാകില്ല. പ്രവേശനവ്യവസ്ഥകൾ പരിഷ്കരിച്ചതിനാൽ പ്രശ്നമുണ്ടാകില്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തൽ.
പ്രവേശന മാനദണ്ഡമായ വെയിറ്റഡ് ഗ്രേഡ് പോയിന്റ് ആവറേജ് തുല്യമായി വന്നാൽ അക്കാദമിക മെറിറ്റിനാകും മുൻതൂക്കം.
ഫലത്തിൽ ഗ്രേസ് മാർക്കിലൂടെയല്ലാതെ ഉയർന്ന റാങ്ക് നേടുന്നവരെയാകും ആദ്യം പരിഗണിക്കുക.
ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിന് 16 മുതൽ 25 വരെ ഓൺലൈനായി അപേക്ഷ നൽകാം. മുഖ്യഘട്ട പ്രവേശനത്തിനു ശേഷം ജൂൺ 24ന് പ്ലസ് വൺ ക്ലാസ് ആരംഭിക്കും. സപ്ലിമെന്ററി പ്രവേശനവും ജൂലൈ 31ന് അവസാനിക്കും. എസ്എസ്എൽസി ഫലപ്രഖ്യാപനം പതിവിലും നേരത്തെ നടന്നതിന്റെ തുടർച്ചയായി പ്ലസ് വൺ പ്രവേശനവും നേരത്തേയാണ്. കഴിഞ്ഞ വർഷം ജൂലൈ 5നാണ് ക്ലാസുകൾ ആരംഭിച്ചത്.
ഇത്തവണ മുഖ്യഘട്ടത്തിലെ ട്രയൽ അലോട്മെന്റ് ഈ മാസം 29ന് ആണ്. മുഖ്യഘട്ടത്തിലെ മൂന്ന് അലോട്മെന്റുകൾ ജൂൺ 5,12,19 തീയതികളിൽ നടക്കും. കഴിഞ്ഞവർഷത്തെ 178 അധിക ബാച്ചുകളും മാർജിനൽ സീറ്റുകളും നിലനിർത്തിയതിലൂടെ 73,724 സീറ്റ് അധികമായുണ്ടെന്നും പ്രവേശനത്തിൽ പ്രതിസന്ധിയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.