കട്ടോ മോഷ്ടിച്ചോ അല്ല സിനിമ ചെയ്തത്: മറുപടിയുമായി ഡിജോ ജോസ്
Mail This Article
കട്ടോ മോഷ്ടിച്ചോ സിനിമ എടുക്കുന്ന ആളല്ല താനെന്നും നല്ല സിനിമകൾ ചെയ്യണമെന്ന് ആഗ്രഹിച്ച് ഇൻഡസ്ട്രിയിൽ വന്നവരാണ് തങ്ങളെന്നും സംവിധായകൻ ഡിജോ ജോസ് ആന്റണി. ഇപ്പോൾ ഉയർന്നു കേൾക്കുന്ന ആരോപണങ്ങളിൽ ഒരുപാട് വിഷമമുണ്ടെന്നും പത്രസമ്മേളനത്തിൽ ഡിജോ പറഞ്ഞു.
‘‘ഒരുപാട് വിഷമമുണ്ട്. ഫെഫ്ക എന്ന സംഘടനയോട് എന്നും കടപ്പെട്ടിരിക്കുന്നു. ഈ പ്രശ്നം നടക്കുമ്പോൾ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ബഹ്റൈനിലായിരുന്നു. എന്തുകൊണ്ട് ഇത്രയും കാലതാമസമെടുത്തു എന്നതിനു മറുപടിയാണിത്. പിന്നീട് ഉണ്ണി സാറിനെയും ഫെഫ്കയിലെ ഓരോരുത്തരെയും വിളിച്ചാണ് ഇന്നൊരു ദിവസം പ്രസ്മീറ്റ് തീരുമാനിക്കുന്നത്.
എന്റെ കയ്യിൽ എല്ലാ വിവരങ്ങളുണ്ട്. ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ് പോലും ഇടാൻ സാധിക്കുന്നില്ല. റിലീസ് ചെയ്ത ആദ്യദിനം മുതൽ ഡീഗ്രേഡിങ് നേരിടുകയാണ്. നല്ല സിനിമകൾ ചെയ്യണമെന്ന ആഗ്രഹത്തോടെ ഇൻഡസ്ട്രിയിൽ വന്നവരാണ്. ഇപ്പോൾ ആറു കൊല്ലമായി. കട്ടോ മോഷ്ടിച്ചോ അല്ല സിനിമ ചെയ്തത്. സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ച് വന്നയാളാണ്.
ആദ്യ സിനിമ കോപ്പി, ജനഗണമന കോപ്പിയടിച്ചു ഇപ്പോൾ മലയാളി ഫ്രം ഇന്ത്യ കോപ്പയടിച്ചു എന്നൊക്കെയാണ് എന്നെക്കുറിച്ചുള്ള ആരോപണങ്ങൾ. ആദ്യം മനസ്സിലാക്കേണ്ടത് ഞാനൊരു സംവിധായകനാണ്. അല്ലാതെ എഴുത്തുകാരനായി സംവിധാനം ചെയ്യുന്ന ആളല്ല. ഒരാളെക്കുറിച്ച് ആരോപണം ഉന്നയിക്കുമ്പോൾ അതിനൊരു കൃത്യത വേണ്ടേ.
സിനിമകളുടെ പ്രമോഷന് എന്റേതായ രീതിയുണ്ട്. ജനഗണമന റിലീസിന്റെ രണ്ട് ദിവസം മുന്നെ ലിസ്റ്റിൻ വിളിച്ചു ചോദിച്ചു, ‘കോടതി രംഗങ്ങളിലെ സീനുകൾ ഏതെങ്കിലും പുറത്തുവിടേണ്ടെ’’ എന്ന്. ഞാനാണ് പറഞ്ഞത് വേണ്ടെന്ന്. അതേപോലെ ഈ സിനിമയിലെയും പ്രധാന ഭാഗങ്ങൾ പുറത്തുവിടാൻ കഴിയില്ല. പടത്തിന്റെ പല കാര്യങ്ങളും ഒളിപ്പിച്ചു വച്ചുവെന്നു പറയുന്നു. ഇതിന്റെ പൂജ, ലൊക്കേഷന് വിഡിയോ ഒക്കെ എന്റെ സോഷ്യൽ മീഡിയ പേജുകൾ നോക്കിയാൽ കാണാം.
ഈ സിനിമയുടെ പ്രമോഷനിൽ പാളിച്ച സംഭവിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്നു പറയും. സെക്കൻഡ് ഫാഫിൽ ഈ സിനിമയുടെ സ്വഭാവം മാറി സീരിയസ് ആകുന്നുണ്ട്. പ്രേക്ഷകർ പ്രതീക്ഷിച്ച ഹ്യൂമർ ആണ് അവർക്ക് കിട്ടുന്നത്. രണ്ട് ദിവസം മുന്നേ പുറത്തുവിട്ട ടീസറിലും സിനിമയുടെ സ്വഭാവമുണ്ടായിരുന്നു.’’–ഡിജോ ജോസിന്റെ വാക്കുകൾ.