ADVERTISEMENT

ആന്തരികമായ നമ്മുടെ പരിശുദ്ധി എത്രകണ്ടു വർധിക്കുന്നുവോ, അത്രയ്ക്കു വർധിക്കും നമുക്കു ജനങ്ങളുടെമേലുള്ള സ്വാധീനവും എന്നു പറഞ്ഞത് മഹാത്മാ ഗാന്ധിയാണ്. പെ‍ാതുപ്രവർത്തകരോടുള്ള കാലാതീതമായ ഓർമപ്പെടുത്തൽതന്നെയായി രാഷ്ട്രപിതാവിന്റെ വാക്കുകളെ കാണാം. പിൽക്കാലത്ത്, സകല ശുദ്ധിയും കളഞ്ഞുകുളിച്ച്, അധികാരവും സ്വാധീനവും സമ്പത്തും നൽകുന്ന ബലത്തിൽ അഴിഞ്ഞാടുന്ന രാഷ്ട്രീയക്കാരെക്കൂടി മുന്നിൽക്കണ്ടുകെ‍ാണ്ടാകണം അദ്ദേഹം അങ്ങനെ പറഞ്ഞത്.

എന്നും ജനക്ഷേമത്തിനുവേണ്ടി നിലകെ‍ാള്ളാൻ പ്രതിജ്ഞാബദ്ധമാണ് ഓരോ ജനപ്രതിനിധിയും എന്നാണു സങ്കൽപം. എന്നാൽ, മൂല്യശോഷണത്തിന്റെ നെല്ലിപ്പലകയും കടന്ന് കുറ്റകൃത്യങ്ങളിലേക്കും കെ‍ാടുംക്രൂരതകളിലേക്കും പതിക്കുന്ന ജനപ്രതിനിധികളും ഇവിടെയുണ്ടെന്നതിൽ ജനാധിപത്യം ലജ്ജിക്കുന്നു. രാഷ്ട്രീയത്തിലെ മാത്രമല്ല, രാഷ്ട്രത്തിന്റെതന്നെ പുഴുക്കുത്തുകളാണ് ഇത്തരക്കാർ. കോളിളക്കം സൃഷ്ടിച്ച ലൈംഗികാതിക്രമ പരമ്പരയ്ക്കു പിന്നിലുള്ളവരായി ആരോപിക്കപ്പെടുന്ന കർണാടകയിലെ ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണയും പിതാവ് എച്ച്.ഡി.രേവണ്ണ എംഎൽഎയും രാഷ്ട്രീയപ്രവർത്തനത്തിന്റെ മറവിൽ ചില നേതാക്കളെങ്കിലും നടത്തുന്ന മാലിന്യപ്രവർത്തനങ്ങളുടെ ആഴവും പരപ്പുമറിയിക്കുന്നു.

പ്രജ്വൽ രേവണ്ണ ഇപ്പോഴും വിദേശത്ത് ഒളിവിലാണ്. ഹാസൻ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിയായ പ്രജ്വൽ വോട്ടെടുപ്പ് നടന്ന 26നു വൈകിട്ടു നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ചു രാജ്യം വിടുകയായിരുന്നു. പ്രജ്വലിന്റെ പീഡനത്തിനിരയായ സ്ത്രീയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ പിതാവ് രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കഴിഞ്ഞ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. രേവണ്ണയുടെ പിതാവും മുൻ പ്രധാനമന്ത്രിയും ജനതാദൾ (എസ്) ദേശീയ അധ്യക്ഷനുമായ എച്ച്.ഡി.ദേവെഗൗഡയുടെ വീട്ടിൽനിന്നായിരുന്നു അറസ്റ്റ് എന്നതും ശ്രദ്ധേയം. ഒരു മുൻ പ്രധാനമന്ത്രിയുടെ പുത്രനും പൗത്രനുമാണ് ഈ പീഡനപരമ്പരയ്ക്കു പിന്നിലെന്നു വരുമ്പോൾ അതിന്റെ ഗൗരവം വർധിക്കുകയാണ്. ‘കറ്റയേന്തിയ വനിത’യാണ്, പെൺമയുടെ നേർക്കുണ്ടായ കെ‍ാടുംഅപമാനത്തിന്റെ കളങ്കം പേറുന്ന ജനതാദളിന്റെ (എസ്) ചിഹ്നമെന്നുകൂടി ഓർമിക്കാം.

പ്രജ്വൽ രേവണ്ണ പീഡിപ്പിച്ചതായി പരാതി നൽകുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചുവരുന്നത് കുറ്റകൃത്യങ്ങളുടെ ഭയാനകമായ വ്യാപ്തി അറിയിക്കുന്നു. ഇതുവരെ പുറത്തുവന്ന മൂവായിരത്തോളം അശ്ലീല വിഡിയോകളിൽ ഇരുനൂറോളം സ്ത്രീകൾ ഉൾപ്പെട്ടിട്ടുണ്ട്. പ്രജ്വലിന്റെയും രേവണ്ണയുടെയും ലൈംഗികാതിക്രമത്തിന് ഇരകളായവർക്കു വിവരങ്ങൾ നൽകാൻ ഹെൽപ്‌ലൈൻ വരെ ആരംഭിച്ചിട്ടുണ്ട്.

പ്രജ്വൽ രേവണ്ണയുടെ പേരിലുള്ള ലൈംഗിക ആരോപണത്തെത്തുടർന്ന് അതിജീവിതകളിൽ പലരും നാടുവിട്ടുകഴിഞ്ഞു. നിസ്സഹായരും സാമ്പത്തിക ബുദ്ധിമുട്ടുള്ളവരുമായ വനിതകളാണ് ഹാസനിൽ പ്രജ്വലിന്റെ ലൈംഗിക ചൂഷണത്തിന് ഇരയായവരിൽ കൂടുതലുമെന്നു പറയുന്നു. പദവിയും സമ്പത്തും ഉപയോഗിച്ചുള്ള ഈ ചൂഷണം ഇത്രയുംകാലം നിർബാധം തുടരാനായതെങ്ങനെയാണ്? ജനാധിപത്യ ഭരണം വന്നിട്ടും സർവാധികാരത്തിന്റെ മട്ടിലുള്ള ഈ വൃത്തികേട് ഇവിടെ നിലനിൽക്കുന്നതെങ്ങനെ? ജനങ്ങളുടെ പ്രതിനിധിയായി തിര‍ഞ്ഞെടുക്കപ്പെടുന്നവർ ഇത്തരക്കാരാണെങ്കിൽ പിന്നെ ജനാധിപത്യത്തിനുതന്നെ എന്തുവില?

സ്ത്രീകളെ അപമാനിക്കുന്നവർ ആരായാലും അവർക്കു മാതൃകാപരമായ കടുത്ത ശിക്ഷ നൽകുന്ന കാര്യത്തിൽ വീഴ്ച ഉണ്ടായിക്കൂടെന്നും ഇക്കാര്യത്തിൽ നിതാന്ത ജാഗ്രതയും അടിയന്തര നടപടികളും ഉണ്ടായേ തീരൂവെന്നുമുള്ള ഭരണാധികാരികളുടെയും രാഷ്ട്രീയ നേതാക്കളുടെയും വായ്ത്താരി ഉയർന്നുകേൾക്കുമ്പോൾതന്നെയാണ് ഇതെ‍ാക്കെ നടക്കുന്നത് എന്നതാണു വൈരുധ്യം. ഹാസൻ സംഭവത്തിൽ ആരെയും കൂസാതെ, ഇത്രമാത്രം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്ക് ഇനിയെങ്കിലും അധികാരത്തണൽ ലഭിച്ചുകൂടാ; പീഡന പരാതികളിലുള്ള കുറ്റമറ്റ അന്വേഷണവും മാതൃകാപരമായ ശിക്ഷാനടപടികളും രാജ്യത്തിന്റെതന്നെ ആവശ്യമായിക്കഴിഞ്ഞ സാഹചര്യത്തിൽ വിശേഷിച്ചും.

രാഷ്ട്രീയ സ്വാധീനവും പണവുമുണ്ടെങ്കിൽ എന്തും ചെയ്യാമെന്നാണോ ഇങ്ങനെയുള്ള ജനപ്രതിനിധികളുടെ വിചാരം? എങ്കിൽ, ആപൽക്കരമായ ആ ആത്മവിശ്വാസത്തിന്റെ വേരുകളാണ് ആദ്യം പിഴുതെറിയേണ്ടത്. അതല്ലെങ്കിൽ, ഇത്തരക്കാർ നിറഞ്ഞ് ഈ നാട് വാസയോഗ്യമല്ലാതാകും. അധികാരത്തണലിലും പണത്തിന്റെ ഹുങ്കിലും എന്തും ചെയ്യാമെന്നു കരുതുന്നവരുടെ കൂത്തരങ്ങാകരുത് നമ്മുടെ രാജ്യം.

English Summary:

Editorial about Prajwal Revanna issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com