ബിജെപി നേതാവിന്റെ വോട്ട് പ്രായപൂർത്തിയാകാത്ത മകൻ ചെയ്തു; വിവാദം
Mail This Article
ന്യൂഡൽഹി ∙ മധ്യപ്രദേശിൽ ബിജെപി നേതാവ് പ്രായപൂർത്തിയാകാത്ത മകനെക്കൊണ്ട് വോട്ടുചെയ്യിപ്പിച്ചത് വിവാദമായി. ഭോപാൽ മണ്ഡലത്തിലെ ബെരാസിയയിൽ ആണ് ജില്ലാ പഞ്ചായത്ത് അംഗമായ വിനയ് മെഹർ മകനുമായി ബൂത്തിലെത്തി വോട്ടു ചെയ്തത്. താമര അടയാളത്തിൽ വിനയ് മെഹറിനു വേണ്ടി വോട്ടുചെയ്തത് മകൻ. ഇതിന്റെ 14 സെക്കൻഡ് നീളുന്ന ദൃശ്യങ്ങൾ വിനയ് തന്നെ സമൂഹമാധ്യമ പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. മകനാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്നാണ് സൂചന.
സംഭവം വിവാദമായതിനു പിന്നാലെ കലക്ടർ അന്വേഷണം നടത്തുകയും വിനയ് മെഹറിനെതിരെ കേസെടുക്കുകയും ചെയ്തു. പ്രിസൈഡിങ് ഓഫിസറായ സന്ദീപ് സയ്നിയെ സസ്പെൻഡ് ചെയ്തു. ബൂത്ത് ചിത്രീകരിക്കാൻ അനുവദിച്ചതും കുട്ടിയെ ഒപ്പം കയറ്റിവിട്ടതും അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിനെ ബിജെപി കുട്ടിക്കളിയായി മാറ്റിയെന്നും ആരോപിച്ചു. തിരഞ്ഞെടുപ്പു കമ്മിഷൻ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.