ജനസംഖ്യാ വ്യതിയാനം: കേന്ദ്ര റിപ്പോർട്ട് വിവാദത്തിൽ; ലക്ഷ്യം തിരഞ്ഞെടുപ്പിലെ ധ്രുവീകരണമെന്ന് പ്രതിപക്ഷം
Mail This Article
ന്യൂഡൽഹി ∙ 1950- 2015 കാലയളവിൽ ഇന്ത്യയിലെ ഹിന്ദു ജനസംഖ്യ 84.68 ശതമാനത്തിൽനിന്ന് 78.06% ആയി കുറഞ്ഞെന്നും മുസ്‌ലിം ജനസംഖ്യ 9.84 ശതമാനത്തിൽനിന്ന് 14.09 % ആയി വർധിച്ചെന്നും പറയുന്ന പിഎം–ഇഎസി (പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി) റിപ്പോർട്ട് വിവാദത്തിൽ. വസ്തുതാപരമല്ലാത്ത റിപ്പോർട്ടിലൂടെ തിരഞ്ഞെടുപ്പുകാലത്തു ധ്രുവീകരണമുണ്ടാക്കാനും യഥാർഥ പ്രശ്നങ്ങളിൽനിന്നു ശ്രദ്ധതിരിക്കാനുമാണ് ശ്രമമെന്നു പ്രതിപക്ഷം ആരോപിച്ചു. കോൺഗ്രസ് വന്നാൽ ‘കൂടുതൽ കുട്ടികളുള്ളവർക്ക്’ സ്വത്തു വീതിച്ചുനൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനു പിന്നാലെ പിഎം–ഇഎസി പുറത്തിറക്കിയ റിപ്പോർട്ട് ഭിന്നിപ്പുണ്ടാക്കാനാണെന്നാണ് ആരോപണം.
167 രാജ്യങ്ങളിൽ 1950 മുതൽ 65 വർഷത്തിനിടെ ജനസംഖ്യയിൽ മതാടിസ്ഥാനത്തിലുണ്ടായ വ്യത്യാസം സംബന്ധിച്ച് യുഎസിലെ ഗവേഷകരായ ഡേവിസ് ബ്രൗൺ, പാട്രിക് ജയിംസ് എന്നിവർ 2018 ൽ പുറത്തിറക്കിയ പ്രബന്ധവും അവർ ശേഖരിച്ച കണക്കുകളും വച്ചാണ് പിഎം–ഇഎസി റിപ്പോർട്ട് തയാറാക്കിയത്.
അതേസമയം, ഇന്ത്യയിലെ ജനസംഖ്യയിൽ വിവിധ മതവിഭാഗങ്ങളുടെ എണ്ണത്തിലെ ഏറ്റക്കുറച്ചിലുകൾ 1951 മുതൽ 2011 വരെയുളള സെൻസസ് കണക്കുകളിൽ വ്യക്തമാണ്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ കണക്കുകളിൽ പുതുമയില്ല. 2021 ലെ സെൻസസ് ഇതുവരെ നടത്തിയിട്ടുമില്ല. പിഎം–ഇഎസി അംഗവും സാമ്പത്തിക ശാസ്ത്രജ്ഞയുമായ ഡോ. ഷമിക രവി, കൺസൽറ്റന്റ് അപൂർവ് കുമാർ മിശ്ര, ഏബ്രഹാം ജോസ് എന്നിവരാണ് റിപ്പോർട്ട് തയാറാക്കിയത്. തമിഴ്നാട് ഗവർണർ ആർ.എൻ.രവിയുടെ മകളാണ് ഡോ. ഷമിക.