പകൽ സമയത്തെ കനത്ത ചൂട് കുറയും; എല്ലാ ജില്ലകളിലും ഭേദപ്പെട്ട മഴ ലഭിക്കും
Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കൂടുതൽ ഇടങ്ങളിലേക്ക് മഴ വ്യാപിക്കാൻ സാധ്യത. വ്യാപക മഴ ലഭിക്കാനുള്ള സാധ്യത കുറവാണെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. എല്ലാ ജില്ലകളിലും ഭേദപ്പെട്ട മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. വേനൽമഴയ്ക്കൊപ്പം പെട്ടെന്നുള്ള ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നു നിർദേശമുണ്ട്.
ബുധനാഴ്ച രാത്രിയും ഇന്നലെയുമായി സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ മികച്ച മഴ ലഭിച്ചു. എറണാകുളം, കോഴിക്കോട്, ഇടുക്കി, വയനാട്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ പല ഇടങ്ങളിലായി ഭേദപ്പെട്ട മഴ ലഭിച്ചു. ഇന്നലെ രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിൽ കീരംപാറ (48.8 മില്ലിമീറ്റർ), പെരുമ്പാവൂർ (48), ഉടുമ്പന്നൂർ (48), കോഴിക്കോട് (46.4), തൊടുപുഴ (37.6), ഇടുക്കി (33.2), പിറവം (25.4) എന്നിവിടങ്ങളിൽ കൂടുതൽ മഴ ലഭിച്ചു. വടക്കൻ ജില്ലകളിലും മലയോര മേഖലയിലും വരും ദിവസങ്ങളിൽ കൂടുതൽ മഴ ലഭിച്ചേക്കും.
വേനൽമഴ പരക്കെ ലഭിക്കുന്നെങ്കിലും പകൽ സമയത്ത് കനത്ത ചൂട് തുടരുന്നു. ആലപ്പുഴ ജില്ലയിൽ ഇന്നലെയും ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വെയിൽ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി, വയനാട് ഒഴികെ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചു. വൈകുന്നേരങ്ങളിൽ മഴ ലഭിക്കുമെങ്കിലും പകൽ ഈ മാസം കൂടി ഉയർന്ന ചൂട് തുടരും. പ്രാദേശികമായി മാത്രം മഴ ലഭിക്കുന്നതാണ് താപനില ഉയർന്നു തന്നെ നിൽക്കാൻ കാരണം.