ADVERTISEMENT

തിരുവനന്തപുരം ∙ എസ്എസ്എൽസി പരീക്ഷ ജയിക്കാൻ എഴുത്തുപരീക്ഷയ്ക്കു മിനിമം മാർക്ക് വേണമെന്ന രീതി തിരികെവരുന്നു. അടുത്തവർഷം മുതൽ എഴുത്തുപരീക്ഷയിൽ ഓരോ വിഷയത്തിനും കുറഞ്ഞത് 30% മാർക്ക് നേടുന്നവർക്ക് ഉപരിപഠന യോഗ്യത നൽകിയാൽ മതിയെന്ന നിർദേശമാണ് സർക്കാർ നടപ്പാക്കാനൊരുങ്ങുന്നത്. എസ്എസ്എൽസി ഫലപ്രഖ്യാപന വേളയിൽ മന്ത്രി വി.ശിവൻകുട്ടി ഇക്കാര്യം വ്യക്തമാക്കിയെങ്കിലും തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടായില്ല. 9–ാം ക്ലാസ് വരെ മാർക്ക് പരിഗണിക്കാതെ എല്ലാവരെയും ജയിപ്പിക്കുന്ന രീതിയിലും മാറ്റം പരിഗണിക്കുന്നതായി മന്ത്രി വ്യക്തമാക്കി.

നിലവിൽ നിരന്തര മൂല്യനിർണയത്തിലൂടെ സ്കൂൾ തലത്തിൽ നൽകുന്ന 20% മാർക്ക് കൂടി ചേർത്താണ് ഉപരിപഠന യോഗ്യതയ്ക്കുവേണ്ട 30% കണക്കാക്കുന്നത്. നിരന്തര മൂല്യനിർണയത്തിലെ 20% മാർക്ക് മിക്ക വിദ്യാർഥികൾക്കും പൂർണമായി നൽകാറുമുണ്ട്. ബാക്കി 10% മാർക്ക് മാത്രം എഴുത്തുപരീക്ഷയിലൂടെ നേടിയാൽ മതിയെന്നതാണു സ്ഥിതി. ഇതു കടുത്ത നിലവാരത്തകർച്ചയ്ക്കു കാരണമാകുന്നുവെന്ന വിമർശനം ശക്തമാണ്. സ്വന്തം പേര് തെറ്റു കൂടാതെ എഴുതാൻ അറിയാത്തവർ പോലും എസ്എസ്എൽസിക്ക് എ പ്ലസ് നേടുന്നുവെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ തന്നെ പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. 

പുതിയ പരിഷ്കാരം നടപ്പാക്കിയാലും എല്ലാ വിഷയങ്ങളിലും നിരന്തര മൂല്യനിർണയം തുടരും. എന്നാൽ, ഇതിനൊപ്പം 40 മാർക്കിന്റെ എഴുത്തുപരീക്ഷയ്ക്ക് 12 മാർക്കും 80 മാർക്കിന്റെ പരീക്ഷയ്ക്ക് 24 മാർക്കും നേടണമെന്നു വ്യവസ്ഥ ചെയ്യും. അതോടെ എസ്എസ്എൽസി വിജയനിരക്ക് കുറയാനും സാധ്യതയുണ്ട്. വിദ്യാഭ്യാസ വിദഗ്ധരുമായുള്ള കൂടിയാലോചനകൾക്കു ശേഷമാകും മാറ്റം നടപ്പാക്കുകയെന്നും അതിനായി വിദ്യാഭ്യാസ സമ്മേളനം വിളിക്കുമെന്നും മന്ത്രി അറിയിച്ചു. ഹയർ സെക്കൻഡറിയിൽ എഴുത്തുപരീക്ഷയ്ക്ക് 30% മാർക്കാണു യോഗ്യത നേടാൻ വേണ്ടത്. ഈ മാതൃകയാണ് എസ്എസ്എൽസിക്കും സ്വീകരിക്കുക.

നിലവിലെ രീതി നടപ്പാക്കിയത് 2005 ൽ

എസ്എസ്എൽസിക്ക് എഴുത്തുപരീക്ഷ മാത്രമുണ്ടായിരുന്ന 2004 വരെ ഓരോ വിഷയത്തിനും 33% മാർക്കാണ് ജയിക്കാൻ വേണ്ടിയിരുന്നത്; ആകെ 600 ൽ 210 മാർക്ക്. 2005 ൽ ഇ.ടി.മുഹമ്മദ് ബഷീർ വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് ഇതിനുപകരം ഗ്രേഡ് സമ്പ്രദായം നടപ്പാക്കിയത്. മാർക്കിന്റെ പേരിൽ കുട്ടികൾക്കുണ്ടാകുന്ന മത്സര സമ്മർദം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. നിരന്തര മൂല്യനിർണയത്തിനു മാർക്ക് ഏർപ്പെടുത്തുകയും ചെയ്തു.

English Summary:

SSLC: New method from next year; 30% marks should be secured in written test only for each subject

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com