കയ്യിൽ 40,000 സിം കാർഡ്, 180 മൊബൈൽ ഫോൺ; റോഷൻ, ഓൺലൈൻ തട്ടിപ്പുകാരുടെ ‘തലതൊട്ടപ്പൻ’
Mail This Article
മലപ്പുറം ∙ ഓൺലൈൻ തട്ടിപ്പുകാർക്ക് സിം കാർഡ് എത്തിച്ചുകൊടുക്കുന്നയാളെ കർണാടകയിലെ മടിക്കേരിയിൽനിന്ന് മലപ്പുറം സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി സ്വദേശിയായ അബ്ദുൽ റോഷൻ (46) ആണു പിടിയിലായത്. ഇയാളിൽനിന്നു വിവിധ കമ്പനികളുടെ നാൽപതിനായിരത്തിലധികം സിം കാർഡുകളും നൂറ്റിയെൺപതിലധികം മൊബൈൽ ഫോണുകളും 6 ബയോമെട്രിക് സ്കാനറുകളും പിടിച്ചെടുത്തു.
ഓഹരിവിപണിയുടെ വ്യാജ വെബ്സൈറ്റ് വഴി 1.08 കോടി രൂപ നഷ്ടപ്പെട്ട വേങ്ങര സ്വദേശിയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അബ്ദുൽ റോഷൻ പിടിയിലായത്. വേങ്ങര സ്വദേശിയുടെ പണം തട്ടിയ സംഘത്തിന് ഇയാളാണ് സിം എത്തിച്ചു നൽകിയതെന്നു ജില്ലാ പൊലീസ് മേധാവി എസ്.ശശിധരൻ പറഞ്ഞു.
ഒരു മൊബൈൽ കമ്പനിയുടെ സിം വിതരണക്കാരനാണ് പ്രതി. ഇയാൾക്കു ബന്ധമുള്ള റീട്ടെയിൽ ഷോപ്പുകളിൽ സിം കാർഡ് എടുക്കാൻ എത്തുന്നവരുടെ ഫിംഗർപ്രിന്റ് ബയോമെട്രിക് സ്കാനറുകളിൽ ഒന്നിലധികം തവണ എടുത്തശേഷം അതുപയോഗിച്ച് ഉപഭോക്താവിന്റെ പേരിൽ അവരറിയാതെ വേറെ സിം കാർഡുകൾ എടുക്കും.