ADVERTISEMENT

മുംബൈ∙ ഇന്ത്യാ സഖ്യം അധികാരത്തിൽ എത്തിയാൽ അഞ്ചു വർഷം കൊണ്ട് രാജ്യത്ത് അഞ്ചു പ്രധാനമന്ത്രിമാരുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണേന്ത്യയെ ഒരു പ്രത്യേക രാഷ്ട്രമാക്കുമെന്നാണ് വിവിധ സ്ഥലങ്ങളിൽ ഇന്ത്യാ സഖ്യം പ്രസംഗിക്കുന്നതെന്ന് മോദി അവകാശപ്പെട്ടു. മഹാരാഷ്ട്രയിലെ കോലാപുരിൽ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യവേയാണ് മോദി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്. 

‘‘അവരുടെ സർക്കാരുണ്ടായാൽ പൗരത്വ ഭേദഗതി നിയമം ഇല്ലാതാക്കും. മൂന്നക്ക ലോക്സഭാ സീറ്റു പോലും നേടാനാകാത്തവർ സർക്കാരുണ്ടാക്കുന്നതു വരെ എത്തിയിരിക്കുന്നു. ഒരു വർഷം ഒരു പ്രധാനമന്ത്രി എന്നതാണ് അവരുടെ ഫോർമുല. അവർ അഞ്ചു വർഷം അധികാരത്തിൽ തുടർന്നാൽ ഓരോ വർഷവും ഒരോ പ്രധാനമന്ത്രിമാർ വരും. കോൺഗ്രസും ഇന്ത്യാ മുന്നണിയും കർണാടകയിലും  തമിഴ്നാട്ടിലും മറ്റും പ്രസംഗിച്ചു നടക്കുന്നത് ദക്ഷിണേന്ത്യയെ പ്രത്യേക രാഷ്ട്രമാക്കുമെന്നാണ്. ഛത്രപതി ശിവജിയുടെ നാടിന് അത് അംഗീകരിക്കാനാകുമോ?’’ – മോദി ചോദിച്ചു.

‘‘എൻഡിഎയുടെ വികസനത്തിന്റെ ട്രാക്ക് റെക്കോർഡിനോട് മത്സരിക്കാനാകില്ലെന്ന് മനസ്സിലാക്കിയപ്പോൾ കോൺഗ്രസും അവരുടെ സുഹൃത്തുക്കളും തന്ത്രം മാറ്റിയിരിക്കുന്നു. അവർ ദേശവിരുദ്ധ അജൻഡകളും പ്രീണനവും തിരഞ്ഞെടുപ്പു പ്രചാരണത്തിൽ ഉപയോഗിക്കുകയാണ്. ഇപ്പോൾ കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം.

‘‘കോണ്‍ഗ്രസിന് ഏറെ പ്രിയപ്പെട്ട ഡിഎംകെ, സനാതന ധർമത്തെ അവഹേളിക്കുകയാണ്. സനാതന ധർമം ഡെങ്കിയും മലേറിയയുമാണെന്നാണ് അവർ പറയുന്നത്. മാത്രമല്ല, സനാതന ധർമത്തെ നശിപ്പിക്കാൻ നോക്കുന്നവരെ ഇന്ത്യാ സഖ്യം മഹാരാഷ്ട്രയിലേക്ക് ക്ഷണിച്ച് ആദരിക്കുന്നു. വ്യാജ ശിവസേനക്കാർ ഇത്തരക്കാരുമായി തോളോടു തോൾ ചേർന്ന് നടക്കുന്നു. ഇതൊക്കെ ബാലാസാഹിബ് എങ്ങനെ സഹിക്കും? അദ്ദേഹത്തിന്റെ ആത്മാവ് ഇതെല്ലാം കണ്ട് എത്രമാത്രം വേദനിക്കുന്നുണ്ടാകും. കോൺഗ്രസിന്റെ ദേശവിരുദ്ധതയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം അവർക്കു തന്നെ തിരിച്ചടി നൽകിയിരിക്കുന്നു.’’ – മോദി പറഞ്ഞു.

English Summary:

PM Modi says,INDIA alliance formula is 'Ek Saal, Ek PM', if they stay in power for 5 years, then 5 prime ministers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com