ADVERTISEMENT

താനൂർ (മലപ്പുറം) ∙ താമിർ ജിഫ്രി കസ്റ്റഡി മരണക്കേസിൽ നാല് പൊലീസുകാരെ സിബിഐ അറസ്റ്റ് ചെയ്തു. ലഹരി വിരുദ്ധ സേനയായ ഡാൻസാഫിലെ അംഗങ്ങളാണ് അറസ്റ്റിലായത്. ഒന്നാം പ്രതി താനൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സിപിഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി കൽപകഞ്ചേരി സ്റ്റേഷനിലെ സിപിഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ വിപിൻ എന്നിവരെയാണ് സിബിഐ സംഘം പിടികൂടിയത്.

ലഹരി വസ്തുക്കളുമായി അറസ്റ്റിലായ താമിർ ജിഫ്രി താനൂർ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ 2023 ഓഗസ്റ്റ് ഒന്നിനാണു മരിച്ചത്. കസ്റ്റഡി മർദനവും മരണകാരണമായതായി ആരോപണമുയർന്നിരുന്നു. പൊലീസിനെ കണ്ട് ലഹരി വസ്തുക്കൾ താമിർ വിഴുങ്ങിയതാണ് മരണ കാരണമെന്നായിരുന്നു പൊലീസ് വാദം. എന്നാൽ ലഹരി വസ്തുക്കൾ അമിതമായി ശരീരത്തിൽ കലർന്നതിനു ഇതിനു പുറമേ മർദനവും മരണകാരണമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ഇതോടെയാണ് പൊലീസുകാരിലേക്കും കേസ് നീണ്ടത്.

സംഭവവുമായി ബന്ധപ്പെട്ട് 8 പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു. 4 പേർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു. ക്രൈംബ്രാഞ്ചാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. അന്വേഷണം തൃപ്തികരമല്ലെന്നു കാണിച്ചു താമിർ ജിഫ്രിയുടെ ബന്ധുക്കൾ കോടതിയെ സമീപിച്ചു. തുടർന്ന് സിബിഐക്കു കൈമാറുകയായിരുന്നു. ക്രൈംബ്രാഞ്ചിന്റെ പ്രതിപ്പട്ടികയിലുള്ളവരാണ് ഇപ്പോൾ അറസ്റ്റിലായത്.

English Summary:

Thanoor Custody Death: CBI Arrests Four Police Officers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com