ADVERTISEMENT

കൊച്ചി ∙ ‘‘ആകാശം ഒരു രാജ്യമാണെങ്കില്‍ അവിടെയുള്ള കൊട്ടാരമാണ് വിമാനം. ആ കൊട്ടാരത്തിലെ രാജാവാണ് പൈലറ്റ്. ആ രാജാവിന്റെ ഉത്തരവുകൾ നടപ്പാക്കുന്നവരാണ് കാബിൻ ക്രൂ അംഗങ്ങൾ’’– എയർ ഇന്ത്യ എക്സ്പ്രസുമായി ബന്ധപ്പെട്ട് നിലവിലെ പ്രതിസന്ധിയെ കുറിച്ച് വ്യോമഗതാഗത മേഖലയിലെ മുതിർന്ന ഒരാൾ സംസാരിച്ചു തുടങ്ങിയത് ഇങ്ങനെ. പൊതുമേഖലയിലുണ്ടായിരുന്ന എയർ‍ ഇന്ത്യ ഇപ്പോൾ ടാറ്റ ഗ്രൂപ്പിനു കീഴിലുള്ള സ്വകാര്യ കമ്പനിയായപ്പോൾ വന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ടതാണ് നിലവിലെ പ്രതിസന്ധി. പൈലറ്റുമാർ അടക്കമുള്ളവർ പണി മുടക്കുന്നത് എയർ ഇന്ത്യയില്‍ ഇടയ്ക്കിടെ സംഭവിക്കുന്ന കാര്യമായിരുന്നു എങ്കിലും ഇവർക്കെതിരെ കാര്യമായ നടപടികളൊന്നും ഉണ്ടാവാറില്ല. പക്ഷേ ഇത്തവണ കാബിൻ ക്രൂ പണിമുടക്കിയപ്പോൾ,‍ ഉടമസ്ഥത സ്വകാര്യ കമ്പനിക്കാണ് എന്ന വലിയ വ്യത്യാസമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

2500 പേരാണ് കാബിൻ ക്രൂ ആയി എയർ ഇന്ത്യ എക്സ്പ്രസിന് ഉള്ളത്. ഇപ്പോൾ പണിമുടക്കിയ ഇരുനൂറോളം പേരിൽ ഭൂരിഭാഗവും കമ്പനിയുടെ തുടക്കം മുതൽ ഉള്ളവരാണ്. 15–20 വര്‍ഷത്തെ സർവീസുള്ളവരാണ് ഇവർ. ഇതിനിടയിലാണ് എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തിനു ശേഷം വലിയ തോതിൽ ആളുകളെ എടുത്തു തുടങ്ങിയത്. ടയർ 2, ടയർ 3 തലത്തിൽ വരുന്ന ചെറു പട്ടണങ്ങളിൽ നിന്നുള്ള ചെറുപ്പക്കാർ കൂടുതലായി എത്തി. ഇവരും സീനിയേഴ്സും തമ്മിലുള്ള ഉരസലുകൾ ഇടയ്ക്ക് സംഭവിക്കാറുമുണ്ട്. സ്വകാര്യ മേഖലയിലേക്ക് മാറിയതോടെ ജീവനക്കാരുടെ ശമ്പളം, അലവൻസ് കാര്യങ്ങളിലും മാറ്റങ്ങൾ വന്നു. അതുവരെ സീനിയോറിറ്റിയുടെയും പരിചയ സമ്പത്തിന്റെയും അടിസ്ഥാനത്തിലായിരുന്നു ഇക്കാര്യങ്ങൾ തീരുമാനിച്ചിരുന്നത്. പക്ഷേ പുതിയ മാനേജ്മെന്റിന്റെ കീഴിൽ ഇതിന്റെ അടിസ്ഥാനം പ്രവർത്തനമികവ് ആയി.

എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് തിരുവനന്തപുരത്തു നിന്നുള്ള സർവീസുകൾ റദ്ദാക്കിയപ്പോൾ.  ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ
എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് തിരുവനന്തപുരത്തു നിന്നുള്ള സർവീസുകൾ റദ്ദാക്കിയപ്പോൾ. ചിത്രം : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ

ഇതിൽ പ്രധാനപ്പെട്ടതാണ് ‘നെറ്റ് പ്രമോട്ടർ സ്കോർ – (എൻപിഎസ്)’. ഒരു വ്യക്തി ടിക്കറ്റ് എടുക്കുന്നതു മുതൽ വിമാനത്തിൽനിന്ന് പുറത്തിറങ്ങുന്ന സമയം വരെ വിവിധ സര്‍വേകളിലൂടെ കടന്നു പോകുന്നുണ്ട്. ഈ സർവേയുടെ അടിസ്ഥാനത്തിലാണ് ഓരോ കാബിൻ ക്രൂവിന്റെയും ‘എൻപിഎസ്’ തീരുമാനിക്കപ്പെടുക. ശമ്പളം നിർണയിക്കുന്നതിൽ എൻപിഎസിന് പങ്കുണ്ട്. ഇത്തരത്തിൽ വിവിധ രംഗങ്ങളിലെ പ്രകടനം പരിഗണിച്ചാണ് അലവൻസുകൾ അനുവദിക്കുന്നതും മറ്റും. അതുെകാണ്ട് സീനിയോറിറ്റി ഉള്ളയാളിനെക്കാൾ ശമ്പളം ജൂനിയറായ ഒരാൾക്കു ലഭിച്ചെന്നു വരാം.

നിലവിലെ പ്രശ്നത്തിന് ഇതെല്ലാം കാരണമാണെന്നാണ് എയർ ഇന്ത്യയുമായി ബന്ധപ്പെട്ടവർ പറയുന്നത്. തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അധികൃതര്‍ക്ക് മുൻപാകെ എത്തിക്കാൻ പലവട്ടം ശ്രമിച്ചിട്ടും അതിനൊന്നും മറുപടി ഉണ്ടായില്ല എന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയനുമായി ബന്ധപ്പെട്ടവർ‍ പറയുന്നത്. ആർഎസ്എസിന്റെ തൊഴിലാളി വിഭാഗമായ ഭാരതീയ മസ്ദൂർ സംഘുമായി (ബിഎംഎസ്) ബന്ധപ്പെട്ടാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. എന്നാൽ ഈ സംഘടനയെ ഔദ്യോഗിക യൂണിയനായി അംഗീകരിച്ചിട്ടില്ല എന്ന് എയർ ഇന്ത്യ എക്സ്പ്രസുമായി ബന്ധപ്പെട്ടവർ പറയുന്നു.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ കുടുങ്ങിയ അബുദാബി, ദുബായ് എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർ. Credit-special arrangement.
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ കുടുങ്ങിയ അബുദാബി, ദുബായ് എയർ ഇന്ത്യ എക്സ്പ്രസ് യാത്രക്കാർ. Credit-special arrangement.

എയർ ഇന്ത്യ എക്സ്പ്രസും എയർ ഏഷ്യ ഇന്ത്യയുമായുള്ള ലയനമാണ് കാബിൻ ക്രൂ അംഗങ്ങളും മാനേജ്മെന്റുമായുള്ള ഉരസൽ ശക്തമാക്കിയത്. പല അലവൻസുകളും ഈ ലയനത്തോെട ഇല്ലാതായി. ശമ്പളത്തിൽ വലിയ തോതിലുള്ള കുറവാണ് ഇതുവഴി ഉണ്ടായത്. ലയനത്തിനു മുൻപ് എയർ ഇന്ത്യ എക്സ്പ്രസിലെ സീനിയറായ അംഗങ്ങൾ ഗൾഫ് രാജ്യങ്ങളിലേക്കാണ് സർവീസ് നടത്തിയിരുന്നത്. പക്ഷേ ലയനത്തോടെ ഇവർക്ക് ആഭ്യന്തര സർവീസിലും പ്രവർത്തിക്കേണ്ടി വന്നു. വിദേശ യാത്ര പോകുമ്പോൾ 120 ഡോളർ വരെ അലവൻസ് ഇനത്തിൽ ലഭിച്ചിരുന്ന ക്രൂവിന് ആഭ്യന്തര സര്‍വീസ് കൂടി ചെയ്യേണ്ടി വന്നതോടെ ഈ അലവൻസ് നിലച്ചു.

ചെല്ലുന്ന സ്ഥലങ്ങളിൽ കാബിൻ ക്രൂ മുറി പങ്കിടണമെന്ന പുതിയ വ്യവസ്ഥയും ഉരസലിന് കാരണമായിട്ടുണ്ട്. ഫൈവ് സ്റ്റാർ അല്ലെങ്കിൽ ഫോർ സ്റ്റാർ ഹോട്ടലിൽ ഒരാൾക്ക് ഒരു മുറി ആയിരുന്നെങ്കിൽ ഇപ്പോൾ രണ്ടു പേർ ഒരു മുറി പങ്കുവയ്ക്കണം എന്നാണ് നിയമം. അടുത്ത സർവീസിനു മുൻപ് കോക്പിറ്റ് ക്രൂവിനും കാബിൻ ക്രൂവിനും പൂർണമായ വിശ്രമം ലഭ്യമായിരിക്കണം എന്നാണ് നിയമമെങ്കിലും അപരിചിതരുമായി മുറി പങ്കു വയ്ക്കുന്നത് വിശ്രമത്തിന് വിഘാതമാകുന്നു എന്ന് അംഗങ്ങൾ പറയുന്നു. ഫൈവ് സ്റ്റാറിൽ മുറി പങ്കിടുന്നതിനു പകരം ത്രീ സ്റ്റാർ ഹോട്ടലി‍ല്‍ സിംഗിൾ റൂം മതി എന്ന് തങ്ങൾ അറിയിച്ചിട്ടും മാനേജ്മെന്റ് ചെവിക്കൊണ്ടില്ല എന്നാണ് യൂണിയൻകാർ പറയുന്നത്. ഇത്തരത്തിൽ മുറി പങ്കുവയ്ക്കുന്നത് മിക്കയിടത്തും നടപ്പുള്ളതാണെന്നാണ് എയർ ഇന്ത്യ എക്സ്‌പ്രസ് മാനേജ്മെന്റിന്റെ വാദം. 

Image Credits: typhoonski/Istockphoto.com
Image Credits: typhoonski/Istockphoto.com

ജോലി ഭാരം വലിയ തോതിൽ വർധിച്ചതാണ് മറ്റൊരു പ്രധാന കാരണം. എയര്‍ ഏഷ്യ ഇന്ത്യ– എയർ ഇന്ത്യ എക്സ്പ്രസ് ലയനത്തോടെ ഓരോ മൂന്ന് ആഴ്ചയിലും ഒരു വിമാനം വീതം എയർ ഇന്ത്യ എക്സ്പ്രസിൽ ഉൾ‍പ്പെടുത്തുന്നു എന്നാണ് കണക്ക്. ഇതിന് അനുസൃതമായി സർവീസുകളുടെ എണ്ണവും വർധിച്ചു. നാല് ആഭ്യന്തര സർവീസുകൾ വരെ ഒരു ദിവസം പോകേണ്ടി വന്ന മുതിർന്ന അംഗങ്ങളുണ്ട്. ഇത്തരത്തിൽ വലിയ സമ്മർദം നേരിട്ടു കൊണ്ടാണ് പലരും ജോലി ചെയ്തിരുന്നത്. എന്നാൽ ശമ്പളവും അലവൻസും അടക്കമുള്ള ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുകയാണ് മാനേജ്മെന്റ് ചെയ്യുന്നതെന്നും അംഗങ്ങൾ പരാതിപ്പെടുന്നു. ശമ്പളത്തിൽ വലിയ തോതിലുള്ള ഏറ്റക്കുറച്ചിലാണുള്ളതെന്നും യൂണിയൻ അംഗങ്ങൾ പറയുന്നു. പരിചയ സമ്പത്തും സീനിയോറിറ്റിയുമൊന്നും ശമ്പള കാര്യത്തിൽ പരിഗണിക്കപ്പെടുന്നില്ല, എയർ ഇന്ത്യ എക്സ്പ്രസിൽത്തന്നെ യോഗ്യതയുള്ളവർ ഉണ്ടായിട്ടും പുതിയ പല പദവികളിലേക്കും പുറത്തു നിന്നുള്ളവരെ തിരഞ്ഞെടുക്കുന്നു തുടങ്ങി തങ്ങള്‍ നേരിടുന്ന വിവേചനങ്ങൾ എണ്ണിപ്പറഞ്ഞ് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ.ചന്ദ്രശേഖരന് കത്തു നൽകിയെങ്കിലും മറുപടി ലഭിച്ചില്ല എന്നാണ് യൂണിയൻ അംഗങ്ങൾ പറയുന്നത്.  




ജീവനക്കാരുടെ മിന്നൽ സമരത്തെത്തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിയതറിയാതെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാർ.
ജീവനക്കാരുടെ മിന്നൽ സമരത്തെത്തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിയതറിയാതെ കോഴിക്കോട് വിമാനത്താവളത്തിലെത്തിയ യാത്രക്കാർ.

ആഭ്യന്തരമായി പരിഹാരം ഉണ്ടാക്കേണ്ട കാര്യത്തിൽ പൊതുസമൂഹത്തെ വലിയ തോതിൽ ബാധിക്കുന്ന വിധത്തിൽ സമരം ചെയ്തത് വളരെ ഗൗരവമായിത്തന്നെയാണ് കാണുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് മാനേജ്മെന്റുമായി ബന്ധപ്പെട്ടവർ പറയുന്നു. നേരത്തേ നോട്ടിസ് നൽകി സമരം ചെയ്യുന്നതു പോലെയല്ല ഇത്തരത്തിൽ അപ്രതീക്ഷിതമായി പൊതുഗതാഗത മേഖലയില്‍ ജോലി ചെയ്യുന്നവർ സമരം ചെയ്യുന്നത്. അത് ജനങ്ങളെ കൂടി ബാധിച്ചിരിക്കുകയാണ്. ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് കാബിൻ ക്രൂ പോകുമെന്ന് കരുതിയില്ലെന്നും മാനേജ്മെന്റുമായി ബന്ധപ്പെട്ടവർ പറയുന്നു.

English Summary:

Air India's Privatization: Navigating the Current Air India Express Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT