അണയാദീപം തീരമണഞ്ഞു, ഒളിംപിക് ദീപശിഖയ്ക്ക് ഫ്രാൻസ് തീരത്ത് വൻ വരവേൽപ്
Mail This Article
മാഴ്സൈ (ഫ്രാൻസ്) ∙ മൂന്നു കൊടിമരങ്ങളുള്ള ഒരു പുരാതന പായ്ക്കപ്പൽ മെഡിറ്ററേനിയൻ കടൽ കടന്ന് മാഴ്സൈ തീരത്തെത്തി. ഗ്രീസിലെ പുരാതന ഒളിംപിക് നഗരമായ ഒളിംപിയയിൽനിന്നു കൊളുത്തിയ കെടാദീപവുമായി പാരിസിലെ ഒളിംപിക് വേദിയിലേക്കുള്ള പ്രയാണത്തിനു ബുധനാഴ്ച ലഭിച്ചത് വൻവരവേൽപ്. 1896ൽ ആദ്യയാത്ര നടത്തിയ ‘ബെലേം’ എന്ന പായ്ക്കപ്പലിലാണ് ദീപശിഖ മാഴ്സൈ തീരത്തത്തിയത്.
ഒരു നൂറ്റാണ്ടിലേറെക്കാലം ബ്രസീലിലേക്കും ഫ്രഞ്ച് ഗയാനയിലേക്കും വെസ്റ്റിൻഡീസിലേക്കുമൊക്കെ ചരക്കുമായി യാത്ര ചെയ്തു ഫ്രഞ്ച് ചരിത്രത്തിന്റെ ഭാഗമായ കപ്പലാണു ബെലേം. 12 ദിവസത്തെ കടൽ യാത്രയ്ക്കു ശേഷമാണ് ഒളിംപിക് ദീപശിഖ വീണ്ടും കര തൊട്ടത്. ഫ്രാൻസിലെ 64 പ്രവിശ്യകളിലൂടെയാണ് ദീപശിഖ ഇനി പ്രയാണം നടത്തുക. ജൂലൈ 26നു സെയ്ൻ നദിക്കരയിലെ ഉദ്ഘാടനച്ചടങ്ങിൽ ഒളിംപിക്സിനു തുടക്കം കുറിച്ച് ദീപശിഖയെത്തും.