ADVERTISEMENT

1991ൽ സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് അവസാന ആണിക്കല്ലുമടിച്ച് പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവ് രാജിവെച്ചു. പിന്നാലെ സോവിയറ്റ് യൂണിയൻ പിരിച്ചുവിടുന്നുവെന്ന് പുതിയ പ്രസി‍‍‌ഡന്റ് ബോറിസ് യിത്സിന്റെ പ്രഖ്യാപനമെത്തി. 29 കോടിയോളം വരുന്ന സോവിയറ്റ് യൂണിയനിലെ ജനങ്ങൾ പുതിയ രാജ്യങ്ങളുടെയും പുതിയ ദേശീയതകളുടെയും ഭാഗമായി. സെർഗെയ് ക്രികലേ‌വ് എന്ന സോവിയറ്റ് ബഹിരാകാശ ഗവേഷകനൊഴികെ. തന്റെ രാജ്യം 15 കഷ്ണങ്ങളായി ഭാഗം പിരിഞ്ഞുപോകുന്നത് ഭൂമിയിൽനിന്ന് 358 കിലോമീറ്ററകലെ ശൂന്യാകാശത്തിരുന്ന് ക്രികലേവ് കണ്ടു. ബഹിരാകാശ വാസത്തിനുശേഷം ക്രികലേവ് ഭൂമി തൊടുമ്പോൾ സോവിയറ്റ് യൂണിയനെന്ന ‘ഇല്ലാത്ത’ രാജ്യത്തിന്റെ പൗരത്വമുള്ള ലോകത്തെ ഒരേയൊരു വ്യക്തിയായി അദ്ദേഹം. അവസാനത്തെ സോവിയറ്റ് പൗരൻ സോവിയറ്റ് യൂണിയന്റെ തകർച്ച കാരണം ഒരു വർഷത്തോളമാണ് ക്രികലേവ് ബഹിരാകാശത്ത് കുടുങ്ങിയത്. ‘ബഹിരാകാശത്ത് നഷ്ടപ്പെട്ടയാൾ’ എന്ന പേരുകൂടിയുണ്ടായി ക്രികലേവിന്. അവസാന സോവിയറ്റ് പൗരന്റെ അനന്തമായ ബഹിരാകാശ ജീവിതത്തിന്റെ കഥയറിയാം.

CREDIT:ESA/NASA
സെർഗെയ് ക്രികലേ‌വ് CREDIT:ESA/NASA

പൈലറ്റിൽനിന്ന് ബഹിരാകാശ സഞ്ചാരിയിലേക്ക്

ബഹിരാകാശ ഗവേഷണത്തിൽ കോടികൾ മുടക്കിയിരുന്ന സോവിയറ്റ് യൂണിയന്റെ പ്രതാപകാലം. ലെനിൻഗ്രാഡ് സ്വദേശിയായ സെർഗെയ് ക്രികലേവ് സോവിയറ്റ് എയ്റോബാറ്റിക്സ് സംഘാംഗവും പൈലറ്റുമായിരുന്നു തുടക്കത്തിൽ. 1985ൽ സല്യൂട്ട് 7 സ്പേസ് സ്റ്റേഷനുമായുള്ള ബന്ധം നഷ്ടമായപ്പോൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയിരുന്ന സംഘത്തിൽ പങ്കാളിയാകാൻ ക്രികലേവിനും അവസരം ലഭിച്ചു. ഈ സംഭവമാണ് ക്രികലേവിനെ ബഹിരാകാശ സഞ്ചാരിയാക്കി മാറ്റുന്നത്. മികവ് തെളിയിച്ചതോടെ 1988ൽ സോവിയറ്റിന്റെ ‘മിർ’ സ്പേസ് സ്റ്റേഷനിലേക്ക് ക്രികലേവ് തന്റെ കന്നിയാത്ര നടത്തി. അറ്റകുറ്റപ്പണികൾക്കും പരീക്ഷണ നിരീക്ഷണങ്ങൾക്കുമായി സ്ഥിരം മനുഷ്യവാസമുള്ളതാണ് മിർ സ്റ്റേഷൻ. റഷ്യൻ ഭാഷയിൽ ‘സമാധാനം’ എന്നർഥമുള്ള മിറിലേക്ക് നടത്തിയ തന്റെ രണ്ടാമത്തെ യാത്രയിലാണ് ക്രികലേവിന്റെ ജീവിതത്തിൽ അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്.

NASA, Public domain, via Wikimedia Commons
NASA, Public domain, via Wikimedia Commons

വഴിത്തിരിവായ മിർ യാത്ര

1991 മേയ് 18ന് ബൈക്കനൂരിലെ വിക്ഷേപണത്തറയിൽനിന്ന് ബ്രിട്ടന്റെ ആദ്യ ബഹിരാകാശ യാത്രികയായ ഹെലൻ ഷാർമൻ, അനാട്ടോളി ആർട്ടെസ്ബാർസ്കി എന്നിവർക്കൊപ്പം ക്രികലേവ് യാത്ര തിരിക്കുമ്പോൾ സോവിയറ്റ് യൂണിയനിൽ ഭരണ അട്ടിമറിക്കുള്ള അണിയറ നീക്കങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു. മിറിലെത്തി എട്ടു ദിവസത്തിനുശേഷം നേരത്തെ അവിടെയുണ്ടായിരുന്ന ശാസ്ത്രജ്ഞരായ വിക്ടർ അഫാനാസ്ജ്യൂ. മുസാ മാനറോ എന്നിവർക്കൊപ്പം ഹെലൻ ഷാർമൻ ഭൂമിയിലേക്ക് മടങ്ങി. ക്രികലേവും ആർട്ടെസ്ബാർസ്കിയും മാത്രമായി സ്പേസ് സ്റ്റേഷനിൽ. അഞ്ചുമാസമായിരുന്നു ഇരുവർക്കും മിറിൽ ജോലി ചെയ്യേണ്ടിയിരുന്നത്. രാജ്യത്ത് കാര്യങ്ങൾ മാറിമറിയുന്നത് ഭാര്യ എലേനയും സഹപ്രവർത്തക മാഗിയുമായും ഇടയ്ക്കുള്ള ഫോൺവിളികളിലൂടെയും റേഡിയോ സന്ദേശങ്ങളിലൂടെയും ക്രികലേവ് അറിഞ്ഞിരുന്നു.

1991 ഓഗസ്റ്റ് 18ന് തീവ്ര കമ്യൂണിസ്റ്റുകൾ നടത്തിയ അട്ടിമറിയിൽ ഗോർബച്ചേവ് വീട്ടുതടങ്കലിലാകുകയും അട്ടിമറിക്കാർക്കെതിരേയുള്ള പോരാട്ടം യിത്സിൻ ഏറ്റെടുക്കുകയും ചെയ്തതോടെ സോവിയറ്റ് യൂണിയനിൽ അനിശ്ചിതാവസ്ഥ തളംകെട്ടി. ദിവസങ്ങൾക്കുള്ളിൽത്തന്നെ അട്ടിമറി പരാജയപ്പെട്ടെങ്കിലും സോവിയറ്റ് യൂണിയൻ വിഭജനത്തിലേക്ക്. യുദ്ധമുണ്ടായാൽ ബഹിരാകാശ സഞ്ചാരികൾ തിരികെ രാജ്യത്തെത്തണമെന്ന് മിറിന്റെ ഓപ്പറേറ്റിങ് മാനുവലിൽ പറയുന്നുണ്ടെങ്കിലും അട്ടിമറി സാഹചര്യങ്ങളിൽ എന്തുചെയ്യണമെന്ന നിർദേശമില്ലാതിരുന്നതിനാൽ സ്പേസ് സ്റ്റേഷനിൽ തന്നെ തുടരുകയായിരുന്നു ക്രികലേവും ആർട്ടെസ്ബാർസ്കിയും. ‌പരീക്ഷണങ്ങളും വ്യായാമവുമായി മിറിലെ അവരുടെ ജീവിതം പതിവുപോലെ മുന്നോട്ടുപോയി. മിർ ലൈബ്രറിയിൽനിന്നുള്ള പുസ്തകങ്ങൾ വായിച്ചും മിറിലെ പോർത്തോളിലൂടെ ഭൂമി ഭ്രമണം ചെയ്യുന്ന കാഴ്ച കണ്ടാസ്വദിച്ചും അവർ വാരാന്ത്യ അവധികൾ ആഘോഷിച്ചു. ഈ സമയം താഴെ ഭൂമിയിൽ സോവിയറ്റ് യൂണിയനിൽനിന്ന് വിവിധ പ്രദേശങ്ങൾ അടർന്നുപോകാൻ തുടങ്ങിയിരുന്നു.

സോവിയറ്റിന്റെ തകർച്ചയും മുടങ്ങിയ തിരിച്ചുവരവും

നേരത്തേയുള്ള ധാരണപ്രകാരം ഒക്ടോബറിലാണ് ക്രികലേവും ആർട്ടെസ്ബാർസ്കിയും മിറിലെ സേവനം അവസാനിപ്പിച്ച് സോയൂസ് ടിഎം 13 റിട്ടേൺ ക്യാപ്സ്യൂളിൽ ഭൂമിയിൽ തിരികെ എത്തേണ്ടിയിരുന്നത്. ഓസ്ട്രിയയുമായി ചേർന്നുള്ള സംയുക്ത സംരംഭമായ സോയൂസ് 13ൽ റഷ്യയുടെയും ഓസ്ട്രിയയുടെ ഓരോ പ്രതിനിധികളെത്തുമ്പോൾ ക്രികലേവിനും ആർട്ടെസ്ബാർസ്കിക്കും ഭൂമിയിലേക്ക് മടങ്ങാമെന്നായിരുന്നു ധാരണ. ഈ സമയം തന്നെ സോയൂസ് ടിഎം 14 എന്ന മറ്റൊരു പര്യവേഷണ ദൗത്യം കൂടി സോവിയറ്റ് യൂണിയൻ ആസൂത്രണം ചെയ്യുന്നുണ്ടായിരുന്നു. സ്വാതന്ത്ര്യമാവശ്യപ്പെട്ട് കസാഖ്സ്ഥാൻ ശബ്ദമുയർത്തിയതോടെ അവരെ തണുപ്പിക്കാനായി കസാഖ് ശാസ്ത്രജ്ഞൻ തോക്താർ ഔബാകിറോവിനെ മിറിൽ എത്തിക്കാൻ വേണ്ടിയായിരുന്നു പുതിയ ദൗത്യം. 

എന്നാൽ അട്ടിമറിയെത്തുടർന്ന് സാമ്പത്തികസ്ഥിതി പരിതാപകരമായതോടെ സോയൂസ് ടിഎം 13, 14 ദൗത്യങ്ങൾ ലയിപ്പിക്കാൻ സോവിയറ്റ് നിർബന്ധിതരായി. ഇതനുസരിച്ച് സോയൂസ് 13ൽ റഷ്യൻ കമാൻഡർ അലക്സാണ്ടർ വോൾക്കോവ്, ഓസ്ട്രിയക്കാരൻ ഫ്രാൻസ് വെയ്ബോക്ക് എന്നിവർക്കൊപ്പം ഔബാകിറോവിനെയും മിറിലെത്തിച്ചു. നീണ്ട കാലത്തേക്ക് സ്പേസ് സ്റ്റേഷനിൽ തുടരാൻ വേണ്ട അനുഭവ പരിചയമുള്ളവരെ ദൗത്യമേൽപ്പിച്ചു മാത്രമേ ക്രികലേവിന് മടങ്ങാനാകുമായിരുന്നുള്ളൂ. നിർഭാഗ്യവശാൽ ഔബാകിറോവിന് അത്രത്തോളം അനുഭവ സമ്പത്തുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അനിശ്ചിത കാലത്തേക്ക് സ്പേസ് സ്റ്റേഷനിൽ തുടരുകയെന്നതായിരുന്നു ക്രികലേവിന് ലഭിച്ച നിർദേശം.

ഒക്ടോബർ പത്തിന് റിട്ടേൺ ക്യാപ്സ്യൂളായ സോയൂസ് 12ൽ ഔബാകിറോവും ആർട്ടെസ്ബാർസ്കിയും വെയ്ബോക്കും തിരികെപ്പോയി. അലക്സാണ്ടർ വോൾക്കോവ് ക്രികലേവിനൊപ്പം മിറിൽ തുടർന്നു. 1991ലെ ക്രിസ്മസ് പിറ്റേന്ന് സോവിയറ്റ് യൂണിയൻ പിരിച്ചുവിട്ടു. 15 പുതിയ രാജ്യങ്ങൾ ഉദയം ചെയ്തു. ക്രംലിനിൽ അരിവാൾ ചുറ്റിക ആലേഖനം ചെയ്ത പതാകയ്ക്കുപകരം ചുവപ്പും വെള്ളയും നീലയുമണിഞ്ഞ പുതിയ റഷ്യയുടെ ത്രിവർണപതാക ഉയർന്നു. പുതിയ റഷ്യയുടെ പ്രസിഡന്റായി ബോറിസ് യിത്സൺ അധികാരമേറ്റു.

NASA, Public domain, via Wikimedia Commons
NASA, Public domain, via Wikimedia Commons

മിർ പോലും വിൽപ്പനയ്ക്കിട്ട് റഷ്യ

ഇതിനിടെ സോവിയറ്റിന്റെ സാമ്പത്തികസ്ഥിതി കൂടുതൽ പരുങ്ങലിലായിരുന്നു. ശൂന്യാകാശ ഗവേഷണത്തിലെ മേൽക്കൈ നഷ്ടപ്പെടാതിരിക്കാൻ റഷ്യയ്ക്ക് കിണഞ്ഞു ശ്രമിക്കേണ്ടി വന്നു. ബഹിരാകാശ വാഹനങ്ങൾ സീറ്റൊന്നിന് വിലയിട്ട് പാശ്ചാത്യരാജ്യങ്ങളുടെ കരുണ കാത്തിരുന്നു പഴയ സാമ്രാജ്യ ഭീമൻ. 60 കോടി ഡോളറിന് മിർ സ്റ്റേഷൻ പോലും വിൽക്കാൻ ആലോചനയുണ്ടായി. മിർ വാങ്ങാൻ നാസയ്ക്ക് താൽപര്യമുണ്ടായിരുന്നെങ്കിലും ദേശീയ സുരക്ഷാകാരണങ്ങൾ മുൻനിർത്തി പിന്നീടാ നീക്കം ഉപേക്ഷിച്ചു. 

ബഹിരാകാശ വാഹനങ്ങളുടെ സീറ്റുകൾ 20 മില്യൺ ഡോളർ (രണ്ടു കോടി ഡോളർ) മുതലാണ് റഷ്യ വില്പനയ്ക്ക് വെച്ചത്. താൽപര്യമുള്ളവർക്ക് ഈ വാഹനത്തിൽ മിറിലെത്തി പരീക്ഷണങ്ങൾ ചെയ്തു മടങ്ങാം. ഇതു മാത്രമായിരുന്നു ക്രികലേവിനെ തിരികെയെത്തിക്കാനുള്ള പണമുണ്ടാക്കാൻ റഷ്യയ്ക്ക് മുന്നിലുണ്ടായിരുന്ന മാർഗം. അടിയന്തര സാഹചര്യങ്ങളുണ്ടായാൽ യാത്രികർക്ക് രക്ഷപ്പെടാനായി എപ്പോഴും ഒരു റിട്ടേൺ ക്യാപ്സ്യൂൾ മിറിൽ സൂക്ഷിച്ചിരുന്നു. വേണമെങ്കിൽ സ്പേസ് സ്റ്റേഷൻ ഉപേക്ഷിച്ച് ആ ക്യാപ്സ്യൂളിന് തിരികെയെത്തിക്കോളൂവെന്ന് ക്രികലേവിനും വോൾക്കോവിനും നിർദേശം നൽകിയിരുന്നെങ്കിലും സ്പേസ് സ്റ്റേഷൻ അനാഥമാക്കി നശിക്കാൻ വിട്ടിട്ടു വരില്ലെന്നായിരുന്നു ക്രികലേവിന്റെ തീരുമാനം.

ശുഭവാർത്തയെത്തുന്നു

ഏറെ നാളിനുശേഷം 1992 മാർച്ചിൽ ക്രികലേവിനെ തേടി ശുഭവാർത്തയെത്തി. ‘ഒരു ബഹിരാകാശ ശാസ്ത്രജ്ഞൻ 2.4 കോടി ഡോളറിന് ബഹിരാകാശ വാഹനത്തിന്റെ സീറ്റ് വാങ്ങിയിരിക്കുന്നു. നിങ്ങൾക്ക് തിരികെ ഭൂമിയിലേക്ക് വരാം’–ഇതായിരുന്നു ആ സന്ദേശം. ക്ലൗസ് ഡെയ്ട്രിച്ച് ഫ്ലെയ്ഡ് എന്ന ജർമൻ ബഹിരാകാശ ശാസ്ത്രജ്ഞനായിരുന്നു ക്രികലേവിന്റെ രക്ഷയ്ക്കെത്തിയ മനുഷ്യൻ. ഒടുവിൽ മാർച്ച് 17ന് റഷ്യയുടെയും ജർമനിയുടെയും കസാഖ്സ്ഥാന്റെയും പതാകകളുമായി സോയൂസ് ടിഎം 14 ക്യാപ്സ്യൂൾ മിർ ലക്ഷ്യമാക്കി ബൈക്കനൂരിൽനിന്ന് ഉയർന്നു. ക്ലൗസ് ഡെയ്ട്രിച്ചിനൊപ്പം റഷ്യൻ സഞ്ചാരികളായ അലക്സാണ്ടർ വിക്ടോറെങ്കോ, അലക്സാണ്ടർ കലേരി എന്നിവരായിരുന്നു വാഹനത്തിൽ. മൂവരെയും ക്രികലേവും വോൾക്കോവും സ്വാഗതം ചെയ്തു. 

ഒരാഴ്ചയോളം നീണ്ട പരീക്ഷണങ്ങൾക്കും പഠനങ്ങൾക്കും ശേഷം സോയൂസ് ടിഎം 13 റിട്ടേൺ ക്യാപ്സ്യൂളിൽ ക്രികലേവും വോൾക്കോവും ഡെയ്ട്രിച്ചും ഭൂമിയിലേക്കുള്ള മടക്കയാത്ര തുടങ്ങുമ്പോൾ ബഹിരാകാശത്ത് 312 ദിനരാത്രങ്ങൾ തുടർച്ചയായി ക്രികലേവ് പിന്നിട്ടിരുന്നു.

 അയ്യായിരത്തിലേറെ തവണ ഭൂമിയെ വലംവെച്ചു. യാത്ര തുടങ്ങി വെറും മൂന്നുമണിക്കൂറിനുള്ളിൽ കസാഖ്സ്ഥാനിലെ അർക്കലിക് നഗരത്തിൽ അവർ സുരക്ഷിതരായി തിരിച്ചിറങ്ങി. സോയൂസിൽനിന്ന് നാലാളുകൾ ചേർന്ന് ക്രികലേവിനെ പുറത്തെത്തിക്കുമ്പോൾ നീണ്ട നാളത്തെ ബഹിരാകാശവാസത്താൽ അനാരോഗ്യവാനായ ക്രികലേവ് വിളറിവെളുത്തിരുന്നു. പ്രത്യേക വിമാനത്തിൽ ഉടൻതന്നെ അദ്ദേഹത്തെ സ്വന്തം വീട്ടിലെത്തിച്ചു. ലെനിൻഗ്രാഡെന്ന് അറിയപ്പെട്ട ക്രികലേവിന്റെ ജന്മദേശം അപ്പോഴേക്കും സെയ്ന്റ് പീറ്റേഴ്സ്ബർഗെന്ന് പേരുമാറിയിരുന്നു.

(മാസങ്ങളെടുത്താണ് ക്രികലേവ് ആരോഗ്യം വീണ്ടെടുത്തത്.  ഈ സംഭവത്തോടെ ക്രികലേവ് ബഹിരാകാശ യാത്രകളിൽനിന്ന് പിന്മാറിയെന്ന് കരുതിയെങ്കിൽ തെറ്റി. ആരോഗ്യം വീണ്ടെടുത്തയുടൻ അദ്ദേഹം പുതിയ ദൗത്യങ്ങളേറ്റെടുത്തു. റഷ്യയുടെ ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ് പ്രോഗ്രാമുകളുടെ തലവൻ വരെയായ അദ്ദേഹത്തെ 2024 ജനുവരിയിൽ രാജ്യാന്തര സ്പേസ് കോപറേഷനിൽ റഷ്യയുടെ പ്രത്യേക പ്രതിനിധിയായി പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നാമനിർദേശം ചെയ്തു. )  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com