ADVERTISEMENT

യാത്ര പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ സംഭവിക്കുന്നതല്ല. അതിന് എന്തെങ്കിലും ഒരു പ്രേരകശക്തി ഉണ്ടാകണം. ചില പുസ്തകങ്ങൾ അല്ലെങ്കിൽ ആരെങ്കിലും ഒരു സ്ഥലത്തെക്കുറിച്ചു പറഞ്ഞത്. കുഞ്ഞുനാളിൽ പഠിച്ച പാഠപുസ്തകത്തിലെ ഏതെങ്കിലും ഒരു വരിയും കാരണമാകാം. അങ്ങനെ യാത്ര ചെയ്യാൻ ഒരുപാട് കാരണങ്ങളുണ്ടാകാം. എന്നാൽ, ചില സിനിമകൾ ഒരു കൂട്ടത്തെ മുഴുവനായിട്ടാണ് യാത്ര ചെയ്യാൻ പ്രേരിപ്പിക്കുക. ചാർലിയും മഞ്ഞുമ്മൽ ബോയ്സും ഒക്കെ റിലീസ് ചെയ്തു കഴിഞ്ഞപ്പോൾ നമ്മൾ അതു കണ്ടതുമാണ്. മലയാളി യുവത്വത്തെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ച എത്രയെത്ര സിനിമകളാണ് ഇവിടെ സംഭവിച്ചത്. ചില സിനിമകൾ ഏകാന്ത യാത്രയ്ക്കു പ്രേരിപ്പിച്ചെങ്കിൽ മറ്റു ചിലതു കൂട്ടുകാരുമൊന്നിച്ച് ആർത്തുല്ലസിച്ച് പോകാനാണ് പ്രേരിപ്പിച്ചത്. കുടുംബത്തോടു ചേർന്നു യാത്ര ചെയ്യാനും അതുവരെ പരിചയമില്ലാത്തവർക്കൊപ്പം യാത്ര ചെയ്യാനുമൊക്കെ മലയാളികൾ പഠിച്ചു. മലയാളികളെ യാത്ര ചെയ്യാൻ കൊതിപ്പിച്ച, യാത്രകളെ പ്രേമിക്കാൻ പഠിപ്പിച്ച അത്തരം ചില സിനിമകൾ ഇതാ.

neelakasham-travel-movie



നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി

മുറ്റത്തു കിടക്കുന്ന ബുള്ളറ്റെടുത്ത് ഹിമാലയത്തിലേക്കു പോകാൻ അന്നത്തെ യുവത്വത്തെ പ്രേരിപ്പിച്ച ചിത്രമായിരുന്നു 2013ൽ പുറത്തിറങ്ങിയ 'നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി'. സമീർ താഹിർ സംവിധാനം ചെയ്ത ചിത്രത്തിൽ ദുൽഖർ സൽമാൻ, സണ്ണി വെയ്ൻ എന്നിവർ ആയിരുന്നു പ്രധാനവേഷത്തിൽ എത്തിയത്. കേരളം, കർണാടകം, ആന്ധ്രാപ്രദേശ്, ഒറീസ്സ, പശ്ചിമബംഗാൾ, നാഗാലാൻഡ്, സിക്കിം എന്നീ ഏഴു ഇന്ത്യൻ സംസ്ഥാനങ്ങളിലായാണ് ചിത്രീകരണം പൂർത്തിയായത്. റിലീസ് ചെയ്ത് പത്തു വർഷങ്ങൾ കഴിഞ്ഞിട്ടും ഈ സിനിമയ്ക്ക് ഇപ്പോഴും ആരാധകരുണ്ട്. ഇതിലെ ഗാനങ്ങൾ യാത്രാപ്രേമികളുടെ പ്ലേ ലിസ്റ്റിൽ ഇടം പിടിക്കുകയും ചെയ്തു. മലയാള ചലച്ചിത്രഗാന രംഗത്ത് അർഥ സമ്പുഷ്ടമായ വരികൾ കൊണ്ട് ആരാധകരെ സൃഷ്ടിച്ചെടുത്ത വിനായക് ശശികുമാർ എന്ന ഗാനരചയിതാവിന്റെ ആദ്യചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്.

charlie-travel-movie

ചാർലി

മീശപ്പുലിമല ഹിറ്റായത് ദുൽഖർ സൽമാൻ നായകനായി എത്തിയ 'ചാർലി' സിനിമ തിയറ്ററുകളിൽ ഓളം സൃഷ്ടിച്ചതോടെ ആയിരുന്നു. 2015 ഡിസംബർ 24ന് ആയിരുന്നു ചാർലി തിയറ്ററുകളിൽ എത്തിയത്. ദുൽഖറിനെയും പാർവതിയെയും പ്രധാന കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് ഒരുക്കിയ ചിത്രത്തിൽ നെടുമുടി വേണുവും കൽപനയും അപർണ ഗോപിനാഥും സൗബിൻ ഷാഹിറും എത്തി. ഊരു ചുറ്റി നടക്കുന്ന ചാർലി ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ ആഗ്രഹിക്കുന്ന ടെസ വീട്ടുകാർ വിവാഹത്തിന് നിർബന്ധിക്കുന്നതോടെ വീട് വിട്ടിറങ്ങുന്നു, താമസിക്കാനായി എത്തിപ്പെടുന്നത് ചാർലി താമസിച്ചിരുന്ന മുറിയിലാണ്. ആ മുറിയിൽ നിന്ന് കിട്ടുന്ന ചില കാര്യങ്ങളിൽ കൗതുകം ജനിച്ച ടെസ ചാർലിയെ അന്വേഷിച്ചു പുറപ്പെടുന്നു. യാത്രാ ഭ്രാന്തനായ ചാർലിയെ അന്വേഷിച്ചുള്ള ടെസയുടെ യാത്രകളാണ് ഈ ചിത്രം. മികച്ച പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ ഈ ചിത്രം നിരവധി അവാർഡുകളും കരസ്ഥമാക്കി.

റാണി പത്മിനി

അപരിചിതരായ റാണിയും പദ്മിനിയും ഒരുമിച്ച് ഹിമാചലിലെ മണാലിയിലേക്കു വ്യത്യസ്തമായ കാര്യങ്ങൾക്കായി യാത്ര ചെയ്യുന്നതാണ് റാണി പത്മിനിയുടെ പ്രമേയം. ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രത്തിൽ മഞ്ജു വാര്യർ, റിമ കല്ലിങ്കൽ എന്നിവരാണ് പ്രധാനവേഷങ്ങളിൽ എത്തിയത്. 2015 ഒക്ടോബർ 23നാണ് ചിത്രം റിലീസ് ചെയ്തത്. കേരളം, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഡൽഹി എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്

ആനന്ദം

നവാഗതനായ ഗണേഷ് രാജ് സംവിധാനം ചെയ്ത ചിത്രമായ ആനന്ദം ഒരു കൂട്ടം യുവാക്കളുടെ കഥയാണ് പറഞ്ഞത്. ഒരു എൻജിനിയറിങ് കോളേജ് ആണ് ചിത്രത്തിന്റെ പശ്ചാത്തലത്തിൽ. കഥ പുരോഗമിക്കുന്നത് ഇവിടെയാണ്. കോളേജിൽ നിന്നു 4 ദിവസത്തെ ടൂറിന് (ഇൻഡസ്ട്രിയൽ വിസിറ്റ്) പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പ്രധാനമായും പുതുമുഖങ്ങൾ ആയിരുന്നു ചിത്രത്തിന്റെ നായകനിരയിൽ എത്തിയത്. ക്യാംപസ് കാഴ്ചകൾക്കൊപ്പം കർണാടകയിലെ ഹംപിയിലേക്ക് എത്തുന്ന ടൂർ ദിനങ്ങളും ഒക്കെയായി രസകരമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ ആണ് ഈ ചിത്രം നിർമിച്ചത്.

north-24-kaatham

നോർത്ത് 24 കാതം

യാദൃശ്ചികമായി ട്രെയിനിൽ വച്ച് കണ്ടു മുട്ടുന്ന മൂന്നു പേർ. അതിലൊരാളുടെ വീട്ടിലേക്കു മൂവരും ചേർന്ന് ഒരു ഹർത്താൽ ദിനത്തിൽ നടത്തേണ്ടി വരുന്ന യാത്ര. കൊല്ലത്തു നിന്ന് കോഴിക്കോട് വരെ ആ യാത്ര നീളുമ്പോൾ നിരവധി മനോഹരമായ കാഴ്ചകളും സിനിമ പ്രേക്ഷകർക്ക് മുമ്പിലേക്ക് എത്തിക്കുന്നു. നവാഗതനായ അനിൽ രാധാകൃഷ്ണമേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഫഹദ് ഫാസിൽ, നെടുമുടി വേണു, സ്വാതി റെഡ്ഡി എന്നിവരാണ് പ്രധാനവേഷങ്ങളിൽ എത്തിയത്. അമിതമായ ശുചിത്വബോധം (ഒബ്സസീവ് കംപൾസീവ് ഡിസോർഡർ) ജീവിതത്തിന്റെ  ഭാഗമായി മാറിയ, ഫഹദ് ഫാസിൽ അവതരിപ്പിക്കുന്ന ഹരികൃഷ്ണൻ എന്ന സോഫ്റ്റ് വെയർ എൻജിനിയറാണ് ചിത്രത്തിലേ കേന്ദ്രകഥാപാത്രം. ഒരു പകൽ നടക്കുന്ന യാത്രയും അതിലുണ്ടാകുന്ന വ്യത്യസ്തമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. 2013ൽ റിലീസ് ചെയ്ത ചിത്രത്തിന് ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചു.

number-20-madras-mail-movie
നമ്പർ 20 മദ്രാസ് മെയിൽ

നമ്പർ 20 മദ്രാസ് മെയിൽ

തിരുവനന്തപുരം മുതൽ മദ്രാസ് വരെയുള്ള ഒരു ട്രയിൻ യാത്ര. ആ യാത്രയിൽ നടക്കുന്ന കൊലപാതകത്തെക്കുറിച്ചുള്ള രഹസ്യം അനാവരണം ചെയ്യുന്ന ചിത്രം പകുതിയും ട്രെയിനിലാണ് ചിത്രീകരിച്ചിരിക്കുന്നത്. മോഹൻലാൽ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രത്തിൽ മമ്മൂട്ടി, മമ്മൂട്ടി ആയി തന്നെ എത്തുന്നു. ജോഷി സംവിധാനം ചെയ്ത ചിത്രം 1990 ലാണ് റിലീസ് ചെയ്തത്. സിനിമയിലുടനീളം നായകനെയും നായികയെയും പോലെ തന്നെ പ്രധാന കഥാപാത്രമാണ് തീവണ്ടിയും. സിനിമയിൽ നമ്മൾ കാണുന്നത് തിരുവനന്തപുരം മുതൽ മദ്രാസ് വരെയുള്ള ട്രെയിൻ യാത്ര ആണെങ്കിലും ഷൊർണൂർ - നിലമ്പൂർ റൂട്ടിൽ ആയിരുന്നു ആ യാത്ര ചിത്രീകരിച്ചത്. കാരണം, ഏറ്റവും തിരക്ക് കുറഞ്ഞ റൂട്ടിൽ മാത്രമേ റെയിൽവേ ചിത്രീകരണം അനുവദിക്കൂ. അക്കാലത്ത് ട്രെയിനുകൾ കുറവായിരുന്നത് ഈ റൂട്ടിൽ ആയിരുന്നു. അന്നത്തെ സമ്പ്രദായം സ്റ്റുഡിയോയിൽ സെറ്റിട്ട് ചിത്രീകരിക്കുക എന്നതായിരുന്നു. എന്നാൽ, ഒറിജിനൽ ആയി ചിത്രീകരിക്കണമെന്നായിരുന്നു സംവിധായകന് താൽപര്യം. ഒരു ദിവസം ഷൂട്ട് നടത്താൻ റെയിൽവേയ്ക്കു 25,000 രൂപ വാടകയും ട്രെയിനിൽ ഷൂട്ട് ചെയ്യാൻ റെയിൽവേയിൽ അഞ്ചുലക്ഷം രൂപ കെട്ടിവെയ്ക്കുകയും ചെയ്തു.

kilometers-and-kilometers-movie

കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്

പേരു പോലെ തന്നെ രണ്ടു പേർ ഒരുമിച്ച് ഒരു ബുള്ളറ്റിൽ കിലോമീറ്ററുകൾ താണ്ടി യാത്ര ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തിൽ ടൊവിനോ തോമസ്, ഇന്ത്യ ജാർവിസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇന്ത്യ ചുറ്റിക്കാണാൻ എത്തുന്ന കാത്തിയെന്ന അമേരിക്കൻ യുവതിക്ക് ഒരു ഗൈഡിനെ വേണം. ജോസ്മോനിലേക്ക് ആ നിയോഗം വന്നു ചേരുകയാണ്. ജോസ്മോനും കാത്തിയും ചേർന്നു ബുള്ളറ്റിൽ നടത്തുന്ന യാത്രകളും വിവിധ ഭൂപ്രദേശങ്ങളും ഒക്കെയായി മനോഹരമായ ഒരു യാത്രാചിത്രമാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്. 2020 ൽ റിലീസ് ചെയ്ത ചിത്രം മിനിസ്ക്രീൻ വഴിയായിരുന്നു ആദ്യം പ്രേക്ഷകരിലേക്ക് എത്തിയത് എന്ന പ്രത്യേകതയും ഉണ്ട്. ടൊവിനോ തോമസ് ആദ്യമായി നിർമാതാവായ ചിത്രം കൂടിയായിരുന്നു ഇത്.

പോസ്റ്റർ
പോസ്റ്റർ

ഫാലിമി

നവാഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്ത 'ഫാലിമി' ഒരു കുടുംബചിത്രം ആണെങ്കിലും അതിനൊപ്പം തന്നെ ഒരു യാത്രാചിത്രം കൂടിയാണ്. വാരണാസിയിലേക്കു തനിച്ച് യാത്ര പോകാൻ ആഗ്രഹിക്കുന്ന ജനാർദ്ദനൻ എന്ന 82 വയസുകാരൻ. ഒരിക്കലെങ്കിലും വാരണാസി സന്ദർശിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹത്തിനു തടസം നിൽക്കുന്നത് കുടുംബം തന്നെയാണ്. ഒടുവിൽ ജനാർദ്ദനന്റെ ആഗ്രഹം സഫലമാക്കാൻ കൊച്ചുമകൻ തയാറാകുന്നു. അങ്ങനെ കുടുംബം ഒന്നിച്ച് ട്രെയിനിൽ വാരണാസിയിലേക്കു പോകുന്നതും അതിനിടയിൽ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ഈ സിനിമ. ബേസിൽ ജോസഫ്, ജഗദീഷ്, മഞ്ജുപിള്ള എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മീനരാജ് പള്ളുരുത്തിയാണ് ജനാർദ്ദനൻ ആയി എത്തുന്നത്.

kannur-squad

കണ്ണൂർ സ്ക്വാഡ്

2023 സെപ്തംബറിൽ ആയിരുന്നു മമ്മൂട്ടി നായകനായി എത്തിയ കണ്ണൂർ സ്ക്വാഡ് തിയറ്ററുകളിൽ എത്തിയത്. തൃക്കരിപ്പൂരിലെ വ്യവസായിയെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്ന് ഉത്തരേന്ത്യയിലേക്ക് കടന്ന കൊലയാളിസംഘത്തെ തേടി പുറപ്പെടുന്ന കണ്ണൂർ സ്ക്വാഡ്. ഒരു ത്രില്ലർ സിനിമയ്ക്കൊപ്പം തന്നെ മനോഹരമായ ഒരു റോഡ് മൂവി കൂടിയാണ് ഈ ചിത്രം. സംവിധായകൻ റോബി വർഗീസ് രാജിന്റെ ആദ്യചിത്രം തന്നെ 100 കോടിക്കടുത്താണു ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയത്. എ എസ് ഐ ജോർജ് മാർട്ടിനും അദ്ദേഹത്തിന്റെ ടീം അംഗങ്ങളായ ജോസ്, ജയൻ, ഷാഫി എന്നിവരും പ്രതികളെ പിടിക്കാനായി ഒരു ടാറ്റാ സുമോയിൽ യാത്ര പുറപ്പെടുന്നതും ആ യാത്രയിൽ ഉരുത്തിരിയുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

മഞ്ഞുമൽ ബോയ്സ് സിനിമയിൽ നിന്നുള്ള ദൃശ്യം
മഞ്ഞുമൽ ബോയ്സ് സിനിമയിൽ നിന്നുള്ള ദൃശ്യം

മഞ്ഞുമ്മൽ ബോയ്സ്

എറണാകുളത്തെ മഞ്ഞുമ്മൽ എന്ന ഗ്രാമത്തിൽ നിന്ന് ഒരു കൂട്ടം യുവാക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതിലൊരാൾ ഗുണ കേവിലെ കുഴിയിൽ വീഴുന്നതും കൂട്ടുകാർ ഒറ്റക്കെട്ടായി നിന്ന് സുഹൃത്തിനെ രക്ഷിച്ചെടുക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത്. മലയാളസിനിമയുടെ ചരിത്രത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്ത സിനിമ ആയിരുന്നു സംവിധായകൻ ചിദംബരം ഒരുക്കിയ മഞ്ഞുമ്മൽ ബോയ്സ്. 20 കോടി മുതൽമുടക്കിൽ ഒരുക്കിയ ചിത്രം ബോക്സ് ഓഫീസിൽ നേിയത് 236 കോടി ആയിരുന്നു. മലയാളത്തിലെ 200 കോടി കളക്ഷൻ നേടുന്ന ആദ്യചിത്രമെന്ന പെരുമയും മഞ്ഞുമ്മൽ ബോയ്സ് സ്വന്തമാക്കി. 2024 ഫെബ്രുവരിയിൽ ആയിരുന്നു മഞ്ഞുമ്മൽ ബോയ്സ് തിയറ്ററുകളിൽ റിലീസ് ചെയ്തത്. സിനിമ ഹിറ്റായതോടെ കൊടൈക്കനാലിൽ സഞ്ചാരികളുടെ തിരക്കുമായി. തമിഴ് പ്രേക്ഷകർക്കിടയിലും സിനിമ സൂപ്പർഹിറ്റ് ആയതോടെ കേരളത്തിൽ നിന്നും തമിഴ് നാട്ടിൽ നിന്നും നിരവധി വിനോദസഞ്ചാരികളാണ് കൊടൈക്കനാലിലേക്കും ഗുണ കേവിലേക്കും എത്തിയത്. 

മലയാളത്തിൽ ഒരു യാത്രയ്ക്കിടയിൽ നടന്ന കഥകളും ഏതെങ്കിലും ഒരു സ്ഥലത്തേക്ക് യാത്ര പോയതിന്റെ കഥകളുമൊക്കെയായി നിരവധി ചിത്രങ്ങൾ റിലീസ് ചെയ്തിട്ടുണ്ട്. അടുത്തിടെ ഹിറ്റായ പ്രേമലുവിൽ ഒരു ഹൈദരാബാദ് ട്രിപ്പ് ഉണ്ട്. മമ്മൂട്ടി നായകനായി എത്തിയ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിൽ ഒരു യാത്രയ്ക്കിടയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് കാണിക്കുന്നത്. 2003ലെ മുത്തങ്ങ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ഫൊട്ടോഗ്രാഫർ, നിധി തേടി കാട്ടിൽ സിബി നടത്തുന്ന യാത്രയുടെ കഥ പറയുന്ന കാർബൺ, ഗവി എന്ന മനോഹരമായ സ്ഥലം പ്രേക്ഷകരുടെ യാത്രാപട്ടികയിൽ കയറ്റിയ ഓർഡിനറി തുടങ്ങി യാത്രയുടെ സുഖം അറിയിച്ച എത്രയെത്ര സിനിമകൾ.  അങ്കിൾ, ഇടുക്കി ഗോൾഡ്, ബാംഗ്ലൂർ ഡേയ്സ്, ടൂർണമെന്റ്, വെട്ടം, ഉണ്ട... എന്നിങ്ങനെ യാത്ര ചെയ്തു കഥ പറഞ്ഞ സിനിമകളുടെ പട്ടിക നീളുകയാണ്. വായനക്കാർക്കും ആ പട്ടികയിലേക്ക് പേരുകൾ ചേർത്തു വയ്ക്കാം.

English Summary:

Epic Journeys on Film: How Malayalam Movies Inspire a Generation to Explore and Embrace Travel

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com