ഹൈദരാബാദ്∙ വോട്ടെടുപ്പും അതുണ്ടാക്കാവുന്ന ചോരപ്പാടുകളും ഒഴിവാക്കാനായി എന്ന് ആശ്വസിക്കാമെങ്കിലും ഉദ്ദേശിച്ചതു നടപ്പാക്കാനായില്ലെന്ന വികാരത്തോടെയാണു കേരളഘടകത്തിന്റെ മടക്കയാത്ര. ആഗ്രഹിച്ചതിനു വിപരീതമായി നടന്നതു കേരള രാഷ്ട്രീയത്തിലും പാർട്ടിക്കകത്തും ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളും അവർക്കു മുന്നിലുണ്ട്.
കേരളത്തിനു താൽപര്യമില്ലാത്ത സീതാറാം യച്ചൂരിയെ കൂടുതൽ ദുർബലനാക്കാമെന്ന പ്രതീക്ഷയോടെയാണു സംസ്ഥാനനേതൃത്വം ഇവിടേക്കെത്തിയത്. എന്നാൽ പാർട്ടി കോൺഗ്രസ് കഴിയുമ്പോൾ യച്ചൂരി കൂടുതൽ ശക്തനാകുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ലൈനിനാണു കോൺഗ്രസിൽ സ്വീകാര്യത കിട്ടിയത്. അതുവഴി കേന്ദ്രകമ്മിറ്റിയിലും കൂടുതൽ സ്വാധീനം ഉറപ്പിച്ചിരിക്കുന്നു.
ദേശീയതലത്തിൽ ശക്തനാകുന്ന യച്ചൂരി കേരളഘടകത്തിൽ അതുപയോഗിച്ചേക്കാം. യച്ചൂരി ലൈനിനെ പിന്തുണയ്ക്കുന്ന നേതാക്കൾ കേരളത്തിലുണ്ടെങ്കിലും അവർ ഏതാണ്ടു നിശ്ശബ്ദരായിരുന്നു. മാറ്റത്തിനു ഹൈദരാബാദ് കോൺഗ്രസ് വഴിവയ്ക്കുമോയെന്ന ആശങ്ക നേതൃത്വത്തിനുണ്ടാകും.
മാറുമോ മാണി ചർച്ച
മേയ് ആദ്യം ചേരുന്ന സംസ്ഥാനകമ്മിറ്റിയിൽ തന്നെ അതിന്റെ പ്രതിഫലനങ്ങൾ കാണാനാകും. പുതിയ സംസ്ഥാനസെക്രട്ടേറിയറ്റ് രൂപീകരണത്തിനായാണു കമ്മിറ്റി ചേരുന്നത്. യച്ചൂരി പങ്കെടുത്തേക്കും.
മാണി ഗ്രൂപ്പിനെ എൽഡിഎഫിൽ ചേർക്കുന്നതിനായുള്ള കേരളനേതൃത്വത്തിന്റെ നീക്കത്തെയും പാർട്ടി കോൺഗ്രസിലെ വഴിത്തിരിവുകൾ സ്വാധീനിച്ചേക്കും. മാണിക്ക് അയിത്തം കൽപിച്ചിരിക്കുന്ന സിപിഐയുടെ പൊതു രാഷ്ട്രീയ ലൈനിലേക്കാണു സിപിഎം കോൺഗ്രസും എത്തിച്ചേർന്നത്. കോൺഗ്രസ് ബന്ധത്തിന്റെ പേരിൽ പാർട്ടി കോൺഗ്രസോടെ ഇരുവരും അകലുമെന്നു കണക്കുകൂട്ടിയവരുണ്ടെങ്കിൽ അതു തിരിച്ചായി. മാണിയെ ഇടതുമുന്നണിയിലെത്തിക്കുന്നതിൽ സിപിഎം നേതൃത്വത്തിലും ഭിന്നാഭിപ്രായമുള്ളവരുണ്ട്. സിപിഐയെ പിണക്കിക്കൊണ്ട് അതിനു തുനിയേണ്ടെന്ന കേന്ദ്രനിലപാട് യച്ചൂരി കൂടുതൽ കർക്കശമാക്കിയാൽ അവിടെയും തടസ്സങ്ങളാകും.
പിബിയിൽ ആത്മവിശ്വാസം
എസ്. രാമചന്ദ്രൻപിള്ളയെ പിബിയിൽ നിലനിർത്താനായതു സംസ്ഥാനനേതൃത്വത്തിന്റെ ശക്തമായ സമ്മർദം കൊണ്ട്. പിബിയിൽ ഇപ്പോഴും തങ്ങൾക്കാണു മുൻതൂക്കമെന്നതും അവർക്ക് ആത്മവിശ്വാസം നൽകും. കേന്ദ്രകമ്മിറ്റിയിലേക്കു വന്ന എം.വി. ഗോവിന്ദനും കെ. രാധാകൃഷ്ണനും സംസ്ഥാനനേതൃത്വത്തിനു പ്രിയപ്പെട്ടവരാണ്. രാധാകൃഷ്ണൻ കേന്ദ്രകമ്മിറ്റിയിലേക്കു വരുന്നതോടെ കേരളത്തിൽ നിന്നുള്ള ദലിത് പ്രാതിനിധ്യം രണ്ടായി. എ.കെ. ബാലൻ നിലവിലുണ്ട്.
വിഎസിനൊപ്പം പാലോളി മുഹമ്മദ്കുട്ടി കൂടി കേന്ദ്രകമ്മിറ്റിയിൽ ക്ഷണിതാവായിരിക്കാൻ അർഹനാണെന്ന വികാരമാണ് അദ്ദേഹത്തിന്റെ മടങ്ങിവരവിനു കാരണം