ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് പ്രവർത്തകസമിതി പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി പുനഃസംഘടിപ്പിച്ചു. 51 അംഗ സമിതിയിൽ 23 സ്ഥിരം അംഗങ്ങൾ; 18 സ്ഥിരം ക്ഷണിതാക്കൾ, പത്തു പ്രത്യേക ക്ഷണിതാക്കൾ.
മുതിർന്ന അംഗം എ.കെ.ആന്റണിക്കു പുറമേ ഉമ്മൻ ചാണ്ടി, കെ.സി.വേണുഗോപാൽ എന്നിവരും സ്ഥിരം അംഗങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചു. ഡൽഹിയുടെ ചുമതലയുള്ള എഐസിസി ഭാരവാഹിയെന്ന നിലയിൽ പി.സി.ചാക്കോ സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയിലുണ്ട്. കേരളത്തിൽനിന്ന് ഇത്രയുമധികം പേർ പട്ടികയിൽ ഇടംപിടിക്കുന്നത് ഇതാദ്യം.
ഉമ്മൻ ചാണ്ടി ഇതാദ്യമായാണു പാർട്ടിയുടെ ഉന്നത ദേശീയ സമിതിയിലെത്തുന്നത്. സമിതിയുടെ ആദ്യയോഗം ഈ മാസം 22നു ചേർന്നേക്കും. രാഹുൽ, സോണിയ ഗാന്ധി, മൻമോഹൻ സിങ്, മല്ലികാർജുൻ ഖാർഗെ, അഹമ്മദ് പട്ടേൽ, അശോക് ഗെലോട്ട്, മോത്തിലാൽ വോറ, അംബിക സോണി, സിദ്ധരാമയ്യ, തരുൺ ഗൊഗോയി, മുകുൾ വാസ്നിക് എന്നിവരാണു സ്ഥിരം അംഗങ്ങളുടെ പട്ടികയിലെ പ്രമുഖർ.
ഷീല ദീക്ഷിത്, പി.ചിദംബരം, ജ്യോതിരാദിത്യ സിന്ധ്യ, രൺദീപ് സിങ് സുർജേവാല തുടങ്ങിയവർ സ്ഥിരം ക്ഷണിതാക്കളാകും.