ബെംഗളൂരു∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‍സി) ലബോറട്ടറിയിലുണ്ടായ ഹൈഡ്രജൻ സിലിണ്ടർ സ്ഫോടനത്തിൽ ഗവേഷകൻ മരിച്ചു. മൂന്നു പേർക്കു പരുക്കേറ്റു. മൈസൂരു സ്വദേശിയായ എയറോസ്പേസ് എൻജിനീയർ മനോജ് കുമാറാണ് (32) മരിച്ചത്. പരുക്കേറ്റ കാർത്തിക്, നരേഷ് കുമാർ, അതുല്യ എന്നിവരുടെ നില ഗുരുതരമാണ്. ഐഐഎസ്‍സിയുടെ ഹൈപ്പർസോണിക് ആൻഡ് ഷോക് വേവ് ലാബിനു കീഴിലുള്ള സ്റ്റാർട്ടപ്പായ സൂപ്പർവേവ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഗവേഷകരാണു നാലു പേരും.
ഷോക്ക് വേവ് സാങ്കേതിക വിദ്യ ഉപയോഗിച്ചു പ്രകൃതി വാതകം കണ്ടെത്താനുള്ള പുതിയ സങ്കേതങ്ങളെ കുറിച്ചാണ് ഇവർ ഗവേഷണം നടത്തുന്നത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ തെറിച്ചു പോയ മനോജ് കുമാർ ചുമരിൽ ഇടിച്ച് വീഴുകയായിരുന്നു. സ്ഫോടന കാരണം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഐഐഎസ്‍സി അറിയിച്ചു.
ലാബ് പൂർണമായി തകർന്നു. എന്നാൽ തീയും പുകയും ഉണ്ടായിരുന്നില്ലെന്നും ഇടിമുഴക്കം പോലുള്ള ശബ്ദമാണു കേട്ടതെന്നും സമീപത്തെ ലാബുകളിൽ നിന്നുള്ളവർ പറഞ്ഞു.