Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയങ്ക ചോപ്രയെ അധിക്ഷേപിച്ച ലേഖനത്തിന് ‘കട്ട്’; ലേഖിക മരിയ സ്മിത്ത് മാപ്പു പറഞ്ഞു

Nick-priyanka,-Maria-Smith പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും, മരിയ സ്മിത്ത്

മുംബൈ∙ പ്രിയങ്ക ചോപ്ര– നിക്ക് ജൊനാസ് വിവാഹത്തെ അതിരൂക്ഷമായി വിമർശിച്ച് ‘ദ് കട്ട്’ എന്ന യുഎസ് വെബ്സൈറ്റിൽ ലേഖനം എഴുതിയ മരിയ സ്മിത്ത് മാപ്പു പറഞ്ഞു. ബോളിവുഡ് താരം പ്രിയങ്കയെ വംശീയമായി അധിക്ഷേപിക്കുന്ന ലേഖനത്തിനെതിരെ ലോകമെങ്ങുംനിന്നു വിമർശനം ഉയർന്ന സാഹചര്യത്തിലാണു നടപടി.

പ്രിയങ്ക മോശം നടിയാണെന്നും ഹോളിവുഡിൽ കൂടുതൽ അവസരം കിട്ടാൻ വേണ്ടി യുഎസ് ഗായകനും നടനുമായ നിക്ക് ജൊനാസിനെ വശീകരിച്ചെന്നുമാണു പ്രധാന അധിക്ഷേപം. ഹോളിവുഡിലെ തന്നെ മിടുക്കി പെൺകുട്ടിയെ ആയിരുന്നു നിക്ക് വിവാഹം ചെയ്യേണ്ടിയിരുന്നതെന്നു പ്രിയങ്കയുടെ പ്രായക്കൂടുതൽ പരാമർശിച്ചു സ്മിത്ത് പറയുന്നു. കുതിരസവാരി അറിയില്ലാത്ത നിക്ക് ജോധ്പുരിൽ വിവാഹച്ചടങ്ങിനിടെ കുതിരപ്പുറത്ത് എത്തിയതിനെപ്പോലും ലേഖനത്തിൽ വിമർശിക്കുന്നു.

മുൻ ലോകസുന്ദരി കൂടിയായ പ്രിയങ്കയെ അധിക്ഷേപിച്ചതിന് എതിരെ നിക്കിന്റെ സഹോദരൻ ജോ ജൊനാസ്, പ്രതിശ്രുത വധുവും നടിയുമായ സോഫി ടർനർ, ബോളിവുഡ് താരങ്ങൾ ഉൾപ്പെടെയുള്ളവർ രംഗത്തു വന്നിരുന്നു. ഇത്തരം വിലകുറഞ്ഞ പരാമർശങ്ങൾ മറുപടി അർഹിക്കുന്നില്ല എന്നായിരുന്നു മധുവിധു ആഘോഷത്തിനിടെ പ്രിയങ്ക ചോപ്രയുടെ പ്രതികരണം.

വിവാദ ലേഖനം വെബ്സൈറ്റിൽനിന്നു നീക്കി. ന്യുയോർക്ക് മാഗസിന്റേതാണ് ദ് കട്ട് വെബ്സൈറ്റ്.