മുംബൈ ∙ സൊഹ്റാബുദീൻ ഷെയ്ഖ് -തുളസിറാം പ്രജാപതി ഏറ്റുമുട്ടൽ കേസ് അന്വേഷിച്ച സിബിഐ സംഘം, രാഷ്ട്രീയ നേതാക്കളെ കുടുക്കാൻ മനഃപൂർവം ശ്രമിച്ചതായി പ്രത്യേക സിബിഐ കോടതി. കേസിൽ ശേഷിച്ചിരുന്ന 22 കുറ്റാരോപിതരെയും വിട്ടയച്ചുള്ള വിധിയിലാണു ജഡ്ജി എസ്.ജെ ശർമയുടെ നിരീക്ഷണം. വിധിപ്പകർപ്പ് ഇപ്പോഴാണു മാധ്യമങ്ങൾക്കു ലഭിച്ചത്.
സിബിഐ തെളിവുകൾ കെട്ടിച്ചമയ്ക്കുകയും സാക്ഷികളുടെ വ്യാജമൊഴി കുറ്റപത്രത്തിൽ ചേർക്കുകയുമായിരുന്നു. ഒന്നുമറിയാത്ത പൊലീസുകാരെ കേസിൽപ്പെടുത്തി. കൊല്ലപ്പെട്ട ഷെയ്ഖ്, ഭാര്യ കൗസർബി, കൂട്ടാളി തുളസിറാം എന്നിവരെ പൊലീസ് തട്ടിക്കൊണ്ടുപോയതിനും തെളിവില്ല.