തിരുവനന്തപുരം∙ ദുരന്തമേഖലകളിൽ പൊലീസിനും രക്ഷാപ്രവർത്തകർക്കും ആരോഗ്യപ്രവർത്തകർക്കും തടസ്സമില്ലാതെ മൊബൈൽ ഫോൺ പ്രവർത്തിപ്പിക്കാൻ സൗകര്യമൊരുക്കുന്ന പ്രയോറിറ്റി കോൾ റൂട്ടിങ് (പിസിആർ) സംവിധാനം കേരളത്തിലേക്കും. സംസ്ഥാനത്ത് ഏതൊക്കെ ഏജൻസികൾക്കാണ് ഇൗ സൗകര്യം ലഭ്യമാക്കേണ്ടതെന്ന് അറിയിക്കാൻ നിർദേശിച്ചുള്ള കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയുടെ കത്ത് സർക്കാരിനു ലഭിച്ചു. പൊലീസ്, ആംബുലൻസ്, സന്നദ്ധ പ്രവർത്തകർ, ദുരന്തനിവാരണ സേന, റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവർക്കു പിസിആർ സൗകര്യം ഒരുക്കാനാണു സർക്കാർ ആലോചിക്കുന്നത്. \
ദുരന്തങ്ങൾ സംഭവിച്ചാൽ ആ മേഖലകളിൽ ജനം കൂട്ടത്തോടെ ഫോൺ ഉപയോഗിക്കുന്നതു കാരണം മൊബൈൽ ശൃംഖല പ്രവർത്തനരഹിതമാകുന്നതു പതിവാണ്. ഇതു രക്ഷാപ്രവർത്തനത്തിനു വലിയ തടസ്സമാണു സൃഷ്ടിക്കുക. പിസിആർ നടപ്പാക്കിയാൽ രക്ഷാപ്രവർത്തകരുടെയും ആരോഗ്യ പ്രവർത്തകരുടെയും ഫോണുകൾ സുഗമമായി പ്രവർത്തിപ്പിക്കാൻ കഴിയും. രക്ഷാപ്രവർത്തകരുടെയും ദുരിതാശ്വാസ പ്രവർത്തകരുടെയും ഫോൺ നമ്പറുകൾ പിസിആറിൽ ഉൾപ്പെടുത്തുകയും എല്ലാ സേവനദാതാക്കളും ഇൗ നമ്പറുകളിലേക്കുള്ള കോളുകൾക്കായി പ്രത്യേക പാത മാറ്റിവയ്ക്കുകയും ചെയ്യും. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തോടെ എല്ലാ സംസ്ഥാനങ്ങളിലും പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണു കേന്ദ്ര സർക്കാർ. മുംബൈ ഭീകരാക്രമണമാണു ജനങ്ങളുടെ കോൾ പ്രവാഹം പൊലീസിനു വലിയ തലവേദനയുണ്ടാക്കിയ സമീപകാല സംഭവം.