കൊച്ചി ∙ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ തീരദേശ പൊലീസ് കേസെടുത്തു. അപകടരമായ വിധത്തിൽ ബോട്ടിലിടിച്ചു പരുക്കേൽപിച്ചതിനും മരണത്തിനിടയാക്കിയതിനും മത്സ്യത്തൊഴിലാളികളെ കാണാതായതിനുമടക്കമാണു കേസെടുത്തിരിക്കുന്നത്. ഏതു കപ്പലാണെന്നു പ്രഥമവിവര റിപ്പോർട്ടിൽ പറഞ്ഞിട്ടില്ല. ബോട്ട് തകർന്നതിനാൽ ഒരുകോടിയോളം രൂപയുടെ നഷ്ടമാണു സംഭവിച്ചിരിക്കുന്നത്. പഴക്കം അധികമില്ലാത്ത ബോട്ടാണിത്.
തിങ്കളാഴ്ച വൈകിട്ടാണു ബോട്ട് മുനമ്പത്തുനിന്നു പോയത്. പരുക്കേറ്റ രണ്ടു പേരുമായി 11 മണിക്കു മഞ്ഞുമാതായാണ് ആദ്യം മുനമ്പത്തെത്തിയത്. ആദ്യത്തെ മൃതദേഹവുമായി 12 മണിക്ക് കിങ്ഫിഷറെത്തി. അര മണിക്കൂറിനകം ഓരോ മൃതദേഹവുമായി സനിത, യൂദാശ്ലീഹ എന്നീ ബോട്ടുകളും മുനമ്പം ഹാർബറിലെത്തി.