കൊച്ചി ∙ ബാർകോഴ കേസിൽ തുടരന്വേഷണത്തിനു സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ടോ എന്നു ഹൈക്കോടതി വിജിലൻസിനോട് ആരാഞ്ഞു. ബന്ധപ്പെട്ട ഹർജികളിൽ രേഖാമൂലം വിശദീകരണം നൽകാൻ രണ്ടാഴ്ച സമയം അനുവദിച്ചു. വിജിലൻസ് കോടതി ഉത്തരവിലെ വെവ്വേറെ ഭാഗങ്ങൾ ചോദ്യം ചെയ്തു വി.എസ്. അച്യുതാനന്ദനും കെ.എം. മാണിയും നൽകിയ ഹർജികളാണു കോടതിയിലുള്ളത്.
തുടരന്വേഷണം ആവശ്യമാണെന്ന വിജിലൻസ് കോടതി ഉത്തരവു തടയണമെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മുൻമന്ത്രി കെ.എം. മാണി ഹർജി നൽകി. നടപടി അവസാനിപ്പിക്കണമെന്ന വിജിലൻസ് റിപ്പോർട്ട് സ്വീകരിക്കണമെന്നാണു മാണിയുടെ ആവശ്യം. അതേസമയം ബാർ കോഴക്കേസിൽ തുടരന്വേഷണം നിർദേശിക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി ലഭ്യമാക്കണമെന്നു വിജിലൻസ് കോടതി ഉത്തരവിലുള്ളതു ചോദ്യം ചെയ്താണു വിഎസിന്റെ ഹർജി.