ന്യൂഡൽഹി∙ കൽക്കരിപ്പാടം അഴിമതിക്കേസിൽ കൽക്കരി വകുപ്പ് മുൻ സെക്രട്ടറി എച്ച്.സി.ഗുപ്തയ്ക്കു മൂന്നു വർഷം തടവ്. പ്രത്യേക കോടതിയാണു ശിക്ഷ വിധിച്ചത്. ഉന്നത ഉദ്യോഗസ്ഥരായിരുന്ന കെ.എസ്.ക്രോഭ, കെ.സി.സാംറിയ എന്നിവർക്കും മൂന്നുവർഷം തടവു ശിക്ഷ വിധിച്ചിട്ടുണ്ട്. മൂന്നുപേർക്കും അൻപതിനായിരം രൂപ വീതം പിഴയും വിധിച്ചു. ശിക്ഷ നാലു വർഷത്തിൽ താഴെയായതിനാൽ ഇവർക്ക് സോപാധിക ജാമ്യം അനുവദിച്ചു.
വികാസ് മെറ്റൽസ് ആൻഡ് പവർ ലിമിറ്റഡ് (വിഎംപിഎൽ) എംഡി വികാസ് പട്നി, ആനന്ദ് മാലിക് എന്നിവർക്ക് നാലു വർഷം തടവും വിധിച്ചു. പട്നിക്ക് 25 ലക്ഷവും മാലിക്കിന് രണ്ടു ലക്ഷവും പിഴയുമുണ്ട്. കൂടാതെ കമ്പിനി ഒരു ലക്ഷം രൂപ പിഴയൊടുക്കണം.