ഹാംബുർഗ്∙ ജർമനിയിൽ അംഗല മെർക്കൽ യുഗത്തിനു വിരാമമാകുന്നു. ഭരണകക്ഷിയായ ക്രിസ്ത്യൻ ഡമോക്രാറ്റിക് യൂണിയനെ ഇനി മെർക്കലിന്റെ വിശ്വസ്തയായ അനഗ്രെറ്റ് ക്രംപ് കാരൻബവർ (56) നയിക്കും. 18 വർഷം പാർട്ടിയെ നയിച്ച മെർക്കലിന്റെ പിൻഗാമിയായാണ് എകെക എന്നറിയപ്പെടുന്ന കാരൻബവറിനെ തിരഞ്ഞെടുത്തത്. 2021ൽ മെർക്കൽ ഒഴിയുന്നതോടെ ചാൻസലറാകാനും സാധ്യതയുണ്ട്. യൂറോപ്പിലെ ഏറ്റവും സ്വാധീനശക്തിയുള്ള പദവിയാണു ജർമൻ ചാൻസലറുടേത്.
999 പേരിൽ 517 പ്രതിനിധികളുടെ വോട്ട് നേടിയാണു കാരൻബവർ ജയിച്ചത്. എതിരാളി അഭിഭാഷകനായ ഫെഡറിക് മെഴ്സിന് 482 വോട്ടു മാത്രമേ നേടാനായുള്ളൂ. ഫെബ്രുവരിയിൽ മെർക്കലിന്റെ ആശംസകളോടെ പാർട്ടി ജനറൽ സെക്രട്ടറിയായ കാരൻബവറിനെ ‘മിനി മെർക്കൽ’ എന്നാണ് അനുയായികൾ വിശേഷിപ്പിക്കുന്നത്. സിറിയയിലെയും ഇറാഖിലെയും 10 ലക്ഷത്തോളം അഭയാർഥികളെ ജർമനിയിലേക്കു സ്വാഗതം ചെയ്ത മെർക്കലിന്റെ തീരുമാനത്തെ കാരൻബവർ ശക്തമായി പിന്തുണച്ചിരുന്നു.