ചേരയെ വിഴുങ്ങുന്ന രാജവെമ്പാലയുടെ ദൃശ്യങ്ങൾ കൗതുകമാകുന്നു. പാലക്കാട് നെല്ലിയാമ്പതിയിയെ നൂറടിയിലാണ് സംഭവം നടന്നത്. 13 അടിയോളം വരുന്ന കൂറ്റൻ രാജവെമ്പാലയാണ് ഒന്നര മീറ്ററോളം നീളമുള്ള ചേരയെ അകത്താക്കിയത്. സാധാരണയായി മറ്റു പാമ്പുകളെ തന്നെ ഇരയാക്കുന്നതാണ് രാജവെമ്പാലയുടെ രീതി. വിഷപ്പാമ്പുകളെയും വിഷമില്ലാത്തയിനം പാമ്പുകളെയും മറ്റ് ഉരഗജീവികളേയും ഇവ ആഹാരമാക്കാറുണ്ട്. മണിക്കൂറുകളെടുത്താണ് ഈ രാജവെമ്പാല ചേരയെ അകത്താക്കിയത്.
തണുപ്പു കാലാവസ്‌ഥയാണു രാജവെമ്പാലയ്‌ക്ക് ഏറ്റവും അനുയോജ്യമായത്. വനത്തിനുള്ളിൽ ഈറയും ഈറ്റയും കൂടുതലുള്ള സ്‌ഥലങ്ങളിലും അടിക്കാടുകളിലും വെള്ളക്കെട്ടുള്ള സ്‌ഥലങ്ങളിലും കൂടുതലായി കണ്ടുവരുന്ന രാജവെമ്പാല നാട്ടിലിറങ്ങാൻ പ്രധാന കാരണമായി വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത് കാടിനുള്ളിലെ ആവാസ സംവിധാനത്തിൽ വന്ന മാറ്റമാണ്.
കേരളത്തിലെ വനങ്ങളിലെല്ലാംതന്നെയുള്ള രാജവെമ്പാലകൾ വനത്തിനുള്ളിൽ ഭക്ഷണം കിട്ടാതെവരുമ്പോൾ തീറ്റ തേടി മറ്റു സ്‌ഥലങ്ങളിലേക്കിറങ്ങും. ചേര, അണലി തുടങ്ങി മറ്റു പാമ്പുകളെവരെ അകത്താക്കുന്ന ഇവ കാട്ടിലെ ചൂടു കൂടുമ്പോഴും കാട്ടുതീ ഉണ്ടാകുമ്പോഴുമെല്ലാം വനത്തിനു സമീപമുള്ള തണുപ്പുള്ള കൃഷിയിടങ്ങളിലേക്കും വീടുകളിലേക്കും മറ്റു സമീപ പ്രദേശങ്ങളിലേക്കും ഇറങ്ങാറുണ്ട്.
നാട്ടിൻപുറങ്ങളിൽ കണ്ടുവരുന്ന ചേരയോടാണ് രാജവെമ്പാലയ്ക്ക് ഏറ്റവും പ്രിയം. എന്നാൽ, ഉഗ്രവിഷമുള്ള രാജവെമ്പാല അപകടകാരിയല്ലെന്നും അതിനെ വേദനിപ്പിച്ചാലോ പിടികൂടാൻ ശ്രമിക്കുമ്പോഴോ മാത്രമേ അവ മനുഷ്യനുനേരെ തിരിയുകയുള്ളൂവെന്നും വിദഗ്ധർ വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും വലിയ വിഷപാമ്പായ രാജവെമ്പാല ഇന്ത്യയുടെ ദേശീയ ഉരഗജീവികൂടിയാണ്. ദക്ഷിണേഷ്യ, ദക്ഷിണപൂർവേഷ്യ, ഇന്ത്യ, ദക്ഷിണചൈന, ഫിലിപ്പീ ൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ മഴക്കാടുകളിൽ ഇവയുടെ സാന്നിദ്ധ്യമുണ്ട്. കേരളത്തിൽ പശ്‌ചിമഘട്ടമലനിരകളിൽ രാജവെമ്പാലയെ കാണാം. പൂർണ്ണവളർച്ചയെത്തിയാൽ 18 അടിയോളം നീളം ഉണ്ടാകും.
ശരീരത്തിന്റെ മൂന്നിലൊന്ന് ഭാഗം ഉയർത്താനും ആ നിലയിൽതന്നെ വളരെ മുന്നോട്ടാഞ്ഞ് ഇരയെ ആക്രമിക്കാനും കഴിയും. രാജവെമ്പാലയുടെ ഭക്ഷണത്തിൽ മറ്റു പാമ്പുകളും പെടും. പെൺ രാജവെമ്പാല കൂടൊരുക്കുകയും അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിക്കുകയും ചെയ്യും.