മൃഗശാലയിലെ പരിചാരകനെ കടുവ കൊന്നു തിന്നു. ചൈനയിലെ ഫുഷൗ നഗരത്തിലാണ് ദാരുണമായ സംഭവം നടന്നത്. കടുവയുടെ പരിശീലകനായ വൂ ആണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കടുവ കുഞ്ഞായിരിക്കുമ്പോൾ മുതൽ വൂ ആണ് ഇതിനെ പരിശീലിപ്പിച്ചിരുന്നത്. പതിവു പരിശീലനത്തിനായി ഇരുമ്പു കൂടിനുള്ളിൽ കയറിയതായിരുന്നു വൂ.
എന്നാൽ കടുവ പെട്ടെന്ന് അക്രമാസക്തനാകുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ദീർഘകാലമായി ഈ കടുവയുടെ പരിശീലകനായിരുന്നു വൂ. മനുഷ്യരുമായി നല്ല ഇണക്കുമുള്ള കടുവയായിരുന്നു ഇത്. എന്നാൽ കടുവ പെട്ടെന്നു പ്രകോപിതനാകാനുള്ള കാരണം എന്താണെന്നു വ്യക്തമല്ല.
വൂവിനെ ആക്രമിക്കുകയും ജീവനോടെ കടിച്ചു തിന്നുകയും ചെയ്തു ഈ കടുവ. കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിൽ ചവിട്ടി നിൽക്കുകയായിരുന്നു കടുവയെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.ഏറെ പണിപ്പെട്ട ശേഷമാണ് കടുവയെ മൃതദേഹത്തിനു സമീപത്തു നിന്നും മാറ്റാനായത്. ജീവനക്കാരന്റെ മരണത്തെ തുടർന്ന് കിഴക്കൻ ചൈനയിലെ ലിൻഹുയി പ്രവിശ്യയിൽ നടത്താനിരുന്ന പ്രദർശനം ഉപേക്ഷിച്ചതായും മൃഗശാലാ അധികൃതർ വ്യക്തമാക്കി.