Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നികുതി അടച്ചില്ലെങ്കിൽ താര വാഹനങ്ങൾ ഉൾപ്പെടെ കണ്ടുകെട്ടും

car-tax-fraud

കേരളത്തിനു പുറത്ത് വാഹനനികുതിയടച്ച് കേരളത്തിൽ ഓടുന്ന വാഹനങ്ങൾക്കെതിരെയുള്ള നടപടി ശക്തമാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കേരളത്തിലെ നികുതിയടച്ച് നടപടികളിൽ നിന്ന് ഒഴിവാകാൻ ഏപ്രിൽ 30 വരെ അവസരം നൽകും. ഇതിനകം കേരളത്തില്‍ വാഹനം റജിസ്റ്റർ ചെയ്തിരുന്നെങ്കിൽ അടയ്ക്കേണ്ട തുക അടച്ചാൽ അവരുടെ മേലുള്ള നിയമനടപടികൾ സർക്കാർ പുന:പരിശോധിക്കുമെന്നും അല്ലാത്ത പക്ഷം അവരുടെ വാഹനങ്ങൾ കണ്ടുകെട്ടുമെന്നും ധനമന്ത്രി ബജറ്റ് അവതരണ വേളയിൽ പറഞ്ഞു.

പുതുച്ചേരി റജിസ്ട്രേഷനുള്ള 2,357 വാഹനങ്ങള്‍ കേരളത്തിലുണ്ടെന്നാണ് ഗതാഗതവകുപ്പിന്റെ കണ്ടെത്തല്‍. സൗത്ത് സോണില്‍ 180, സെന്‍ട്രല്‍ സോണില്‍ 948, തൃശൂര്‍ സോണില്‍ 267, കോഴിക്കോട് സോണില്‍ 962 ഉം വാഹനങ്ങളുണ്ടെന്ന് ഗതാഗത വകുപ്പ് പറയുന്നു. നിലവിൽ ക്രിമിനൽ നടപടികൾ നേരിടേണ്ടിവരും എന്ന ഭയത്താലാണ് പലരും കേരളത്തിലേയ്ക്ക് റജിസ്ട്രേഷൻ മാറ്റാതിരിക്കുന്നതെന്നും അവർക്കായാണ് ആംനസ്റ്റി സ്കീം ഏർപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി പറയുന്നു. ഇതുവഴി 100 കോടി രൂപയുടെ അധിക വരുമാനമാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

അമലാ പോൾ, സുരേഷ് ഗോപി, ഫഹദ് ഫാസിൽ തുടങ്ങിയ സിനിമ താരങ്ങളും പ്രമുഖ വ്യക്തികളും ഉൾപ്പെടെയുള്ളവർ പുതുച്ചേരിയിൽ വാഹനം റജിസ്റ്റർ ചെയ്തു നികുതി വെട്ടിക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഗതാഗത വകുപ്പ് നടപടികൾ ശക്തമാക്കിയത്. വെട്ടിപ്പു തടയാൻ എറണാകുളം കേന്ദ്രമാക്കി പ്രത്യേക ഓഫിസ് സജ്ജമാക്കിയിരുന്നു. പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്ത 1,500 വാഹനങ്ങളുടെ രേഖകൾ വ്യാജമാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. സർക്കാരിനു 300 കോടിയുടെ നഷ്ടം വന്നതായും കണ്ടെത്തിയിട്ടുണ്ട്. കേന്ദ്രഭരണപ്രദേശമായതുകൊണ്ടു നികുതി കുറവായതിനാലാണു വാഹനങ്ങൾ പുതുച്ചേരിയിൽ റജിസ്റ്റർ ചെയ്യുന്നത്.

നടന്മാരായ സുരേഷ്ഗോപിയെയും ഫഹദ് ഫാസിലിനെയും അമല പോളിനേയും  ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു. ഇതേ തുടർന്ന് മോട്ടോർവാഹന വകുപ്പ് നോട്ടിസ് നൽകിയ നടൻ ഫഹദ് ഫാസിൽ 17.68 ലക്ഷം രൂപ നികുതിയടച്ചിരുന്നു. വാഹന ഡീലർഷിപ്പുകളുടെ ഒത്താശയോടെയാണ് ഇത്തരം രജിസ്ട്രേഷനുകൾ നടക്കുന്നതെന്ന അറിവ് ലഭിച്ചതിനെ തുടർന്ന് ഡീലർമാർക്കെതിരെയും മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തിരുന്നു.

പുതുച്ചേരിയില്‍ വ്യാജ മേല്‍വിലാസത്തില്‍ റജിസ്റ്റര്‍ ചെയ്തു നികുതിവെട്ടിപ്പു നടത്തിയ വാഹനങ്ങള്‍ക്കെതിരെ നടപടി എടുത്തതിനെ തുടർന്ന് 2017 നവംബര്‍ മുതല്‍ കേരളത്തിലെ വിലാസത്തിലേക്ക് 88 വാഹനങ്ങളാണ് റജിസ്ട്രേഷന്‍ മാറ്റിയത്.  ഏകദേശം ഒന്‍പതു കോടി രൂപയാണ് സർക്കാറിന് ലഭിച്ചത്.