Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലെ കാർ വില 4% വർധിപ്പിക്കാൻ ഔഡി

Audi Q 5 Audi Q 5

ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട ജർമൻ ആഡംബര കാർ നിർമാതാക്കളായ ഔഡി ഇന്ത്യയിൽ വിൽക്കുന്ന മോഡലുകൾക്ക് വില വർധിപ്പിച്ചു. കേന്ദ്ര ബജറ്റിൽ കസ്റ്റംസ് ഡ്യൂട്ടി നിരക്കുകൾ പരിഷ്കരിച്ച സാഹചര്യത്തിൽ വാഹന വിലയിൽ നാലു ശതമാനം വർധന നടപ്പാക്കുമെന്നാണ് ഔഡിയുടെ പ്രഖ്യാപനം. വിവിധ മോഡലുകൾക്ക് ഒരു ലക്ഷം മുതൽ ഒൻപതു ലക്ഷം രൂപയുടെ വരെ വർധനയാണ് ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തോടെ നടപ്പാവുകയെന്നും കമ്പനി അറിയിച്ചു. 

കഴിഞ്ഞ കേന്ദ്ര ബജറ്റിൽ കസ്റ്റംസ് ഡ്യൂട്ടി ഉയർത്തിയതിനൊപ്പം വിദ്യാഭ്യാസ സെസ്സിനു പകരം സാമൂഹിക ക്ഷേമ സർചാർജ് നടപ്പാക്കിയതു കൂടിയായതോടെ വിലവർധന അനിവാര്യമായെന്ന് ഔഡി ഇന്ത്യ മേധാവി രാഹിൽ അൻസാരി വിശദീകരിച്ചു. കസ്റ്റംസ് ഡ്യൂട്ടി വർധന  മൂലമുള്ള ബാധ്യത ഏറ്റെടുക്കാൻ കമ്പനി ശ്രമിച്ചിട്ടുണ്ടെന്നും പരിമിതമായ തോതിലാണു കാർ വില ഉയർത്തുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങളുടെ വില അഞ്ചു ശതമാനത്തോളം വർധിപ്പിക്കാൻ സ്വീഡിഷ് ആഡംബര കാർ ബ്രാൻഡായ വോൾവോയും നേരത്തെ തീരുമാനിച്ചിരുന്നു. കേന്ദ്ര ബജറ്റിൽ ഇറക്കുമതി ചുങ്ക ഘടനയിൽ വരുത്തിയ പരിഷ്കാരങ്ങളെ തുടർന്നാണ് ചൈനീസ് കമ്പനിയായ ഗീലിയുടെ ഉടമസ്ഥതയിലുള്ള വോൾവോയും ഇന്ത്യയിൽ വിലവർധന നടപ്പാക്കിയത്.

പുതിയ തീരുമാനത്തിനു ശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകൾക്കാവും വില വർധന ബാധകമാവുകയെന്ന് വോൾവോ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ നികുതി ഘടന പ്രകാരമുണ്ടാവുന്ന അധിക ബാധ്യത കമ്പനിക്ക് ഏറ്റെടുക്കാനാവില്ലെന്നും വോൾവോ വിശദീകരിക്കുന്നു. ഇന്ത്യയിൽ വിൽപ്പനയ്ക്കുള്ള എല്ലാ മോഡലുകൾക്കും അഞ്ചു ശതമാനം വില വർധിപ്പിക്കാനാണു തീരുമാനമെന്നും വോൾവോ കാഴ്സ് ഇന്ത്യ മാനേജിങ് ഡയറക്ടർ ചാൾസ് ഫ്രംപ് അറിയിച്ചിരുന്നു. 2018 — 19ലെ കേന്ദ്ര ബജറ്റിലെ ഇറക്കുമതി ചുങ്ക നിർദേശങ്ങളുടെ ഫലമായാണ് ഈ തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു.