Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മായയോ ഇത് മന്ത്രമോ? 40 ലീറ്റർ ടാങ്കിൽ 49 ലീറ്റർ ഡീസൽ!

petrol-pumb Image Source-Facebook

ഹ്യുണ്ടേയ്‌യുടെ ജനപ്രിയ ഹാച്ച്ബാക്കായ എലൈറ്റ് ഐ20യുടെ ഡീസൽ മോഡലിന് കമ്പനി പറയുന്ന ടാങ്ക് കപ്പാസിറ്റി 40 ലീറ്റർ. എന്നാൽ തിരുവന്തപുരത്തെ ഈ പെട്രോൾ പമ്പുകാർ പറയുന്നത് 49 ലീറ്ററിൽ അധികം നിറയ്ക്കാം എന്നാണ്. മായയോ ഇത് മന്ത്രമോ എന്ന ചോദ്യം ചെയ്തപ്പോൾ ലഭിച്ചതാകട്ടെ കട്ട പുച്ഛവും. തിരുവനന്തപുരത്ത് ഇന്‍ഫോസിസിന്റെ അടുത്തുള്ള പമ്പിനെതിരേ ബിൽ സഹിതം യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സംശയത്തെ തുടർന്ന് മറ്റൊരു പമ്പിൽ നിന്ന് 43 ലീറ്റർ പെട്രോൾ അടിച്ചപ്പോൾ ടാങ്ക് ഫുൾ ആയതിന്റെ തെളിവും ഹാജരാക്കിയാണ് അനീഷ് ജോയ് എന്ന യുവാവ് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്. സംഗതി വൈറൽ ആയതോടെ പമ്പുടമ വിളിച്ചു ഭീഷണിപ്പെടുത്തിയതായും യുവാവ് പറയുന്നു. കഴക്കൂട്ടം പൊലീസിൽ പരാതി നൽകാനൊരുങ്ങുകയാണ് യുവാവിപ്പോൾ.

40 ലീറ്റര്‍ ശേഷിയുള്ള കാറില്‍ ഫുള്‍ ടാങ്ക് ഡീസല്‍ അടിക്കാനാവശ്യപ്പെട്ടെങ്കിലും 49 ലീറ്റര്‍ മീറ്ററില്‍ കാണിച്ചിട്ടും ഫുള്‍ടാങ്ക് ആയില്ലെന്നാണ് ആരോപണം. ഇത് ചോദ്യം ചെയ്തപ്പോള്‍ പെട്രോളിന് വിലകൂടിയത് മക്കള്‍ അറിഞ്ഞില്ലേയെന്ന് പരിഹസിക്കുകയാണ് ചെയ്തതെന്നും ആരോപണമുണ്ട്. തുടർന്ന് ഡീസൽ തീർന്നു കഴിഞ്ഞ് മറ്റൊരു പമ്പിൽ നിന്നു ഫുൾ ടാങ്ക് അടിച്ചപ്പോൾ പരമാവധി 43.21 ലിറ്റര്‍ ഡീസല്‍ മാത്രമേ നിറയ്ക്കാന്‍ കഴിയുള്ളൂ എന്നു വ്യക്തമായതോടെ അനിഷ് പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

ഇരു പമ്പുകളില്‍ നിന്ന് ഡീസല്‍ അടിച്ചതിന്റെ ബില്ലും മീറ്റര്‍ റീഡിംഗിന്റെ ഫോട്ടോയും വാഹനത്തിന്റെ ചിത്രങ്ങളുമടക്കം ഫേസ്ബുക്കില്‍ തന്റെ സംശയം അനിഷ് പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, സംശയം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് തനിക്കെതിരെ ഭീഷണി ഉയര്‍ന്നെന്ന് അനിഷ് പറഞ്ഞു. 'തന്നെ നാളെ കാണണം, അല്ലെങ്കില്‍ തീര്‍ത്തുകളയും'- എന്നാണ് പെട്രോള്‍ പമ്പില്‍ നിന്നെന്ന് പരിചയപ്പെടുത്തി വിളിച്ചയാള്‍ തന്നോട് പറഞ്ഞതെന്ന് അനിഷ് പറഞ്ഞു. ഭീഷണിയെത്തുടര്‍ന്ന് കഴക്കൂട്ടം പൊലീസില്‍ കേസ് നല്‍കാനിരിക്കുകയാണ് അനീഷ്. 

കൂടുതൽ ഇന്ധനം നിറഞ്ഞത് എന്തുകൊണ്ട്?

പെട്രോൾ പമ്പിലെ മീറ്ററിലെ തകരാറുകൊണ്ടോ അല്ലെങ്കിൽ പമ്പിലെ ഇന്ധടാങ്കിലെ മർദ്ദവ്യത്യാസം കൊണ്ടോ ഇത്തരത്തിൽ പിഴവുകൾ വരാറുണ്ട്. മീറ്ററിൽ തട്ടിപ്പുകാണിച്ചാലോ തകരാർ സംഭവിച്ചാലോ ഇതു വരാം. എന്നാൽ ഇന്ധന ടാങ്കിലെ മർദ്ദവ്യത്യാസം കൊണ്ടുണ്ടാകുന്ന കുഴപ്പം പെട്രോൾ പമ്പിലെ ആളുകൾ അറിയാറില്ല. എന്തൊക്കെയായാലും ഇത്തരം തട്ടിപ്പുകളിൽ ഇരായാകുന്നത് വാഹന ഉടമകൾ തന്നെയാണ്. 

പെട്രോൾ പമ്പിൽ ‘പണി’ കിട്ടാതിരിക്കാൻ

പെട്രോൾ പമ്പുകളി‌ൽ നടക്കുന്ന തട്ടിപ്പുകളെക്കുറിച്ച് നാം നിത്യേന പരാതികൾ കേൾക്കാറുണ്ട്. ചില പമ്പുകളിൽ നിന്ന് പെട്രോൾ നിറച്ചാൽ മൈലേജ് കുറയും, ചിലപ്പോൾ നിറച്ച് കരടായിരിക്കും പരാതികളുടെ നീണ്ട ലിസ്‌റ്റ് തന്നെയുണ്ടാകും. പരാതിയുമായി പമ്പ് ഉടമകളേ സമീപിച്ചാലോ? പ്രതികരണം ഊഹിക്കാവുന്നതേ ഉള്ളൂ വിവിധ ഓയിൽ കമ്പനികളുടെയും സർക്കാരിന്റെയും നിയമങ്ങൾ പ്രകാരം മായം, അളവ് എന്നിവ കണക്കാക്കാനുള്ള ഉപകരണങ്ങൾ എല്ലാം പമ്പുകളിലും നിർബന്ധമാണ്. നമ്മളിൽ എത്ര പേർ അത് കണ്ടിട്ടുണ്ട് ? അല്ലെങ്കിൽ ആ അവകാശം വിനിയോഗിച്ചിട്ടുണ്ട് ? പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നതിനോടൊപ്പം കിട്ടുന്ന ഇന്ധനം മായം കലരാത്തതാണോ എന്നും പരിശോധിക്കാനുള്ള അവകാശം എല്ലാവർ‌ക്കുമുണ്ട്.

ഫിൽറ്റർ പേപ്പർ

സാധാരണയായി വാട്ട് മാൻ ഫിൽറ്റർ പേപ്പറാണ് ഉപയോഗിക്കാറ്. ഇന്ധനത്തിൽ മായം കലർന്നിട്ടുണ്ടോ എന്ന് അറിയാനായി ഒരു തുള്ളി ഇന്ധനം ഫിൽറ്റർ പേപ്പറിൽ വീഴിക്കുക. മായം ഇല്ലാത്ത ഇന്ധനം 2 മിനിട്ടിനുള്ളിൽ പേപ്പറിൽ കറയൊന്നും വരുത്താതെ ആവിയായിപ്പോകും. കറ വരുന്ന പക്ഷം മായം കലർന്നിട്ടുണ്ടെന്നാണ് അർഥം (പെട്രോൾ ടെസ്‌റ്റ് ചെയ്യുമ്പോൾ ചെറിയ പിങ്ക് നിറം കണ്ടാൽ അത് പെട്രോളിന്റെ നിറമാണ്, മായം അല്ല). ഇത് ഉടമയെക്കാണിച്ച് നമുക്ക് പരാതിപ്പെടാം.

വെള്ളം കലർന്നിട്ടുണ്ടോ എന്നറിയാൻ

പമ്പിന്റെ ഇന്ധന സംഭരണിയിലെ അളവ് അളക്കാൻ ഉപയോഗിക്കുന്ന ഡിപ്പ്‌റോഡിൽ പമ്പിലുള്ള വാട്ടർ പേസ്‌റ്റ് തേയ്ക്കുകയാണെങ്കിൽ വെള്ളം കലർന്നിട്ടുണ്ടോ എന്ന് നിഷ്പ്രയാസം കണ്ടെത്താം.

ഹൈഡ്രോമീറ്റർ & എ എസ് ടി എം

എ എസ് ടി എം എന്നാൽ അമേരിക്കൻ സൊസൈറ്റി ഓഫ് ടെസ്‌റിങ്ങ് മെറ്റീരിയൽ. അഞ്ചു മുതൽ പത്ത് മിനിറ്റുകൾ കൊണ്ട് നടത്താവുന്ന ടെസ്‌റ്റാണ്. 500 എംഎൽ ജാറിന്റെ മുക്കാൽ ഭാഗവും ഇന്ധനം നിറച്ച് തെർമ്മോമീറ്ററും ഹൈഡ്രോമീറ്ററും ജാറിന്റെ ഭിത്തികളിൽ മുട്ടാതെ മുക്കിവയ്ക്കുക. അഞ്ച് മിനിട്ടുകൾക്ക് ശേഷം ലഭിക്കുന്ന ഡെൻസിറ്റിയും ടെമ്പറേച്ചറും കൺവേർഷൻ ചാർട്ടിന്റെ സഹായത്തോടെ പരിശോധിക്കുക. 15 ഡിഗ്രി സെന്റിഗ്രേഡിലേക്ക് മാറ്റുമ്പോൾകിട്ടുന്ന ഡെൻസിറ്റിയുടെ കൃത്യത +/0.003 നേക്കാൾ വ്യത്യാസമുണ്ടെങ്കിൽ മായം കലർന്നിരിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് അർഥം. നേരത്തേ പറഞ്ഞ ഉപകരണങ്ങളൊക്കെ പമ്പുകളിൽ വേണമെന്ന് നിർബന്ധമാണ്.

സജഷൻ ബുക്ക്

ഈ ബുക്കിൽ പമ്പിനെക്കുറിച്ച് എന്ത് പരാതിയുണ്ടെങ്കിലും രേഖപ്പെടുത്താം. ഇതിൽ രേഖപ്പെടുത്തിയാൽ ഉടൻ തന്നെ പമ്പ് അധികാരികൾ ആ ആക്ഷേപത്തിന് മറുപടിയും ബുക്കിൽ രേഖപ്പെടുത്തണം എന്നാണ് നിയമം. എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള പരാതി വന്നത്, അവ പരിഹരിക്കാൻ നടപടിക്രമങ്ങൾ എടുത്തിട്ടുണ്ടെങ്കിൽ എന്തെല്ലാംഅങ്ങനെ എല്ലാ വിവരങ്ങളും ഇതിൽ രേഖപ്പെടുത്തണം. ഓയിൽ കമ്പനികൾ നടത്തുന്ന ക്വാളിറ്റി പരിശോധനയിൽ വളരെ ഗൗരവ പൂർവ്വം കാണുന്ന ഒന്നാണ് സജഷൻ ബുക്ക്. മേൽ പറഞ്ഞ ടെസ്‌റ്റുകൾ എല്ലാം തന്നെ നെഗറ്റീവാണെങ്കിൽ ബുക്കിൽ രേഖപ്പെടുത്തുക മാത്രമല്ല അതാത് കമ്പനികളെ അറിയിക്കുകയും വേണം.