സദ്ദാമിന്റെ 240 കോടിയുടെ ആഡംബര കപ്പൽ ഇനി ഹോട്ടൽ

Saddam Hussein’s Superyacht

സ്വർണം കൊണ്ടുണ്ടാക്കിയ ടാപ്പുകൾ, അത്യാഡംബരം തുളുമ്പുന്ന ഉൾഭാഗം, ലക്ഷങ്ങൾ വിലയുള്ള പരവതാനികൾ തുടങ്ങി ലോകത്ത് ഏതു കോടിശ്വരന്മാരെയും കൊതിപ്പിക്കുന്ന സൗകര്യങ്ങളുമായി 1981 ലാണ് ഇറാഖിലെ മുൻ ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈന്റെ ബസ്ര ബ്രീസ് എന്ന സൂപ്പർയോട്ട് പുറത്തിറക്കിയത്. ആ‍‍‍ഡംബരത്തിൽ കുളിച്ചു നിന്ന സദ്ദാമിന്റെ ആ സൂപ്പർ യോട്ട്  ഇനി ഹോട്ടൽ.

‌സദ്ദാമിന്റെ മരണ ശേഷം ഇറാഖി സർക്കാറിന് സ്വന്തമായ ഈ സൂപ്പർയോട്ട് ഏകദേശം 30 ദലശക്ഷം യൂറോ (ഏകദേശം 240 കോടി രൂപ) വിലയിട്ട് വിൽപ്പനയ്ക്ക് വെച്ചിരുന്നു. എന്നാൽ വാങ്ങാൻ ആളില്ലാത്തതിനെ തുടർന്നാണ് സൂപ്പർയോട്ട് ഹോട്ടലാക്കി മാറ്റാൻ തീരുമാനിച്ചത്. ബസ്ര തുറമുഖത്ത് നങ്കുരമടിച്ച യാട്ട് തുറമുഖത്തെ നാവികർക്ക് വേണ്ടിയാണ് ഹോട്ടലായി മാറുന്നത്. 1981 സദ്ദാം നിർ‌മിച്ചെങ്കിലും അത് ഉപയോഗിക്കാനുള്ള യോഗം സദ്ദാമിനുണ്ടായില്ല. 2003 ൽ ഭരണത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം അപ്രത്യക്ഷമായ യോട്ട് 2010 ല്‍ ഏറെ നിയമ യുദ്ധങ്ങൾക്ക് ശേഷമാണ് ഇറാഖി സർക്കാറിന് ലഭിക്കുന്നത്. അതിനു ശേഷം വിൽപ്പനയ്ക്ക് വെച്ചെങ്കിലും ആരും വാങ്ങാൻ എത്തിയില്ല.

270 അടി നീളമുള്ള ഈ ആഡംബര യോട്ടിൽ ‍പ്രത്യേക കിടപ്പുമുറി, ബാത്തറൂം, ഡൈനിങ് റൂം എന്നിവയടങ്ങുന്നതാണ് സദ്ദാമിന്റെ പ്രൈവറ്റ് സ്യൂട്ട് കൂടാതെ 17 ഗസ്റ്റ് റൂമുകളുമുണ്ട്. കപ്പലിലെ ജീവനക്കാർക്ക് താമസിക്കാനായി 18 ക്യാബിനുകളും ഒരു ക്ലെനിക്കുമുണ്ട്. സ്വിമ്മിങ് പൂള്‍, ആക്രമണം നടത്താൻ റോക്കറ്റ് ലോഞ്ചർ, ഹെലിപാഡ് എന്നിവയുണ്ട്. കൂടാതെ ആക്രമണം ഉണ്ടായാൽ ഹെലിപാഡിലേയ്ക്കും അടുത്തുള്ള അന്തർവാഹിനിയിലേയ്ക്കും രക്ഷപ്പെടാനുള്ള രഹസ്യ മാർഗങ്ങളുമുണ്ട് ഇതിൽ.