ലോക്കു ചെയ്താലും രക്ഷയില്ല, കാർ മോഷ്ടിക്കാൻ ഹൈടെക്ക് കള്ളന്മാർ

Representative Image

സെന്റർലോക്ക് ചെയ്ത് കാറിന്റെ കീയുമായി പോയാൽ വാഹനം സുരക്ഷിതമാണെന്നാണ് പൊതുവെയുള്ള ധാരണ. ഇനി വാഹനത്തിന്റെ ചില്ല് തകർത്ത് അകത്തു കയറിലോ എൻജിന് ഇൻമൊബിലൈസർ, സെക്യൂരിറ്റി സംവിധാനങ്ങൾ എന്നിവ വാഹനം മോഷ്ടിക്കപ്പെടുന്നതിനെ തടയും എന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഈ ധാരണകളെ തകർക്കുന്ന വിഡിയോയാണിപ്പോൾ യൂട്യൂബിൽ താരം.

വാഹനത്തിന്റെ വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പറുപയോഗിച്ചാണ് കാർ മോഷ്ടിച്ചതെന്നാണ് പോലീസ് പുറത്തുവിട്ട സിസിടിവി വിഡിയോയിൽ നിന്ന് മനസിലാകുന്നത്. റോഡരികൽ പാർക്ക് ചെയ്തിരുന്ന ഹ്യുണ്ടേയ് ക്രേറ്റയുടെ ‌വിഐഎൻ നമ്പറിന്റെ ഫോട്ടോ എടുത്ത് മോഷ്ടാവ് ആർക്കോ അയച്ചുകൊടുക്കുന്നു. കുറച്ചു സമയത്തിന് ശേഷം മറ്റൊരു ക്രേറ്റയിൽ വന്നയാൾ വാഹനത്തിനൊരു പോറൽ പോലുമെൽപ്പിക്കാതെ വാഹനം തുറന്ന് സ്റ്റാർട്ട് ചെയ്ത് ഡ്രൈവ് ചെയ്തു പോകുന്നു.

കീലെസായ വാഹനങ്ങളുടെ ഡ്യൂപ്ലിക്കേറ്റ് കീയുണ്ടാക്കാൻ യഥാർത്ഥ താക്കോൽ ആവശ്യമില്ല. വിഐഎൻ നമ്പറിന്റെ സഹായത്തോടെ ഇത് എളുപ്പം ചെയ്യാൻ സാധിക്കും. വിഐഎൻ നമ്പർ ഉപയോഗിച്ച് മോഷ്ടാവിന് കാറിന്റെയുള്ളിൽ കയറിപ്പറ്റാൻ അധിക സമയം എടുത്തില്ല എന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന കാര്യം.