ഇന്ത്യൻ വിപണിയിലെ കാറുകൾക്കുള്ള പരമോന്നത ബഹുമതിയായി പരിഗണിക്കപ്പെടുന്ന ‘ഇന്ത്യൻ കാർ ഓഫ് ദ് ഇയർ’(ഐ കോടി) പുരസ്കാരം വീണ്ടും കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോറിന്; 2015ൽ കമ്പനി അവതരിപ്പിച്ച കോംപാക്ട് എസ് യു വിയായ ‘ക്രേറ്റ’യാണ് 11—ാമത്തെ ‘ഐ കോടി’ പുരസ്കാരം സ്വന്തമാക്കിയത്. ജെ കെ ടയർ ആൻഡ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ രഘുപതി സിംഘാനിയ ‘ക്രേറ്റ’യുടെ നിർമാതാക്കളായ ഹ്യുണ്ട?യ് മോട്ടോർ ഇന്ത്യയ്ക്ക് ‘2016 ഐ കോടി’ പുരസ്കാരം സമ്മാനിച്ചു. കഴിഞ്ഞ വർഷം പ്രീമിയം ഹാച്ച്ബാക്കായ ‘എലീറ്റ് ഐ ട്വന്റി’യും അതിനു മുമ്പ് ‘ഗ്രാൻഡ് ഐ ടെന്നും’ ഈ ബഹുമതി സ്വന്തമാക്കിയതിനാൽ ഹ്യുണ്ടേയിക്കിത് ഹാട്രിക് നേട്ടമാണ്.
കഴിഞ്ഞ വർഷം അരങ്ങേറ്റം കുറിച്ച കാറുകളെല്ലാം അണി നിരന്ന പ്രാഥമിക റൗണ്ടിൽ നിന്നാണ് ഇന്ത്യൻ വാഹന വ്യവസായത്തിൽ നിലവിലുള്ള പരമോന്നത ബഹുമതിക്കായി അന്തിമ ഘട്ടത്തിൽ മത്സരിക്കുന്ന 10 മോഡലുകളെ വിധി നിർണയ സമിതി തിരഞ്ഞെടുത്തത്. ഹ്യുണ്ടായ് ‘ക്രേറ്റ’യ്ക്കു പുറമെ മാരുതി സുസുക്കി ‘ബലേനൊ’, റെനോ ‘ക്വിഡ്’, ഹോണ്ട ‘ജാസ്’, ഫോഡ് ‘ഫിഗൊ’ ആസ്പയർ എന്നിവയും അവസാന റൗണ്ടിൽ ഇടംപിടിച്ചു. ഒടുവിൽ 96 പോയിന്റോടെയാണു ‘ക്രേറ്റ’ ജേതാവായത്; 85 പോയിന്റ് നേടി ‘ബലേനൊ’ രണ്ടാം സ്ഥാനത്തെത്തി. ‘ക്വിഡി’ന് 71 പോയിന്റും ‘ആസ്പയറി’ന് 36 പോയിന്റും ‘ജാസി’ന് 32 പോയിന്റുമാണു ലഭിച്ചത്.
രാജ്യത്തെ മുൻനിര ഓട്ടമൊബീൽ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപന്മാരും വ്യവസായ പ്രമുഖരും ഉൾപ്പെട്ടതായിരുന്നു ‘ഐ കോടി’യുടെ വിധി നിർണയ സമിതി. യോഗേന്ദ്ര പ്രതാപ്, രാഹുൽ ഘോഷ് (ഇരുവരും ഓട്ടോ ടുഡേ), ധ്രുവ് ബേൽ, ഇഷാൻ രാഘവ (ഇരുവരും ഓട്ടോ എക്സ്), രോഹിൻ നഗ്രാണി(മോട്ടോറിങ് വേൾഡ്), ആസ്പി ഭത്തേന, അനിൻദ സർദാർ (ഇരുവരും കാർ ഇന്ത്യ), ബെർട്രാൻഡ് ഡിസൂസ, ബോബ് റൂപാനി (ഇരുവരും ഓവർഡ്രൈവ്), ഗിരീഷ് കർകേര (ബി ബി സി ടോപ് ഗീയർ), ശിരീഷ് ചന്ദ്രൻ, ഔസേപ്പ് ചാക്കോ (ഇരുവരും ഇവൊ ഇന്ത്യ), മുരളീധർ സ്വാമിനാഥൻ (ഹിന്ദു ബിസിനസ് ലൈൻ), പാബ്ലോ ചാറ്റർജി(മാൻസ് വേൾഡ്) എന്നിവരും സമിതി അംഗങ്ങളായിരുന്നു; ബോബ് രൂപാനിയായിരുന്നു സമിതി അധ്യക്ഷൻ.
വില, ഇന്ധനക്ഷമത, രൂപകൽപ്പന, യാത്രാസുഖം, സുരക്ഷിതത്വം, സൗകര്യങ്ങൾ, പ്രകടനക്ഷമത, പ്രായോഗികത, സാങ്കേതിക മികവ്, പണത്തിനൊത്ത മൂല്യം തുടങ്ങിയവയ്ക്കൊപ്പം കാറുകൾക്ക് ഇന്ത്യൻ ഉപയോക്താക്കളോടും ഡ്രൈവിങ് സാഹചര്യങ്ങളോടുമുള്ള പൊരുത്തം കൂടി വിലയിരുത്തിയായിരുന്നു വിധി നിർണയം.
Disclaimer
ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.