രാജാവിന്റെ മകൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ ചരിത്രത്തിൽ ഇടംപിടിച്ച നമ്പറാണ് 2255. മൈ ഫോൺ നമ്പർ ഈസ് 2255 എന്ന ഡയലോഗ് പ്രേക്ഷകർ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇന്നും മോഹൻലാലിന്റെ ഏറ്റവും ഹിറ്റായ ഡയലോഗുകളിലൊന്നാണിത്. 2255 എന്ന നമ്പർ വിൻസെന്റ് ഗോമസിലൂടെ മാസ്സാക്കിതീർത്ത ലാലേട്ടൻ തന്റെ പുതിയ ലാൻഡ് ക്രൂസറിനും അതേ നമ്പറാണു സ്വന്തമാക്കിയിരിക്കുന്നത്. ഇനി മുതൽ ലാലേട്ടന്റെ കാറിന്റെ നമ്പറും മാസ്സ് KL-07-CJ-2255.
Mohanlal Famous Dialog from Rajavinte Makan
രണ്ടു മാസം മുമ്പാണ് മോഹൻലാൽ ലാൻഡ് ക്രൂസർ സ്വന്തമാക്കിയത്. മോഹൻലാലിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആന്റണി പെരുമ്പാവൂരിന്റെ പേരിലാണ് വാഹനത്തിന്റെ താൽക്കാലിക റജിസ്റ്റർ നമ്പർ. കുറച്ച് നാളുകൾക്ക് മുമ്പ് ബെൻസിന്റെ എസ് യു വി ജിഎൽ 350 മോഹൻലാൽ സ്വന്തമാക്കിയിരുന്നു. കൂടാതെ ബെൻസ് എസ് ക്ലാസ്, പജീറോ തുടങ്ങി നിരവധി വാഹനങ്ങൾ മലയാളത്തിന്റെ അഭിനയ പ്രതിഭയ്ക്ക് സ്വന്തമായുണ്ട്.
ജാപ്പനീസ് കാർ നിർമാതാക്കളായ ടൊയോട്ടയുടെ ആഡംബര എസ് യു വിയാണ് ലാൻഡ് ക്രൂസർ. 4461 സിസി വി8 ഡീസൽ എൻജിനാണ് ഈ കരുത്തൻ എസ് യുവിയെ ചലിപ്പിക്കുന്നത്. 3400 ആർപിഎമ്മിൽ 262 ബിഎച്ച്പി കരുത്തും 1600 ആർപിഎമ്മിൽ 650 എൻഎം ടോർക്കും നൽകുന്നുണ്ട് ഈ എൻജിൻ. ഏഴു പേർക്ക് സഞ്ചരിക്കാവുന്ന ഫുൾസൈസ് എസ് യു വിയുടെ കൊച്ചി എക്സ് ഷോറൂം വില 1.36 കോടി രൂപയാണ്.