പെട്രോൾ പമ്പുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഡീലർ നിയമനത്തിനുള്ള നടപടികൾ പൊതു മേഖല സ്ഥാപനമായ മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (എം ആർ പി എൽ) തൽക്കാലം നിർത്തി. പെട്രോൾ പമ്പ് ഡീലർമാരെ നിയമിക്കുന്നതു സംബന്ധിച്ച കേന്ദ്ര സർക്കാർ നയം തയാറാവാത്ത സാഹചര്യത്തിലാണ് എം ആർ പി എല്ലിന്റെ ഈ നടപടി.കർണാടകത്തിലും കേരളത്തിലുമായി 115 ഫില്ലിങ് സ്റ്റേഷനുകൾ തുറക്കാനായി കഴിഞ്ഞ മാസമാണ് എം ആർ പി എൽ അപേക്ഷ ക്ഷണിച്ചത്. അപേക്ഷിക്കാനുള്ള അവസാന തീയതിയായ ഫെബ്രുവരി 10നകം 20 സ്ഥലങ്ങളിൽ പെട്രോൾ പമ്പ് തുടങ്ങാൻ സന്നദ്ധരായി 37 പേർ രംഗത്തെത്തിയിരുന്നു.
പെട്രോളിനു പിന്നാലെ ഡീസലിന്റെയും വില നിയന്ത്രണം ഒഴിവാക്കാൻ 2014 അവസാനമാണു കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഇതോടെ റിലയൻസ് ഇൻഡസ്ട്രീസും എസ്സാർ ഓയിലും പോലുള്ള സ്വകാര്യ എണ്ണ ശുദ്ധീകരണശാലകൾ ഇന്ധന ചില്ലറ വിൽപ്പന പുനഃരാരംഭിക്കുകയും ചെയ്തു. എന്നാൽ നിലവിൽ സാഹചര്യം അനുകൂലമാണെങ്കിലും ഭാവിയിൽ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണ വില ഉയർന്നാൽ ഇന്ധന വില നിയന്ത്രണം തിരിച്ചെത്തിയേക്കാമെന്ന ആശങ്കയെ തുടർന്നു സ്വകാര്യ കമ്പനികൾ കൂടുതൽ വിൽപ്പന ശാലകൾ തുറന്നിട്ടില്ല. പൊതു മേഖല സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപറേഷനും ഹിന്ദുസ്ഥാൻ പെട്രോളിയത്തിനും ഭാരത് പെട്രോളിയത്തിനുമാണു രാജ്യത്തെ ഇന്ധന ചില്ലറ വ്യാപാര മേഖലയിലെ കുത്തക. വില നിയന്ത്രണം പ്രാബല്യത്തിലുള്ളപ്പോൾ ഇന്ധന വിൽപ്പന മൂലം പൊതു മേഖല എണ്ണ കമ്പനികൾ നേരിടുന്ന നഷ്ടം കേന്ദ്ര സർക്കാർ നികത്തിയിരുന്നു. ഇതോടെയാണു സ്വകാര്യ കമ്പനികളുടെ പെട്രോൾ പമ്പുകൾ നഷ്ടത്തിലായതും പിടിച്ചു നിൽക്കാനാവാതെ പ്രവർത്തനം നിർത്തിയതും.
പൊതു മേഖലയിലെ എണ്ണ, പ്രകൃതി വാതക കോർപറേഷ(ഒ എൻ ജി സി)ന്റെ ഉപസ്ഥാപനമായ എം ആർ പി എൽ 2010ൽ തന്നെ ഇന്ധന ചില്ലറ വിൽപ്പന ആരംഭിക്കാൻ ശ്രമിച്ചിരുന്നതാണ്. എന്നാൽ അന്ന് നഷ്ടം നികത്താൻ സബ്സിഡി അനുവദിക്കില്ലെന്നു സർക്കാർ വ്യക്തമാക്കിയതോടെ കമ്പനി പിൻമാറുകയായിരുന്നു. സബ്സിഡി കൂടാതെ പൊതുമേഖല എണ്ണ കമ്പനികളുമായി മത്സരിക്കാനാവില്ലെന്നതായിരുന്നു കമ്പനി നേരിട്ട പ്രതിസന്ധി. നിലവിൽ 500 ചില്ലറ വിൽപ്പന ശാലകൾ ആരംഭിക്കാനുള്ള ലൈസൻസ് എം ആർ പി എല്ലിനുണ്ട്. മാതൃസ്ഥാപനമായ ഒ എൻ ജി സിക്കാവട്ടെ 1,100 പമ്പുകൾ തുറക്കാൻ അനുമതിയുണ്ട്. പോരെങ്കിൽ സ്വന്തം പേരിൽ ചില്ലറ വിൽപ്പന ശാലകൾ തുറക്കില്ലെന്ന് ഒ എൻ ജി സി തീരുമാനിച്ചിട്ടുള്ളതും എം ആർ പി എല്ലിന് അനുകൂലഘടകമാണെന്നാണു വിലയിരുത്തൽ.