ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്കിടയിൽ ഇപ്പോൾ പ്രശസ്തമാണ് 'ലോ കാര്‍ബ്' ഡയറ്റുകള്‍. എന്നാല്‍ ഇത് ആരോഗ്യപരമായി നല്ലതാണോ ? ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ ഏറെ കഷ്ടപ്പെടുന്നവര്‍ ലോ കാര്‍ബോഹൈഡ്രേറ്റ് ഡയറ്റിന് ഏറെ പ്രാധാന്യം നല്‍കുമ്പോള്‍ അവ അത്ര സുരക്ഷിതമല്ലെന്നാണു വിദഗ്ധര്‍ പറയുന്നത്.
കീറ്റോ ഡയറ്റ്, ലോ ഫാറ്റ്, ഹൈ ഫാറ്റ് ഡയറ്റ് തുടങ്ങി പലതരം ഡയറ്റുകള്‍ ഇന്നു വ്യാപകമാണ്. ഇതില്‍ ലോ കാര്‍ബ് ഡയറ്റു മൂലം സ്ത്രീകളില്‍ മാസം തികയാതെയുള്ള പ്രസവം തുടങ്ങി പലതരം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നാണു കണ്ടെത്തല്‍. ശരീരത്തിന് ഏറ്റവുമധികം ആവശ്യമായ ഒന്നാണ് കാര്‍ബോഹൈഡ്രേറ്റുകള്‍. അപ്പോള്‍ കാര്‍ബോഹൈഡ്രേറ്റ് കുറവുള്ള ആഹാരം കഴിക്കുന്നത്, ശരീരത്തിന് ആവശ്യമായ പോഷകങ്ങളെ തടയുന്നു. മ്യൂണിച്ചിലെ യൂറോപ്യന്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജി കോണ്‍ഗ്രസ്സിൽ പോളണ്ട് മെഡിക്കല്‍ സര്‍വകലാശാലയിലെ പ്രഫസര്‍ മാസിജ് ബനാച് ആണ് ഈ പഠനം അവതരിപ്പിച്ചത്.
1999–2010 കാലഘട്ടത്തില്‍ നാഷനല്‍ ഹെല്‍ത്ത് ആന്‍ഡ് 'ന്യൂട്രിഷന്‍ എക്സാമിനേഷന്‍ സര്‍വേയില്‍ പങ്കെടുത്ത 24,825 ആളുകളിലായിരുന്നു പഠനം. ഇതുപ്രകാരം 'ലോ കാര്‍ബോ ' ആഹാരം കഴിക്കുന്നവരില്‍ സ്ട്രോക്ക്, ഹൃദ്രോഗം, സെറിബ്രോവാസ്കുലാര്‍ രോഗങ്ങള്‍ (cerebrovascular disease), കാന്‍സര്‍ എന്നിവ കണ്ടെത്തിയിരുന്നു.
ലോ കാര്‍ബോ ഡയറ്റ് ശീലമാക്കിയവരില്‍ 51% പേര്‍ മരിച്ചത് ഹൃദ്രോഗം മൂലവും 50 % പേര്‍ മരിച്ചത് സെറിബ്രോവാസ്കുലാര്‍ രോഗങ്ങള്‍ മൂലവുമാണ്. 35 % പേര്‍ കാന്‍സര്‍ മൂലവും മരണപ്പെട്ടു. ചെറിയ കാലയളവിലേക്ക് ഭാരം കുറയ്ക്കാനായി ലോ കാര്‍ബോ ഡയറ്റ് ഉപയോഗിക്കാമെന്നു വിദഗ്ധര്‍ പറയുന്നു. എന്നാല്‍ ദീര്‍ഘകാലം ഉപയോഗിക്കുമ്പോള്‍ ഇത് ആരോഗ്യപരമായി പ്രശ്നമുണ്ടാക്കും. അതിനാല്‍ ലോ കാര്‍ബോ ഡയറ്റ് പിന്തുടരുന്നവര്‍ ഒരു ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം ഡയറ്റ് നിശ്ചയിക്കുക.
Read More : Fitness Tips