ചുമയുടെ മരുന്നിനു പകരം വിദ്യാർഥിനിക്കു നൽകിയത് ടർപന്റയിൻ ഓയിൽ

Representative Image

തിരുവനന്തപുരം കുലശേഖരം പ്രഥമികാരോഗ്യ കേന്ദ്രത്തിൽ പനിയ്ക്കു ചികിത്സ തേടിയെത്തിയ പ്ലസ്ടു വിദ്യാർഥിനിക്ക് കഫ്സിറപ്പിനു പകരം ടർപന്റയിൻ ഓയിൽ മാറി നൽകിയതായി പരാതി. മരുന്നു കഴിച്ച് ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട കുട്ടിയെ തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വാഴോട്ടുകോണം മുൻകൗൺസിലർ പത്മകുമാരിയുടെയും കണ്ണന്റെയും മകളായ ഐശ്വര്യയ്ക്കാണ് ഫാർമസിസ്റ്റ് മരുന്നു മാറി നൽകിയത്. 

ഒന്നര സ്പൂൺ മരുന്ന് കുട്ടി കഴിച്ചതിനു ശേഷം കടുത്ത ഛർദ്ദി അനുഭവപ്പെട്ടു. ഇതിനിടെ, വീട്ടിലെത്തിയ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ബന്ധുവാണ് കുട്ടി കുടിച്ചത് സന്ധിവേദനയ്ക്കും മറ്റും ഉപയോഗിക്കുന്ന ടർപന്റയിൻ ഓയിൽ ആണെന്നു കണ്ടുപിടിച്ചത്.

വിവരമറിഞ്ഞ് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ വിദ്യാർഥിനിയെ സന്ദർശിക്കുകയും രക്ഷിതാക്കളുടെ പരാതിയെത്തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാമെന്ന് ഉറപ്പും നൽകിയിട്ടുണ്ട്.