അർബുദത്തെ പൊരുതി തോൽപ്പിച്ച എട്ടു വയസ്സുകാരിക്ക് സ്കൂൾ അധികൃതർ നൽകിയത്?

അർബുദത്തെ പൊരുതി തോൽപ്പിച്ച് തിരികെയെത്തിയ എട്ടു വയസ്സുകാരിക്ക് സ്കൂളിൽ നൽകിയത് ഗംഭീര സ്വീകരണം. 15 മാസത്തെ ഇടവേളയ്ക്കു ശേഷം മസാച്യുസെറ്റ്സ് മേരിമൗണ്ട് എലിമെന്ററി സ്കൂളിലേക്കു പോകുമ്പോൾ കൂട്ടുകാരെല്ലാം തന്നെ മറന്നു കാണുമെന്ന സങ്കടം ബ്രിഡ്ജെറ്റ് കെല്ലിക്ക് ഉണ്ടായിരുന്നു. എന്നാൽ സ്കൂളിലേക്ക് ആദ്യ ചുവടുവച്ചപ്പോൾതന്നെ കണ്ണിൽ തെളിഞ്ഞ ദൃശ്യങ്ങൾ അവളെ ഞെട്ടിക്കുന്നതായിരുന്നു. അവളെ സ്വീകരിക്കാനായി ആശംസാകാർഡുകളും അനുമോദനങ്ങളുമായി വിദ്യാർഥികളും അധ്യാപകരും രക്ഷകർത്താക്കളും കൂടാതെ പൊലീസ് ഓഫിസർമാരും നിരയായി നിൽക്കുന്നു.

താൻ പിന്നിട്ട രോഗപാതകൾ മറക്കാൻ ആ എട്ടുവയസ്സുകാരിക്ക് ഈ ഒരു നിമിഷംതന്നെ ധാരാളമായിരുന്നു. ഇതെല്ലാം കണ്ട് അവൾ വിഷമിക്കുമെന്നാണ് ബ്രിഡ്ജെറ്റിന്റെ മാതാപിതാക്കളായ കെല്ലിയും ഡാനും കരുതിയത്. എന്നാൽ എല്ലാവരേയും കണ്ട് സന്തോഷത്തിലായ അവൾ വിജയിച്ചുവന്നിരിക്കുന്നു എന്ന അർഥത്തിൽ കൈകൾ ഉയർത്തിക്കാണിക്കുകയാണ് ചെയ്തത്. ഇതുകണ്ട ഞങ്ങൾ ഞെട്ടുകയായിരുന്നെന്ന് കെല്ലി പറയുന്നു.

2016 സെപ്റ്റംബറിൽ രണ്ടാം ക്ലാസ്സിലെത്തിയപ്പോഴാണ് ബ്രി‍ഡ്ജെറ്റിൽ അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ കണ്ടെത്തുന്നത്. 88 ദിവസം ബോസ്റ്റൺ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ കീമോതെറപ്പിയും ശസ്ത്രക്രിയകളുമായി കഴിഞ്ഞു.  മാർച്ച് ആയപ്പോഴേക്കും മൂലകോശം മാറ്റിവയ്ക്കേണ്ടതായും വന്നു. മൂന്നു വയസ്സുള്ള സഹോദരിയിൽ നിന്നാണ് ബ്രിഡ്ജെറ്റിനു വേണ്ട മൂലകോശങ്ങൾ എടുത്തത്.

അവൾക്കു വേണ്ടി പ്രത്യേക മുറി ഒരുക്കി. പ്രത്യേക ഡയറ്റ് ക്രമീരിച്ചു. വീട്ടിലെത്തുന്ന അതിഥികളിൽ നിന്നും അകലം പാലിച്ചു. ഇത്രയുമൊക്കെ ആയപ്പോഴേക്കും എന്തോ ഒരു വലിയ രോഗമാണ് തന്നെ ബാധിച്ചിരിക്കുന്നതെന്ന് ബ്രിഡ്ജെറ്റിനു മനസ്സിലായെന്ന് കെല്ലി പറയുന്നു. ചികിത്സയിലായിരുന്ന സമയത്ത് കെല്ലി അവളെ പഠിപ്പിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ പരീക്ഷയിൽ വിജയിക്കാനും മൂന്നാം ക്ലാസ്സിൽ അവളുടെ സുഹൃത്തുക്കളോടൊപ്പംതന്നെ പഠനം തുടരാനും സാധിച്ചു.  

Read More : Health News, Fitness Magazine