11 വയസ്സുകാരിയുടെ വയര്‍ കണ്ട് ഡോക്ടര്‍മാര്‍ പറഞ്ഞു ഗര്‍ഭിണിയാണെന്ന്; പക്ഷേ പരിശോധനയില്‍ കണ്ടെത്തിയത്?

ഒരു പൂമ്പാറ്റയെ പോലെ പാറിനടന്ന പെണ്‍കുട്ടിയായിരുന്നു ക്വീന്‍സ്‌ലാന്‍ഡ്‌ സ്വദേശിനിയായ ചെറിഷ് റോസ് ലാവേല്‍ എന്ന പതിനൊന്നുകാരി.  എപ്പോഴും സന്തോഷത്തോടെ നടന്നിരുന്ന ചെറിഷിനു പെട്ടെന്നാണ് ചില മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. ക്രമാതീതമായി കുട്ടിയുടെ ഭാരം കുറയാന്‍ തുടങ്ങിയതാണ് അമ്മ ലൂയിസില്‍ ചില സംശയങ്ങള്‍ ഉണ്ടാക്കിയത്. അതോടൊപ്പം കുട്ടിയുടെ വയര്‍ വീര്‍ത്തുവരാനും തുടങ്ങി. 

ഒറ്റയടിക്ക് 14-15 കിലോ വരെയാണ് ചെറിഷിനു കുറഞ്ഞത്‌. ആദ്യമെല്ലാം കൂട്ടുകാര്‍ കളിയാക്കുന്നതിനു വണ്ണം കുറയ്ക്കാന്‍ ഭക്ഷണം കഴിക്കാത്തതാകുമെന്നാണ് അമ്മ കരുതിയത്‌. എന്നാല്‍ കുട്ടിയുടെ വയര്‍ വികസിക്കാന്‍ തുടങ്ങിയതോടെ ലുയിസ് മകളെ ആശുപത്രിയില്‍ കാണിക്കാന്‍ തീരുമാനിച്ചു.

എന്നാല്‍ കാര്യങ്ങള്‍ നിസ്സാരമായിരുന്നില്ല. ആദ്യ പരിശോധനയില്‍ കുട്ടി ഗര്‍ഭിണിയാണോ എന്നു വരെ ഡോക്ടർമാര്‍ തെറ്റിദ്ധരിച്ചു. അത്രത്തോളം അവളുടെ വയര്‍ വലുതായിരുന്നു. 

എന്നാല്‍ തുടര്‍ പരിശോധനകളില്‍ കുട്ടിയുടെ ഗര്‍ഭാശയത്തില്‍ പത്തു കിലോയോളം ഭാരമുള്ള ഒരു ട്യൂമര്‍ വളരുന്നതായി ഡോക്ടര്‍മാർ കണ്ടെത്തി. വെറും  പതിനൊന്നു വയസ്സ് മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയില്‍ ഇത്തരം ഒരു ട്യൂമര്‍ വളരെ അപൂര്‍വമായിരുന്നു. 

സ്ഥിതി ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ കുട്ടിയെ ഉടന്‍ ബ്രിസ്ബൈനിലെ ആശുപത്രിയിലേക്ക് വിമാനമാര്‍ഗ്ഗം അയച്ചു. 

മാരകമായ ഒരു തരം കാന്‍സര്‍ ആണ് ചെറിഷിനു എന്ന് ഡോക്ടർമാര്‍ കണ്ടെത്തി. ആ വാര്‍ത്ത തന്നെ തകര്‍ത്തു കളഞ്ഞുവെന്നാണ് ലൂയിസ് പറയുന്നത്. എങ്കിലും മകള്‍ക്കു വേണ്ടി പൊരുതാന്‍ തീരുമാനിച്ചു. ചികിത്സയ്ക്കായി സ്വന്തമായി നടത്തി വന്ന കട വില്‍ക്കാന്‍ ഒരുങ്ങുകയാണ് ലൂയിസ്. മകളുടെ രോഗം ഭേദമാക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ നല്‍കിയ ഉറപ്പാണ്‌ തനിക്ക് ആത്മവിശ്വാസം നല്‍കുന്നതെന്ന് ലൂയിസ് പറയുന്നു. 

ഇപ്പോള്‍ ചെറിഷിനു കീമോതെറാപ്പി ആരംഭിച്ചിരിക്കുകയാണ്. അതിനു ശേഷം അവള്‍ക്കു ശസ്ത്രക്രിയ നടത്താനാണ് ഡോക്ടര്‍മാരുടെ തീരുമാനം. എപ്പോഴും സന്തോഷവതിയായി നടന്നിരുന്ന മകള്‍ പലപ്പോഴും വേദനയില്‍ പിടയുന്നത് കാണേണ്ടിവരുന്നത് ഏറെ പ്രയാസകരമാണെന്ന് ഈ അമ്മ പറയുന്നു. ഇത് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും മോശസമയമാണ് എന്നാല്‍ ഇത് കടന്നു പോകുക തന്നെ ചെയ്യുമെന്ന് ഈ അമ്മ ആശ്വസിക്കുന്നു. 

Read More : Health Magazine