എയ്ഡ്സ് ഭീതിയിൽ നിന്ന് പതിനഞ്ചു വർഷത്തിനകം ലോകത്തിനു മോചനം

ന്യൂയോർക്ക് ∙ എയ്ഡ്സ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ വൻ മുന്നേറ്റം. ലോകത്ത് എച്ച്ഐവി ബാധിക്കുന്നവരുടെ എണ്ണം 2000–2014 കാലത്ത് 35% കുറഞ്ഞതായി യുഎൻ റിപ്പോർട്ട്. രോഗം മൂലമുള്ള മരണം 41 ശതമാനവും കുറഞ്ഞു. ഇന്ത്യയും ഈ രംഗത്തു നിർണായക മുന്നേറ്റം നടത്തി. പുതിയ എച്ച്ഐവി ബാധ രാജ്യത്ത് 20 ശതമാനത്തിലേറെ കുറഞ്ഞു. ഈ നിരക്കിൽ മുന്നേറാനായാൽ 2030 ആകുമ്പോഴേക്കും ലോകത്ത് എയ്ഡ്സ് മഹാമാരി അല്ലാതാകും.

രോഗത്തെക്കുറിച്ചുള്ള ബോധവൽക്കരണം മൂലം ഈ കാലയളവിൽ മൂന്നു കോടി പേർക്ക് രോഗം ബാധിക്കുന്നത് തടയാനായി. 80 ലക്ഷം മരണങ്ങളും ഒഴിവാക്കാൻ കഴിഞ്ഞു. ഇതെല്ലാമാണെങ്കിലും എച്ച്ഐവി ബാധിതരായി ചികിത്സ തേടുന്നവർ ഒന്നരക്കോടിയിലേറെയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ ബാൻകി മൂൺ പറഞ്ഞു. ഏഷ്യ പസഫിക് മേഖലയിൽ എച്ച്ഐവിയുമായി ബന്ധപ്പെട്ട ക്ഷയരോഗമുള്ളവരിൽ 60 ശതമാനവും ഇന്ത്യയിലാണ്. എച്ച്ഐവി ചികിത്സയ്ക്കുള്ള ആന്റി റിട്രോവിയൽ മരുന്നുകളിൽ 85 ശതമാനവും ഇന്ത്യയിൽ നിന്നാണ് വരുന്നതെന്നും അദ്ദേഹം അറിയിച്ചു.