മദ്യപിച്ചാൽ കാൻസർ ഉറപ്പ്

വളരെ കുറഞ്ഞ അളവിലുള്ള മദ്യപാനംപോലും അർബുദമുണ്ടാക്കുമെന്നു പഠനം. ചെറിയ തോതിൽ മദ്യപിക്കുന്നത് ഹൃദ്രോഗങ്ങൾക്കെതിരെ സംരക്ഷണം നൽകുമെന്ന വാദം ഇതോടെ തെറ്റാണെന്നു തെളിഞ്ഞു. അമിതമദ്യപാനികൾക്കാണു രോഗസാധ്യത കൂടുതലെങ്കിലും ചെറിയ അളവിൽ മദ്യപിക്കുന്നവരും സൂക്ഷിക്കണമെന്നു പഠനം മുന്നറിയിപ്പു നൽകുന്നു.

ന്യൂസീലൻഡിലെ ഒടോഗോ സർവകലാശാലയിലെ ഗവേഷകരാണു പഠനം നടത്തിയത്. 2012–ൽ മാത്രം അഞ്ചുലക്ഷത്തോളം പേരാണ് അമിതമദ്യപാനം മൂലം അർബുദം ബാധിച്ചു മരിച്ചത്.

മദ്യോപയോഗം ഏഴു ശരീരഭാഗങ്ങളിൽ അർബുദത്തിനു നേരിട്ടു കാരണമാകും. അന്നനാളം, ശ്വാസനാളം, ഓറോഫാരിക്സ്, കരൾ, വൻകുടൽ, സ്തനം, മലദ്വാരം എന്നീ ശരീരഭാഗങ്ങളെയാണ് ഇതു നേരിട്ടു ബാധിക്കുന്നത്.

കഴിഞ്ഞ പത്തു വർഷമായി വേൾഡ് കാൻസർ റിസർച് ഫണ്ട്, അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ റിസർച്, ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച് ഓൺ കാൻസർ, ദ് ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് ആൽക്കഹോൾ ഗ്രൂപ്പ് എന്നീ സ്ഥാപനങ്ങൾ നടത്തിയ അവലോകനങ്ങളിൽനിന്നും അടുത്ത കാലത്ത് ഒടാഗോ സർവകലാശാലയിലെ ഗവേഷകർ നടത്തിയ മെറ്റാ അനാലിസിസിൽ നിന്നുമാണ് മദ്യോപയോഗം അർബുദത്തിനു കാരണമാകുമെന്ന് കണ്ടെത്തിയത്.

അഡിക്‌ഷൻ ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.