സർക്കാർ മേഖലയിലെ ആദ്യ കരൾ മാറ്റ ശസ്ത്രക്രിയ: രോഗി മരിച്ചു

സർക്കാർ മേഖലയിലെ ആദ്യ കരൾമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായ തിരവനന്തപുരം പെരുമാതുറ സ്വദേശി ബഷീർ (60) മരണത്തിനു കീഴടങ്ങി. ഇന്നലെ വൈകിട്ടു 6.15 നാണു ബഷീറിന്റെ മരണം ഡോകടർമാർ സ്ഥിരീകരിച്ചത്.

മേയ് 23 നാണു ബഷീറിന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. രോഗിയ്ക്ക് ഏറെ അണുബാധ സാധ്യതയുള്ളതിനാൽ മുന്തിയ ഇനം ആന്റിബയോട്ടിക്കുകൾ ആദ്യദിവസം മുതൽ നൽകിയിരുന്നു. പ്രധാന അവയവങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലായിരുന്നില്ല. വൃക്കകളുടെ പ്രവർത്തനം സിആർആർടി മെഷീൻ മുഖാന്തരമായിരുന്നു. ഈ കാരണങ്ങളാൽ ബഷീറിനെ വെന്റിലേറ്ററിൽ നിന്നു മാറ്റാൻ സാധിച്ചിരുന്നില്ല.

സാധ്യമായ എല്ലാ ചികിത്സകളും നൽകിയിരുന്നെങ്കിലും ശരീരം മരുന്നുകളോടു വേണ്ടവിധം പ്രതികരിക്കുന്നില്ലായിരുന്നു. ഇന്നലെ ഉച്ചയോടെ നില കൂടുതൽ ഗുരുതരമാവുകയും മരണപ്പെടുകയുമായിരുന്നു.