തലമുടിവച്ചുപിടിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ മരണത്തിനു കാരണമെന്ത്?

തലമുടിവച്ചു പിടിപ്പിക്കാൻ ശ്രമിച്ച എംബിബിഎസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ചെന്നൈ സ്വദേശിയും മദ്രാസ് മെഡിക്കൽ കോളജിലെ അവസാനവർഷ  എംബിബിഎസ് വിദ്യാർഥിയുമായ സന്തോഷ് കുമാറാണ് ഗ്രേഡ് 2 കഷണ്ടിയിൽ നിന്നു രക്ഷ നേടാൻ തലമുടി വച്ചുപിടിപ്പിക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായത്. ജോസ്ബീൻ– പാണ്ഡ്യരാജ് ദമ്പതികൾക്ക് 12 വർഷത്തിനു ശേഷം ജനിച്ച ഏകമകനായിരുന്നു സന്തോഷ്.

ഫോളിക്കുലാർ യൂണിറ്റ് എക്സ്ട്രാക്ഷൻ എന്ന ശസ്ത്രിക്രിയാ രീതിയായിരുന്നു സന്തോഷ് തിരഞ്ഞെടുത്തത്. കഷണ്ടിയുള്ള ഭാഗത്ത് കോശങ്ങൾ വച്ചു പിടിപ്പിക്കുകയാണ് ശസ്ത്രക്രിയയിലൂടെ ചെയ്യുന്നത്. ഭാഗികമായി മരവിപ്പിച്ചു നടത്തുന്ന ശസസ്ത്രക്രിയയിയൽ അനസ്തേഷ്യനിസ്റ്റിന്റെയും സർജന്റെയും സാനിധ്യവും ഉണ്ടായിരിക്കേണ്ടതാണ്. എന്നാൽ അനസ്തേഷ്യ നൽകുന്ന ഡോക്ടറുടെ സാമീപ്യം ഇല്ലാതെയാണ് സന്തോഷിനെ ശസ്ക്രിക്രിയയ്ക്കു വിധേയനാക്കിയതെന്നും ആരോപണമുണ്ട്. മാത്രമല്ല സർജനായി പറയുന്ന ഡോ. വിനീത് കുമാറിനു എംബിബിഎസ് ഡിഗ്രി മാത്രമാണുള്ളത്. ഡെർമറ്റോളജി അല്ലെങ്കിൽ പ്ലാസ്റ്റിക് സർജറി ഡിഗ്രി ഇത്തരം സർജൻമാർക്ക് ഉണ്ടായിരിക്കേണ്ടതാണ്.

ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാം ദിവസം മുതൽ തന്നെ സന്തോഷ് അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. പനിയും ഛർദ്ദിയുമായായിരുന്നു തുടക്കം. പിന്നീട് വയറിളക്കവും പിടികൂടി. മകന്റെ നില വഷളാകുന്നതു കണ്ട് ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ അടുത്ത് മാതാപിതാക്കാൾ എത്തിച്ചെങ്കിലും ഇതു സാധാരണ പനിയാമണെന്നും മറ്റു യാതൊരുവിധ കുഴപ്പങ്ങളുമില്ലെന്നു പറഞ്ഞ് പാരസെറ്റമോൾ ഇൻജക്ഷൻ നൽകി മടക്കി അയയ്ക്കുകയായിരുന്നു.

ഇൻജക്ഷനു ശേഷം കൈകളിൽ നീലനിറം വ്യാപിക്കാൻ തുടങ്ങി. തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് സന്തോഷിന്റെ കിഡ്നി തകരാറിലാണെന്നു മനസിലാക്കിയത്. മാത്രമല്ല ഓരോ അവയവങ്ങളും പ്രവർത്തനരഹിതമായിക്കൊണ്ടിരിക്കുകയാണെന്നും ഡോക്ടർമാർ അറിയിച്ചു. അനസ്തേഷ്യയെ തുടർന്നുണ്ടായ അലർജിയെ തുടർന്നാണ് അവയവങ്ങൾ പ്രവർത്തനരഹിതമായത്. മെയ് 15ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്തോഷ് 17നു ഹൃദയസ്തംഭനം മൂലം മരണത്തിനു കീഴടങ്ങി.

നുഗംമ്പാക്കത്തുള്ള അഡ്വാൻസ്ഡ് റോബോട്ടിക് ഹെയർ ട്രാൻസ്പ്ലാന്റ് സെന്ററിലാണ് തലമുടി വച്ചു പിടിപ്പിക്കൽ ശസ്ത്രക്രിയയ്ക്ക് സന്തോഷ് വിധേയനായത്. അനസ്തേഷ്യ ഡോക്ടറുടെ സാനിധ്യമില്ലാതെയാണ് ശസ്ത്രക്രിയ നടത്തിയതെന്നും ശസ്ത്രക്രിയ നടത്തിയ ഡോ. ഹരിപ്രസാദ് കസ്തൂരിക്ക് അടിസ്ഥാന യോഗ്യത മാത്രമാണുള്ളതെന്നും ആരോപണമുണ്ട്. ഡോക്ടറുടെ അറിവില്ലായ്മയാണ് സന്തോഷിന്റെ ജീവനെടുക്കുന്നതിന് കാരണമായതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മാതാപിതാക്കൾ മെഡിക്കൽ അസോസിയേഷനു പരാതി നൽകിയതിനെ തുടർന്നാണ് ഈ സംഭവം പുറംലോകം അറിഞ്ഞത്.

പരാതി ലഭിച്ചതിനെതുടർന്ന് അധികാരികൾ സ്ഥാപനം സീൽ ചെയ്തിട്ടുണ്ട്. ഡോക്ടർമാർ ഒളിവിലാണ്.