ജോലിക്കു പോകുന്ന അമ്മമ്മാർ അറിയാൻ; നിങ്ങളറിയാതെ കുഞ്ഞുങ്ങള്‍ പലതും പഠിക്കുന്നുണ്ട്

അമ്മമാരുടെ റോളിനെ കൂടുതൽ സങ്കീർണമാക്കുന്ന ഒന്നു തന്നെയാണ് ഉദ്യോഗം. പലരും പല കാരണങ്ങള്‍ കൊണ്ടാകും ജോലിക്ക് പോകുന്നത്. ആത്മസംതൃപ്തി, സാമ്പത്തികഘടകങ്ങള്‍ അങ്ങനെ പലതും അതിനു പിന്നിലുണ്ടാകാം. ജോലിയും കുടുംബ ഉത്തരവാദിത്വങ്ങളും ഒരുമിച്ചുകൊണ്ടുപോകുക അത്ര എളുപ്പവുമല്ല. 

ജോലിയില്ലാത്ത അമ്മമാര്‍ക്ക് കുഞ്ഞിനോടൊപ്പം ദിവസം മുഴുവൻ ചെലവഴിക്കാം. ഇനി സ്കൂളില്‍ പോകുന്ന കുട്ടികള്‍ ആണെങ്കില്‍ അവര്‍ സ്കൂളില്‍ നിന്നും വന്നാലും അമ്മ ഒപ്പമുണ്ടാകും. അതൊരു നല്ല കാര്യം തന്നെ. 

അമ്മ ഉണ്ടാക്കി വയ്ക്കുന്ന ആഹാരം കഴിക്കാനും കൂട്ടുകാരുമായുണ്ടായ ചെറിയ പിണക്കങ്ങള്‍ക്ക്‌ പരാതി പറയാനുമെല്ലാം അവര്‍ക്കൊപ്പം അമ്മയുണ്ടാകും. എന്നാല്‍ ഉദ്യോഗസ്ഥകളായ അമ്മമ്മാരുടെ മക്കളോ? അവര്‍ ഈ അവസരങ്ങളെ പതിയെ സ്വന്തമായി കൈകാര്യം ചെയ്യാന്‍ തുടങ്ങുന്നു.  ഇതു തന്നെയാണ് ഈ കുഞ്ഞുങ്ങളെ വ്യത്യസ്തരാക്കുന്നതും.

ജോലിയുള്ള അമ്മമാരുടെ ജീവിതക്രമം എപ്പോഴും ഒരു താളത്തിലാകും. രാവിലെ ഉണരുന്നത് മുതല്‍ രാത്രി കിടക്കും വരെ അവര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് നല്ല സമയക്രമീകരണത്തോടെയാകും. ടൈം എങ്ങനെ മാനേജ് ചെയ്യണമെന്ന് ഈ അമ്മമാര്‍ തങ്ങള്‍ അറിയാതെ തന്നെ കുഞ്ഞുങ്ങളെ പഠിപ്പിക്കുകയാണ് ഇവിടെ. അതുകൊണ്ടുതന്നെ ഈ കുഞ്ഞുങ്ങള്‍ വളര്‍ന്നു വരുമ്പോള്‍ ഇവര്‍ക്ക് എല്ലാത്തിനും ഒരു അടുക്കും ചിട്ടയും ഉണ്ടാകും.

അമ്മമാര്‍ ചിലപ്പോള്‍ ഒഫിസില്‍ എട്ടു മുതല്‍ പത്തു മണിക്കൂര്‍ വരെ ജോലി ചെയ്യും. ഇത്രയും സമയം അമ്മയുടെ സാന്നിധ്യം കുഞ്ഞിനു ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ അമ്മയുമായി ചെലവിടുന്ന ബാക്കിസമയം കുഞ്ഞുങ്ങള്‍ കൂടുതല്‍ ആശയവിനിമയം ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. കുഞ്ഞുങ്ങളുമായി കൂടുതല്‍ കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ അമ്മയും സമയം കണ്ടെത്തണം. അതുപോലെ തന്നെ സാമ്പത്തികമായി സ്വാതന്ത്ര്യം നേടണമെന്ന തിരിച്ചറിവ് കുഞ്ഞുങ്ങള്‍ക്ക്‌ ഉദ്യോഗസ്ഥകളായ അമ്മമ്മാരില്‍ നിന്നും ലഭിക്കുന്നുണ്ട്. കുഞ്ഞുങ്ങളുമായി അമ്മയുടെ അസാന്നിധ്യത്തില്‍ അച്ഛനും സമയം ചെലവഴിക്കാം. ഇത് കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വബോധം സമ്മാനിക്കും.

Read More : Health and Wellbeing