പരീക്ഷയെ ഭയക്കേണ്ട; ഇതാ ചില ടിപ്സ്

alappuzha-exam-students
SHARE

∙ വീട്ടിലായാലും സ്കൂളിലായാലും വെള്ളം കുടിക്കുന്നത് മുടക്കരുത്. ശരീരത്തിനുള്ള ഊർജം പകരുന്നതിൽ വെള്ളത്തിനുള്ള പങ്ക് നിർണായകമാണ്. ദിവസവും 2 ലീറ്റർ വെള്ളമെങ്കിലും കുടിക്കുന്നതാണ് അഭികാമ്യം.

∙ പ്രഭാതഭക്ഷണം ഒഴിവാക്കരുത്. കൃത്യസമയത്ത് ആഹാരം കഴിക്കാനും ശീലമാക്കുക. പരീക്ഷസമയത്ത് എളുപ്പത്തിൽ ദഹിക്കുന്നതും നാരുള്ള ഭക്ഷണ പദാർഥങ്ങൾ ഉൾപ്പെട്ട സമീകൃത ആഹാരം ശീലമാക്കുക.

∙ ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുക. അമിതമായി കഴിച്ചാൽ ക്ഷീണവും ഉറക്കവും തോന്നാം. കഴിവതും വീട്ടിൽ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക. തണുത്ത ഭക്ഷണം പാടെ ഒഴിവാക്കുക.

∙ ജങ്ക്ഫുഡ് ഒഴിവാക്കുക. പകരം പഴങ്ങൾ, നട്സ്, യോഗർട്ട് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇടയ്ക്കിടെയുണ്ടാകുന്ന ചെറിയ വിശപ്പിനെ മെരുക്കാൻ ഇഷ്ടമുള്ള പഴങ്ങളും ‍ബദാം, വാൾനട്ട് എന്നിവ പോലുള്ള ഡ്രൈ ഫ്രൂട്സും കഴിക്കാം.

∙ ചായ, കാപ്പി അടക്കമുള്ളവ ആവശ്യത്തിന് മാത്രം കുടിക്കുക. കാപ്പിയിൽ കഫീൻ ഉള്ളതിനാൽ അമിതമായാൽ ഉറക്കത്തെ ബാധിക്കും.

∙ പ്രോട്ടീൻ (മാംസ്യം) കൂടുതൽ ലഭിക്കുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. ചോറിനൊപ്പം മത്സ്യം, മുട്ട തുടങ്ങിയവ കഴിക്കുന്നത് നല്ലതാണ്.

∙ ഉറങ്ങുന്നതിന് 3 മണിക്കൂർ മുൻപ് ഭക്ഷണം കഴിക്കുക. ഭക്ഷണം ദഹിക്കുന്നതിനും നല്ല ഉറക്കത്തിനും ഇത് അനിവാര്യമാണ്.

മാതാപിതാക്കൾ അറിയാൻ

∙ ‘എരിതീയിൽ എണ്ണ ഒഴിക്കരുത്’. പരീക്ഷക്കാലം അടുക്കുമ്പോൾ കുട്ടികൾ സ്വഭാവികമായും ചെറിയ മാനസിക സമ്മർദങ്ങളിലൂടെ കടന്നുപോകും. അവ മനസ്സിലാക്കി അതിനനുസൃതമായി പ്രവർത്തിക്കേണ്ടത് മാതാപിതാക്കളാണ്.

∙ പരീക്ഷയ്ക്കു തയാറെടുക്കുമ്പോൾ കുട്ടികളുടെ ഉത്കണ്ഠ കുറയ്ക്കാനുള്ള വഴികൾ കണ്ടെത്തുക. തമാശകൾ പങ്കു വയ്ക്കുന്നത് മുതൽ ഇഷ്ടഭക്ഷണം പാകം ചെയ്തു നൽകുന്നത് വരെ വിദ്യാർഥികളുടെ ഉത്കണ്ഠ കുറയ്ക്കും.

∙ കുട്ടികളെ അടുത്തറിയാൻ ശ്രമിക്കുക. പരീക്ഷയ്ക്കു തയാറെടുക്കുമ്പോൾ ഏത് വിഷയത്തിലാണ് ഏറെ ശ്രദ്ധ വേണ്ടത് എന്നതു മുതൽ കുട്ടികളുടെ ബുദ്ധിമുട്ടുകളും വിഷമങ്ങളും മനസ്സിലാക്കാൻ വരെ സമയം മാറ്റി വയ്ക്കുക.

∙ കുട്ടികൾക്ക് മാനസിക സമ്മർദമുണ്ടോയെന്ന് മനസ്സിലാക്കുക. അമിതമായി വിയർക്കുക, ഭക്ഷണം കഴിക്കാതിരിക്കുക, അടിക്കടി ബാത്ത്റൂമിൽ പോവുക, ഉറക്കമില്ലാതിരിക്കുക എന്നിവ കണ്ടാൽ കുട്ടിയുമായി ശാന്തമായി സംസാരിക്കുക. സംസാരിച്ചാൽ തീരാത്ത പ്രശ്നങ്ങൾ ഇല്ലല്ലോ?

‌∙ മാതാപിതാക്കളുടെ സമ്മർദവും പ്രതീക്ഷകളും കുട്ടികളെ ബാധിക്കരുത്. ജീവിതവിജയത്തിന് അനേകം വഴികളുണ്ടെന്ന കാര്യം ആദ്യം തിരിച്ചറിയേണ്ടതു മാതാപിതാക്കളാണ്. പരീക്ഷയെക്കാൾ എന്നും പ്രഥമസ്ഥാനം മക്കൾക്കാവണം

വിവരങ്ങൾക്കു കടപ്പാട്

ഷെറിൻ തോമസ്
ക്ലിനിക്കൽ ന്യൂട്രിഷനിസ്റ്റ്, ആസ്റ്റർ മിംസ്, കോഴിക്കോട്)

കെ.കെ.സത്യപാലൻ
കൗൺസിലർ, ഇൻസൈറ്റ് കൗൺസിലിങ് ആൻഡ് ഗൈഡൻസ് സെന്റർ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
FROM ONMANORAMA