ഒരു സെന്റ്, 5.5 ലക്ഷം! വളരുന്ന വീട് റെഡി; വിഡിയോ

പരിസ്ഥിതിസൗഹൃദ വീടുകളുടെ പ്രചാരകനായ ആർക്കിടെക്ട് ജി. ശങ്കർ ഒരു വിസ്മയമാണ്. ശങ്കറിന്റെ സിദ്ധാർഥ എന്ന മൺവീട് സ്വപ്നവീടിൽ ഇതിനു മുൻപ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കളിമണ്ണ് കുശവന്റെ കരങ്ങളിൽ എത്തുമ്പോൾ അദ്ഭുതാവഹമായ സൃഷ്ടികളായി മാറുന്നത് പോലെയാണ്, ജി ശങ്കർ വിസ്മയ വീടുകൾ മണ്ണിൽ മെനയുന്നത്.

കേരളത്തെ പിടിച്ചുകുലുക്കിയ പ്രളയദുരന്തത്തിനുശേഷം പുനരധിവാസ പ്രവർത്തങ്ങളുടെ മുന്നണിയിൽ ശങ്കറും ഉണ്ടായിരുന്നു. ദുരന്തഭൂമികളിൽ ഉടനീളം സഞ്ചരിച്ച് അദ്ദേഹം തയാറാക്കിയ നിർദേശങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. പ്രളയാനന്തര കേരളത്തിന് മാതൃകയാക്കാവുന്ന ഒരു നിർമാണരീതിയുമായി ശ്രദ്ധ നേടുകയാണ് അദ്ദേഹം വീണ്ടും. 

തിരുവനന്തപുരത്ത് ജഗതി ഡിപിഐ ജംക്‌ഷനു സമീപം ഒരു സെന്റിൽ 23 ദിവസം കൊണ്ടാണ് ശങ്കറിന്റെ നേതൃത്വത്തിൽ ഹാബിറ്റാറ്റ് ഗ്രൂപ്പ് ഈ വീട് പൂർത്തിയാക്കിയത്. 500 ചതുരശ്രയടിയുള്ള ഈ വീടിന് ചെലവ് 5.5 ലക്ഷം മാത്രം. സംസ്ഥാന പൊലീസിനു വേണ്ടി പുനരധിവാസ മാതൃക എന്ന നിലയിലാണ് ഈ കെട്ടിടം നിർമിച്ചത്.

വളരുന്ന വീട് എന്ന ആശയത്തിലാണ് നിർമാണം. കോൺക്രീറ്റ് തൂണുകളിൽ ഉയര്‍ത്തിയാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. താഴത്തെ നില സ്‌റ്റോറേജിനായോ മറ്റ് ആവശ്യങ്ങൾക്കായോ മാറ്റിവയ്ക്കാം. ഉപയോഗശൂന്യമായ ഓടുകൾ കൊണ്ട് ഫില്ലർ സ്ലാബ് രീതിയിലാണ് മേൽക്കൂര വാർത്തത്. ചിരട്ട, സംസ്കരിച്ച മുള എന്നിവയും മേൽക്കൂരയിൽ ഉപയോഗിച്ചിട്ടുണ്ട്. മൺകട്ടകൊണ്ടാണ് ചുമരുകൾ നിർമിച്ചത്. ഇതിനു മുകളിൽ ടെറാക്കോട്ട ഫിനിഷുള്ള പെയിന്റ് നൽകി. 

സെമി ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ. ലിവിങ്, ഡൈനിങ്, കിച്ചൻ എന്നിവ ഓപ്പൺ ഹാളിന്റെ ഭാഗമായി ക്രമീകരിക്കാം. ഹാബിറ്റാറ്റിലെ വിദ്യാർഥികൾ വരച്ച ചുവർചിത്രമാണ് അകത്തളം ആകർഷകമാക്കുന്നത്. താഴെയും മുകളിലും ഒരു കിടപ്പുമുറി വീതം ക്രമീകരിച്ചു. ആവശ്യമെങ്കിൽ ഭാവിയിൽ മുറികൾ കൂട്ടിച്ചേർക്കാൻ പാകത്തിൽ ടെറസ് ഒഴിച്ചിട്ടിട്ടുണ്ട്‌. ഗോവണിക്കു മുകളിൽ സ്‌കൈലൈറ്റും എയർ വെന്റുകളും നൽകിയതിനാൽ പകൽ ലൈറ്റും ഫാനും ഇടേണ്ട ആവശ്യം വരുന്നില്ല. 

പ്രളയത്തെ പ്രതിരോധിക്കുന്ന മാർഗങ്ങൾ

തറയിൽ നിന്നും ആറടി ഉയർത്തി നിർമാണം.

വെള്ളം കെട്ടിനിന്ന് ചുമരുകൾക്ക് കേടുപാടുണ്ടാകാതിരിക്കാൻ സിമന്റ് പ്ലാസ്റ്ററിങ് ചെയ്തു.

നിർമിതിയുടെ കരുത്തിനായി ലിന്റലും പ്ലിന്ത് ബീമും വാർത്തു.

ചെലവ് കുറച്ച ഘടകങ്ങൾ

മൺകട്ട കൊണ്ടു ഭിത്തികൾ കെട്ടി. 

ജനലുകൾക്കും വാതിലുകൾക്കും പഴയ തടി പുനരുപയോഗിച്ചു.

കുറഞ്ഞ ചെലവിൽ ടൈൽ വിരിച്ചു.

"ഒരായുസ്സിന്റെ സമ്പാദ്യമായ വീടുകൾ നഷ്ടപ്പെട്ടു പലായനം ചെയ്യേണ്ടി വന്നവരുടെ ദയനീയത, പ്രളയാനന്തര കേരളം കണ്ട ഏറ്റവും വേദനാജനകമായ കാഴ്ചയായിരുന്നു. വീട് അഹങ്കാരത്തിന്റെ ചിഹ്നമായി കണ്ടിരുന്ന നല്ലൊരുശതമാനം മലയാളികളെയും, ഇത് വലിയ ഒരു പാഠമാണ് പഠിപ്പിക്കുന്നത്. ഇനി നമുക്ക് വേണ്ടത് പരിസ്ഥിതി സൗഹൃദമായ നിർമാണരീതികളാണ് എന്ന തിരിച്ചറിവ്. ചെലവ് കുറഞ്ഞ കെട്ടിടങ്ങൾ, ഊർജം സംഭരിക്കുന്ന കെട്ടിടങ്ങൾ..ഇതാണ് ഇനി നമുക്ക് വേണ്ടത്..

അഞ്ചര ലക്ഷത്തിനു വെറും 23 ദിവസങ്ങൾ കൊണ്ടു നിർമിച്ച ഈ വീട്, പ്രളയാനന്തര കേരളത്തിന് ഇത്തരം മാതൃകകളാണ് വേണ്ടതെന്ന സന്ദേശമാണ് നൽകുന്നത്..അത് ഓരോ മലയാളികളുടെയും മുന്നിൽ ഞാൻ സമർപ്പിക്കുകയാണ്"... ജി ശങ്കർ ഉപസംഹരിക്കുന്നു...