‘‘ഹലോ കോര്‍പറേഷന്‍ കൗണ്‍സിലറല്ലേ, ഇവിടെ ഒരു വീട് കാറ്റിലും മഴയിലും തകര്‍ന്നു. അമ്മയും മകളും മാത്രമാണ് താമസം. ആരുമില്ല സഹായിക്കാന്‍’’. തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലറായ ജോണ്‍ ഡാനിയേല്‍ ഫോണ്‍ കോള്‍ ലഭിച്ച ഉടനെ സ്ഥലത്തേയ്ക്കു കുതിച്ചു. വീടിന്റെ ഒരു ഭാഗം തകര്‍ന്നിരിക്കുന്നു. പാട്ടുരായ്ക്കല്‍ ഡിവിഷനിലെ വിയ്യൂര്‍ റോസ ബസാറിലാണ് വീട്. കല്യാണിക്കുട്ടി(75), അമ്പിളി(50) എന്നിവരാണ് താമസക്കാര്‍.
അമ്മയും മകളും അയല്‍വാസികളുമായി അധികം ബന്ധമില്ല. രാവിലെ നഗരത്തില്‍ ചുറ്റും. ഭിക്ഷ യാചിക്കും. ൈവകിട്ടു മടങ്ങും. വീടിന്റെ ഒരുഭാഗം തകര്‍ന്നതിനാല്‍ ഇവരെ എത്രയും വേഗം മറ്റൊരിടത്തേയ്ക്കു മാറ്റാന്‍ കൗണ്‍സിലറും നാട്ടുകാരും തീരുമാനിച്ചു. വീട്ടുസാമഗ്രികള്‍ ഒതുക്കി വയ്ക്കാനായി നാട്ടുകാര്‍ വീടിനകത്തു കയറി. അങ്ങനെ, ഓരോന്നും പെറുക്കിയെടുത്തു വയ്ക്കുന്നതിനിടെയാണ് ആ കാഴ്ച കണ്ടത്. പത്തു രൂപയുടെ നോട്ടുകളും രണ്ടിന്റേയും അഞ്ചിന്റേയും ചില്ലറകളും പലിയടത്തായി കിടക്കുന്നു. പായയുടെ താഴെയും കണ്ടു നോട്ടുകള്‍.
പിന്നെ, വീടു മുഴുവന്‍ പരിശോധിച്ചപ്പോള്‍ പണം ചാക്കില്‍ കുഴിച്ചിട്ട നിലയിലും. രാവിലെ പതിനൊന്നു മണിക്കു തുടങ്ങിയ നോട്ടും ചില്ലറയും എണ്ണല്‍ അവസാനിച്ചത് രാത്രിയാണ്. ഒന്നര ലക്ഷം രൂപയാണ് വീടനകത്തു നിന്ന് കിട്ടിയത്. വീടിന്റെ അറ്റകുറ്റപ്പണി ഇവര്‍ നടത്തിയിരുന്നില്ല. പണമില്ലാത്തതിനാല്‍ വീടിന്റെ അറ്റകുറ്റപ്പണി നടത്തിയില്ലെന്നാണ് നാട്ടുകാര്‍ കരുതിയത്. കുറച്ചുക്കൂടി പണമായ ശേഷം വീട് പണിയാനായിരുന്നു പദ്ധതി.