Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബുദ്ധകഥയ്ക്കൊരു പെൺപക്ഷം

സിദ്ധാർത്ഥരാജകുമാരന്റെ തോഴനും തേരാളിയുമായ ഛന്നൻ, രാജകുമാരൻ എല്ലാമുപേക്ഷിച്ച് രാജ്യാതിർത്തി കടന്ന അവസാനരാത്രിയെ ഓർമ്മിക്കുകയാണ്. 'നദിക്കരയിൽ അദ്ദേഹം ഞങ്ങളെ വേർപിരിഞ്ഞു. അപ്പോൾ നല്ല നിലാവുണ്ടായിരുന്നു. നദിയിലിറങ്ങി നിലാവിലൂടെ അദ്ദേഹം അകന്നകന്നുപോയി. ഞാനും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കുതിര കന്ഥകവും മാത്രം ബാക്കിയായി. എന്താണ് സംഭവിക്കുന്നത് എന്ന് എനിക്ക് കുറച്ചു നേരത്തേക്ക് മനസ്സിലായില്ല. അദ്ദേഹം പോയ വഴിയിലേക്കു നോക്കി കന്ഥകം അമറാനും ചീറാനും തുടങ്ങി. മനുഷ്യൻ പൊട്ടിക്കരയുമ്പോലെയുള്ള ശബ്ദമായിരുന്നു അതിന്. അദ്ദേഹം നീന്തിയകന്ന വഴിയിലേക്ക് കന്ഥകവും കുതിക്കാൻതുടങ്ങി. എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുമ്പായിരുന്നു അത്. കന്ഥകം നദിയിലേക്കിറങ്ങി. പക്ഷേ, നദിയിൽനിന്ന് അത് അക്കരയ്‌ക്കോ ഇക്കരയ്‌ക്കോ കയറിയില്ല. രാജകുമാരന് പ്രാണനെപ്പോലെ പ്രിയപ്പെട്ടതായിരുന്നു ആകുതിര. എനിക്കതിനെ രക്ഷിക്കാൻകഴിഞ്ഞില്ല. 'ബുദ്ധൻ അവശേഷിപ്പിച്ച സങ്കടങ്ങളുടെ കഥയാണ് രോഹിണീനദിയിലേക്കിറങ്ങിപ്പോയ ആ കുതിരയും കൂടി ഉൾപ്പെടുന്നതാണ് നോവലിന്റെ തലക്കെട്ടിലെ ആ ഞാൻ.

ലോകാവസാനം വരെയെത്തുന്ന മഹാദർശനത്തിന്റെ ഗോപുരം പടുത്തുയർത്താൻ കണ്ണിൽക്കണ്ട പുരുഷന്മാരെയെല്ലാം മഞ്ഞച്ചീവരമണിയിച്ച് മരയോടെടുപ്പിച്ചതാണ് ബുദ്ധൻ. മഹാനിർവ്വാണത്തിനുശേഷം ലോകം ഏഷ്യയുടെ വെളിച്ചത്തെക്കുറിച്ചു പാടി. വിമർശിക്കേണ്ടി വന്നവർ പോലും പ്രച്ഛന്നബുദ്ധന്മാരായി ബുദ്ധദർശനത്തെ തങ്ങളുടേതാക്കിയാണ് ആ പ്രഭാവത്തെ അട്ടിമറിക്കാൻ ശ്രമിച്ചത്. ലോകത്തിനു വെളിച്ചമായ ആ മഹാസ്വാധീനത്തെ വേറൊരുബിന്ദുവിൽനിന്ന് നോക്കിക്കാണുന്ന നോവലാണ് ബുദ്ധനുപേക്ഷിച്ച കപിലവസ്തുവിന്റെ കഥ പറയുന്ന രാജേന്ദ്രൻ എടത്തും കരയുടെ ഞാനും ബുദ്ധനും.

ഭൗതികേച്ഛകളിൽ നിന്ന് മനുഷ്യനെ മുക്തനാക്കി ശാശ്വത സമാധാനം നേടുന്നതിനെ പഠിപ്പിക്കുന്ന ആചാര്യനായാണ് ബുദ്ധൻ അറിയപ്പെടുന്നത്. ദുഃഖങ്ങളില്ലാതാക്കാനുള്ള ഉപായങ്ങളാണ് ബുദ്ധൻ അന്വേഷിച്ചത്. കൊട്ടാരത്തിലെ ആഡംബരജീവിതത്തിനിടയിലും ജീവിതം ദുഃഖമയമാണെന്നു കണ്ടെത്തുന്ന ഗൗതമൻ തന്റെ ജീവിതത്തിന്റെ നിർണ്ണായക ഘട്ടത്തിൽ കുടുംബത്തെ ഉപേക്ഷിച്ച് പുറപ്പെട്ടുപോവുകയാണ്. പിറക്കാൻ പോകുന്ന കുഞ്ഞും പ്രിയപത്‌നിയും മാതാപിതാക്കളും സുഹൃത്തുക്കളും ബന്ധുമിത്രാദികളും അദ്ദേഹത്താൽ പിന്തുടർച്ചയുണ്ടാകേണ്ടിയിരുന്ന രാജ്യവും ബുദ്ധന് ഉപേക്ഷിക്കപ്പെടേണ്ട ഇച്ഛകൾ മാത്രമായിരുന്നു. ഉപേക്ഷിക്കപ്പെട്ടവർക്ക് ആഗ്രഹങ്ങളുടെയും ദുഃഖത്തിന്റെയും ദർശനബോധ്യങ്ങളില്ലാഞ്ഞതിനാൽ ആ പുറപ്പെട്ടുപോക്ക് മരണത്തോളമെത്തുന്ന സങ്കടക്കടൽ തീർക്കുന്നു. ബുദ്ധകഥ എക്കാലത്തെയും ഗ്രാന്റ് നരേറ്റീവാണ്. ബുദ്ധനെ സംബന്ധിക്കുന്ന ഏത് ആഖ്യാനവും സ്ഥൂലരൂപം പൂണ്ട് പടർന്നുകയറാതെ നിൽക്കില്ല. ഗൗതമബുദ്ധന്റെ ജീവിതവും ദർശനവുമായി ബന്ധപ്പെട്ട കഥകൾ ഈ നോവലിൽ പദാനുപദം വിവരിക്കുന്നില്ലെന്നേയുള്ളൂ.

ഏഷ്യയാകെപ്പരന്ന, ലോകത്തിന്റെ എല്ലാ കോണുകളിലും വെളിച്ചമെത്തിയ ആ വലിയ കഥാലോകം ഈ നോവലിന്റെ പശ്ചാത്തലമാണ്. ആ കഥകൾ അറിയാത്തവർക്ക് ഈ നോവൽ പിന്തുടരാനാവില്ല അങ്ങനെയൊരാൾ ഉണ്ടാവാൻ തരമില്ല എന്നിടത്താണ് ഈ നോവൽ വിജയിക്കാൻ പോകുന്നത്. മഹാഖ്യാനങ്ങൾക്ക് മറുപാഠം ചമയ്ക്കാനൊരുങ്ങുമ്പോൾ അത് ആ ദർശനത്തെ നിരാകരിക്കലായിപ്പോകും. അങ്ങനെ വരാതിരിക്കാനുള്ള സൂക്ഷ്മത ആദ്യാവസാനം പുലർത്തുന്നുണ്ട് ഈ നോവൽ. മസ്തകത്തിൽ ചോരപുരളുന്നത് ലഹരിയായ കൊലയാളിക്കൊമ്പൻ ബുദ്ധനു നേരെ പാഞ്ഞടുത്ത് അദ്ദേഹത്തിനുമുന്നിൽ മുട്ടുകുത്തുന്നതും ദർശനമാത്രയിൽ ഒന്നൊഴിയാതെ എല്ലാവരും അദ്ദേഹത്തിന്റെ ശിഷ്യന്മാരാകുന്നതും വെറുപ്പില്ലാതെ വിവരിച്ച് ബുദ്ധന്റെ സ്വാധീനശക്തിയെ അംഗീകരിക്കുകയാണ് നോവൽ.

അതേ സമയം ബുദ്ധനും അദ്ദേഹത്തിന്റെ അനുയായികളായി ഇറങ്ങിപ്പോയ അനേകം പുരുഷന്മാരും ഉപേക്ഷിച്ച സ്ത്രീജനങ്ങളുടെ, കുട്ടികളുടെ,രാജ്യത്തിന്റെ കണ്ണുനീർ ഈ നോവലിൽ അഗ്‌നിയായി പൊള്ളിക്കുന്നു. പൂർണ്ണഗർഭിണിയായ പത്‌നിയെ ഉപേക്ഷിക്കുന്ന സിദ്ധാർത്ഥരാജകുമാരൻ എല്ലാകാലത്തും സാധാരണമനുഷ്യരെ അലട്ടും, പ്രത്യേകിച്ച് സ്ത്രീകളെ. പുരുഷന്റെ സ്‌നേഹസാന്നിധ്യങ്ങളും സാമീപ്യവും സ്ത്രൈണതയുടെ പൂർണ്ണതയാണെന്ന് മനസ്സിലാക്കുന്നതാണ് നിലനിൽക്കുന്ന ഗാർഹികബോധം. ലോകത്തിന്റെ സന്താപകാരണമകറ്റാൻ പുറപ്പെട്ടുപോയ സിദ്ധാർത്ഥ രാജകുമാരൻ സ്ത്രീമനസ്സിൽ എക്കാലവും ഒരു സങ്കടക്കഥയാണ്. ഈ സങ്കടങ്ങളെ ആഴത്തിൽ അടയാളപ്പെടുത്തുന്ന നോവൽ അതുകൊണ്ടു തന്നെ ഒരു പെൺപക്ഷം ചേരുന്നു. പെൺമനസ്സിനോടു ചേർന്നു നിൽക്കുന്ന ആണെഴുത്തുകൾ കുറഞ്ഞ മലയാളത്തിന് ബുദ്ധകഥയുടെ പെൺപക്ഷം മുതൽക്കൂട്ടാവും. അവസാനത്തെ രാജകുമാരനായ നന്ദനുംതിരിച്ചു വരാത്തതറിഞ്ഞ് ശുദ്ധോദന മഹാരാജാവ് കരയുന്നത് 'കപില വസ്തു മുടിയുകയാണ് എന്നു പറഞ്ഞുകൊണ്ടാണ് രാജകുമാരന്മാരും അമാത്യന്മാരും പടയുമൊഴിഞ്ഞ കപിലവസ്തു സ്‌തേനന്മാരാൽ ആക്രമിക്കപ്പെടുമ്പോൾ മഹാറാണിയുടെ ഒരു വിലാപമുണ്ട് ഈ നോവലിലെ പ്രത്യക്ഷമെന്നു പറയാവുന്ന ഒരേയൊരു ബുദ്ധവിമർശനം അതാണെന്നു തോന്നുന്നു.

'സ്‌കന്ദങ്ങളിൽ രാജ്യഭാരം പേറാൻ നിയതി കപിലവസ്തുവിനും തന്നൂ രാജകുമാരന്മാരെ. വഴിത്തിരിവുകളിൽ ശ്രമണന്മാരായി അവർ കൈകളിൽ മരയോടുമേന്തി നടക്കുന്നു. അശാന്തിയുടെ വേട്ടപ്പട്ടികൾ കപിലവസ്തുവിനെ കടിച്ചു മുറിക്കുമ്പോൾ വിഹാരങ്ങളിൽ അവർ ശാന്തിയുടെ ശരണമന്ത്രങ്ങൾ ആലപിക്കുന്നു.' കണ്ണീരിൽനിന്ന് ഉയിരെടുത്ത ശാന്തി മന്ത്രത്തിന്റെ യുക്തി, ലൗകികതയിൽ ഊന്നിനിൽക്കുന്ന ലോകത്തിന് അത്ര എളുപ്പം പിടികിട്ടുന്നതല്ല. രാജേന്ദ്രൻ അവരോടൊപ്പമാണ് നിൽക്കുന്നതെന്ന് അവസാന അഭയം തേടി ബുദ്ധനെത്തന്നെ ശരണം പ്രാപിക്കാനൊരുങ്ങുന്ന സ്ത്രീകളുടെ സംഘം പസ്പരം ചോദിക്കുന്ന ചോദ്യങ്ങൾ വ്യക്തമാക്കുന്നു. രണ്ടായിരത്തി അഞ്ഞൂറോളം വർഷം മുമ്പുള്ള കപിലവസ്തുവിന്റെയും മഗധയുടെയും ഭാവപരിസരമുണ്ടാക്കാൻ നോവലിന്റെ പാലി മണക്കുന്ന ഭാഷ സഹായിക്കുന്നുണ്ട്.

ഗോപയുടെ മൗനവും ഗൗതമപുത്രൻ രാഹുലന്റെ സാന്നിധ്യവും നന്ദൻ വിടപറയുമ്പോഴുള്ള കല്യാണിയുടെ വിലാപവും കമലയുടെ അശാന്തമായ ചിരിയും കാളുദായിയുടെ നിർവ്വാണനിമിഷവും നോവലിനെ വായനക്കാരിലേക്ക് ചേർത്തുനിർത്തുന്നു. ഗോപയുടെ മാനം വീണ്ടെടുക്കാൻ ദീർഘകാലം ബുദ്ധനെ പിന്തുടരുന്ന സഹോദരൻ ദേവദത്തന്റെ നീക്കങ്ങൾ വായനയെ ഉദ്വേഗപൂർണ്ണമാക്കുന്നു. ബുദ്ധകഥകളിൽനിന്നും ബുദ്ധനെക്കുറിച്ചുള്ള അനേകം പുസ്തകങ്ങളിൽ നിന്നും ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്താണ് രാജേന്ദ്രൻ നോവലിൽ കഥാപാത്രങ്ങളെ വിന്യസിച്ചിരിക്കുന്നത്. ബോധോദയത്തിനുശേഷം കപിലവസ്തുവിലേക്ക് മടങ്ങിവന്ന് പത്‌നിയോടു നന്ദിപറയുന്നുണ്ട് ഗൗതമബുദ്ധൻ. ലൗകികതയെ അത് അനുഭവിച്ചുകൊണ്ടുമാത്രമെ മറികടക്കാനാകൂ എന്ന താന്ത്രികയുക്തിയാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഗോപയില്ലായിരുന്നെങ്കിൽ ബുദ്ധന് ബോധോദയത്തിന്റെ ഉയർന്ന പടവുകളിലേക്ക് എത്തിച്ചേരാനാകുമായിരുന്നില്ല.  അന്തഃപുരത്തിൽ ഗോപയെ ചെന്നുകാണുന്ന ബുദ്ധന്റെ മുന്നിൽ പെണ്ണിന്റെ വ്യക്തിത്വം താഴാതെ നിൽക്കുന്ന സ്ത്രി കഥാപാത്രത്തെയാണ് നോവലിൽ വരച്ചിട്ടിരിക്കുന്നത്. സൂക്ഷ്മവായനയിൽ ബുദ്ധന്റെ ഔന്നത്യം അല്പം ഇടിയുന്നപോലെ തോന്നും. കഥപറച്ചിലിന്റെ മുറുക്കവും തുടർച്ചയും നിലനിൽത്താനായി നോവലിസ്റ്റ് സൃഷ്ടിക്കുന്ന കഥാപാത്രങ്ങളും ഈ നോവലിൽ ഉണ്ട്. കഥാപാത്രസൃഷ്ടിയുടെ സൂക്ഷ്മതകൊണ്ട് അവർ ബുദ്ധകഥയിലെ മറ്റു കഥാപാത്രങ്ങളോടൊപ്പം തിരിച്ചറിയാതെ നിൽക്കുന്നു. പ്രത്യക്ഷത്തിലുള്ള ലാവണ്യ രാഷ്ട്രീയത്തോടൊപ്പം ആഴത്തിലൊരു പ്രത്യയശാസ്ത്ര താത്പര്യംകൂടി ബൗദ്ധ വ്യവഹാരത്തെ മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിൽ ഉള്ളടങ്ങിയിട്ടുണ്ട്.

ബുദ്ധനീതിസാരകഥകളോ ജാതക കഥകളോ ഉൾക്കൊള്ളുന്ന അന്യാപദേശ താത്പര്യമല്ല ഈ നോവൽ ഉൾക്കൊള്ളുന്നത് എന്നത് ചേർത്തു വായിച്ചാൽ നോവൽ രാഷ്ട്രീയമാണ് പറയുന്നത് എന്നു കാണാം.