'അയാൾ സ്ത്രീലമ്പടൻ, സ്വവർഗാനുരാഗി'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഒരു പുസ്തകം

വാക്കുകൾക്ക് വാളിനേക്കാൾ മൂർച്ചയുണ്ടാകുന്ന അവസരങ്ങളുണ്ട്. അത്തരമൊരു സാഹചര്യത്തിലൂടെയാണ് പൊതുവെ കലുഷിതമായ പാക്കിസ്ഥാൻ രാഷ്ട്രീയം ഇപ്പോൾ കടന്നുപോകുന്നത്. മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് താരവും തെഹ്‌രീക് ഇ ഇൻസാഫ് എന്ന രാഷ്ട്രീയ പാർട്ടിയുടെ ചെയർമാനുമായ ഇമ്രാൻ ഖാനെതിരെയാണ് ആരോപണ ശരങ്ങളുമായി മുൻഭാര്യ രെഹം ഖാൻ രംഗത്തെത്തിയിരിക്കുന്നത്. രെഹം ഖാൻ എന്ന് പേരിട്ടിരിക്കുന്ന പുസ്തകം ഇന്നലെയാണ് ആമസോൺ വഴി പ്രസാധനത്തിനെത്തിയത്.

വിവാഹശേഷം ഇമ്രാൻ ഖാൻ ഭാര്യയോട് നടത്തിയ കുമ്പസാരമാണ് ഇപ്പോൾ പുസ്തകത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇമ്രാന്റെ ഭക്ഷണ ശീലങ്ങൾ മുതൽ ലൈംഗികത വരെ പൊളിച്ചെഴുതുകയാണ് പുസ്തകത്തിൽ രെഹം ഖാൻ. ഇമ്രാന് പല സ്ത്രീകളുമായി ലൈംഗികബന്ധം ഉണ്ടായിരുന്നു എന്നും അതുവഴി അഞ്ചു മക്കൾ ഉണ്ടായിട്ടുണ്ട് എന്നുമായിരുന്നു ഒരു വെളിപ്പെടുത്തൽ. വിവാഹിതനായ ഒരു പുരുഷസുഹൃത്തുമായി ഇമ്രാന് സ്വവർഗപ്രണയമുണ്ടായിരുന്നു എന്ന വെളിപ്പെടുത്തലും പുസ്തകത്തിലുണ്ട്. ഇമ്രാന് ഖുർആൻ വായിക്കാനറിയില്ല, ദുർമന്ത്രവാദത്തിലും ആഭിചാരത്തിലും താൽപര്യമുണ്ട് തുടങ്ങിയ ആരോപണങ്ങളും രെഹം പുസ്തകത്തിലൂടെ ഉയർത്തുന്നു. 1970 കളിലെ ഒരു ബോളിവുഡ്‌ സൂപ്പർനായികയുമായി തനിക്ക് വഴിവിട്ട ബന്ധമുണ്ടായിരുന്നു എന്ന് ഇമ്രാൻ വെളിപ്പെടുത്തിയിരുന്നു എന്നും രെഹം പുസ്തകത്തിൽ തുറന്നെഴുതുന്നു.

പാക്കിസ്ഥാൻ പൊതുതിരഞ്ഞെടുപ്പിലേക്ക് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെയാണ് വിവാദപുസ്തകം പുറത്തിറങ്ങുന്നത് എന്നതാണ് ശ്രദ്ധേയം. പുസ്തകം മൂലം പാക്കിസ്ഥാനിൽ ഉയർന്നിരിക്കുന്ന രാഷ്ട്രീയ കൊടുങ്കാറ്റ് പ്രധാനമന്ത്രി കസേര മോഹിച്ചിരിക്കുന്ന ഇമ്രാൻ ഖാന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. 

2015 ലായിരുന്നു ഇമ്രാനും രെഹം ഖാനും തമ്മിലുള്ള വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു അത്. അധിക നാളുകൾ കഴിയും മുൻപേ ഇരുവരും വേർപിരിയുകയും ചെയ്തു. ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ തുടങ്ങിയവ കാലം മുതൽ പുസ്‌തകത്തിന്റെ വാർത്തകൾ തലക്കെട്ടുകളിൽ ഇടം നേടിയിരുന്നു.

വിവാദപുസ്തകം ഇമ്രാന്റെ രാഷ്ട്രീയ സ്വപ്നങ്ങളെ തകിടം മറിക്കുമോ ഇല്ലയോ എന്ന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വ്യക്തമാകും. അതേസമയം  പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് നേതാവും ഇമ്രാന്റെ രാഷ്ട്രീയ എതിരാളിയുമായ നവാസ് ഷരിഫിനും കൂട്ടർക്കും അപ്രതീക്ഷിതമായ വീണുകിട്ടിയ ഈ വിവാദം പ്രതീക്ഷകൾ നൽകുകയുമാണ്.

Malayalam Short Stories, Malayalam literature interviews,മലയാളസാഹിത്യം