എനിക്കൊരു വീടുണ്ടായിരുന്നു
പൂമുഖവാതിലും അടുക്കളവാതിലും
എപ്പോഴും തുറന്നു കിടക്കുന്നൊരു വീട്...
കയറിച്ചെല്ലുമ്പോൾ ഇറങ്ങിവന്നു സ്വീകരിക്കാൻ
ആരെല്ലാമോ സ്വന്തമായി ഉണ്ടായിരുന്ന വീട്...
സമ്പത്തുമുഴുവൻ കയ്യിലേൽപ്പിച്ചു ഒരിക്കൽ
അച്ഛനുമമ്മയും എന്നെയാ വീടിന്റെ പടിയിറക്കി
എപ്പോഴും അടഞ്ഞു കിടക്കുന്ന ഒരു വാതിലിൻ
മുമ്പിൽ സ്വർണവും പണവുമിറക്കി ഞാൻ കാത്തുനിന്നു
വാതിലു തുറക്കപ്പെട്ടു, അകത്തേക്കു കയറി..
സമയം നോക്കിമാത്രം തുറക്കുന്ന ഇരുവാതിലുകൾ
ആ വീടിനുണ്ടായിരുന്നു. അവിടെയുള്ളവർ
ആവശ്യങ്ങൾക്കല്ലാതെ പുറത്തേക്കിറങ്ങാറില്ല.
ആരോടും മിണ്ടാറുമില്ല, ആരും കയറി വരാറുമില്ല,
വീട്ടുകാർ ചിരിച്ചുകൊണ്ടാരെയും സ്വീകരിക്കാറുമില്ല.
എളിയവൻ വന്നാൽ പണ്ടെങ്ങോ ഉപയോഗിച്ചു
പഴകിയതിൽ കഞ്ഞി വിളമ്പും
തിളച്ച തേയിലവെള്ളം അടിചിന്നിയ ചില്ലുഗ്ലാസിലും
മുറ്റത്തിനപ്പുറം അകത്തേക്കു കയറാൻ അനുമതിയുമില്ല
വാതിലുകൾ എപ്പോഴും അടഞ്ഞു കിടക്കുന്ന ആ വീട്ടിൽ
ആരും പരസ്പരം ചിരിച്ചു കണ്ടിട്ടില്ല,
അവരാരെയും സ്നേഹിക്കുന്നത് അറിഞ്ഞിട്ടില്ല,
അലിവോടെയും വാത്സല്യത്തോടെയും മിണ്ടുന്നതു കേട്ടിട്ടുമില്ല.
പക്ഷേ, പണം കണ്ടാൽ തെളിയുന്നൊരു മുഖമുണ്ടവർക്ക്
ചിരിക്കുന്ന മുഖം, സ്‌നേഹത്തിന്റെ
മുഖംമൂടി കൂടി അന്നേരത്തവർ എടുത്തണിയും,
പേടിച്ചു ഞാൻ ആ
മുറിക്കുള്ളിലെ ഇരുട്ടിൽ മിന്നുന്ന സ്വർണത്തിനെ
വലിച്ചെറിഞ്ഞു ചുരുണ്ടുകൂടും